Asianet News MalayalamAsianet News Malayalam

തകര്‍ത്തടിച്ച് രോഹിത്തും കോലിയും; നിര്‍ണായക പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെിരെ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍

52 പന്തില്‍ 80 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. രോഹിത് ശര്‍മ 34 പന്തില്‍ 64 റണ്‍സെടുത്തപ്പോള്‍ 17 പന്തില്‍ 32 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും 17 പന്തില്‍ 39 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഹര്‍ദ്ദിക് പാണ്ഡ്യയും മോശമാക്കിയില്ല.

India vs England, 5th T20I, India sets runs target for England
Author
Ahmedabad, First Published Mar 20, 2021, 8:47 PM IST

അഹമ്മദാബാദ്: ടി20 പരമ്പര വിജയികളെ നിര്‍ണയിക്കാനുള്ള നിര്‍ണായക പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശര്‍മയുടെയും ക്യാപ്റ്റന്‍ വിരാട് കോലിയുടെയും തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുത്തു.

52 പന്തില്‍ 80 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. രോഹിത് ശര്‍മ 34 പന്തില്‍ 64 റണ്‍സെടുത്തപ്പോള്‍ 17 പന്തില്‍ 32 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും 17 പന്തില്‍ 39 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഹര്‍ദ്ദിക് പാണ്ഡ്യയും മോശമാക്കിയില്ല.

സൂപ്പര്‍ ഹിറ്റായി രോഹിത്

കെ എല്‍ രാഹുലിനെ പുറത്തിരിത്തിയതോടെ രോഹിത് ശര്‍മക്കൊപ്പം ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. ആദില്‍ റഷീദിന്‍റെ ആദ്യ ഓവറില്‍ മൂന്ന് റണ്‍സ് മാത്രമെടുത്ത ഇരുവരും ആര്‍ച്ചറുടെ രണ്ടാം ഓവറില്‍ ഗിയര്‍ മാറ്റി. കഴിഞ്ഞ മത്സരങ്ങളില്‍ ഇംഗ്ലണ്ടിന്‍റെ ഹീറോ ആയ മാര്‍ക്ക് വുഡിനെ തെരഞ്ഞെടുപിടിച്ച് അടിച്ച ഇരുവരും ചേര്‍ന്ന് പവര്‍പ്ലേയില്‍ ഇന്ത്യയെ 60 റണ്‍സിലെത്തിച്ചു.

കോലിയെ കാഴ്ചക്കാരനാക്കി രോഹിത് അടിച്ചു തകര്‍ത്തതോടെ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡ് ശരവേഗത്തില്‍ കുതിച്ചു. സാം കറനെ സിക്സടിച്ച് 30 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ രോഹിത് സ്റ്റോക്സിനെതിരെ വീണ്ടുമൊരു സിക്സും ബൗണ്ടറിയും നേടി 34 പന്തില്‍ 64 റണ്‍സെടുത്ത് പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ഒമ്പത് ഓവറില്‍ 94ല്‍ എത്തിയിരുന്നു.

കിംഗ് കോലി, പവര്‍ പാണ്ഡ്യ

India vs England, 5th T20I, India sets runs target for England

കോലിയെ വിറപ്പിച്ചു നിര്‍ത്തിയ ആദില്‍ റഷീദിനെ തുടര്‍ച്ചയായി സിക്സിന് പറത്തി സൂര്യകുമാര്‍ ഇംഗ്ലണ്ടിനെ വിറപ്പിച്ചു. ക്രിസ് ജോര്‍ദ്ദാന്‍ എറിഞ്ഞ പന്ത്രണ്ടാം ഓവറില്‍ സൂര്യകുമാറിന്‍റെ ബാറ്റില്‍ നിന്ന് തുടര്‍ച്ചയായി മൂന്ന് ബൗണ്ടറികള്‍ പറന്നു. ഒരെണ്ണം കോലിയുടെ ബാറ്റില്‍ നിന്നും. ഒടുവില്‍ സൂര്യകുമാറിനെ(17 പന്തില്‍ 32) മടക്കി ആദില്‍ റഷീദ് ഇംഗ്ലണ്ടിന് ആശ്വസിക്കാന്‍ വക നല്‍കിയെങ്കിലും കോലിക്ക് കൂട്ടായി എത്തിയ ഹര്‍ദ്ദിക് പാണ്ഡ്യയും മോശമാക്കിയില്ല.

India vs England, 5th T20I, India sets runs target for England

36 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച കോലി അവസാന ഓവറുകളില്‍ ഹര്‍ദ്ദികിനൊപ്പം ആഞ്ഞടിച്ചതോടെ ഇന്ത്യന്‍ സ്കോര്‍ 200ലേക്ക് കുതിച്ചു. അവസാന അഞ്ചോവറില്‍ കോലിയും പാണ്ഡ്യയും ചേര്‍ന്ന് 67 റണ്‍സ് അടിച്ചുകൂട്ടി. പത്തൊമ്പതാം ഓവറില്‍ ഇന്ത്യ 200 കടന്നു. ടി20യില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് ഇന്ന് അഹമ്മദാബാദില്‍ കുറിച്ചത്.

ഇംഗ്ലണ്ട് നിരയില്‍ നാലോവറില്‍ 57 റണ്‍സ് വഴങ്ങിയ ക്രിസ് ജോര്‍ദ്ദാന്‍ ആണ് ഏറ്റവുമധികം റണ്‍സ് വഴങ്ങിയത്. മാര്‍ക്ക് വുഡ് നാലോവറില്‍ 53 റണ്‍സ് വിട്ടുകൊടുത്തു. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങങ്ങളൊന്നുമില്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. എന്നാല്‍ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ ഇന്ത്യ ഒരു മാറ്റം വരുത്തി. ഫോമിലില്ലാത്ത കെ എല്‍ രാഹുലിന് പകരം പേസ് ബൗളര്‍ ടി നടരാജനെ ഇന്ത്യ ടീമിലുള്‍പ്പെടുത്തി. ഇതോടെ ഇന്ത്യന്‍ നിരയില്‍ അഞ്ച് സ്പെഷലിസ്റ്റ് ബൗളര്‍മാരായി.
 
ഇന്ത്യ പ്ലേയിംഗ് ഇലവന്‍:
Rohit Sharma, Virat Kohli(c), Suryakumar Yadav, Rishabh Pant(w), Shreyas Iyer, Hardik Pandya, Shardul Thakur, Washington Sundar, Bhuvneshwar Kumar, Rahul Chahar, T Natarajan.

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: Jason Roy, Jos Buttler(w), Dawid Malan, Jonny Bairstow, Eoin Morgan(c), Ben Stokes, Sam Curran, Chris Jordan, Jofra Archer, Adil Rashid, Mark Wood

Follow Us:
Download App:
  • android
  • ios