ലണ്ടനിലെ കനത്ത മഴയെ തുടര്‍ന്ന് ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം വനിതാ ഏകദിനം വൈകുന്നു.

ലണ്ടന്‍: കനത്ത മഴയെ തുടര്‍ന്ന് ഇംഗ്ലണ്ട് - ഇന്ത്യ രണ്ടാം വനിതാ ഏകദിനം വൈകുന്നു. ലോര്‍ഡ്‌സില്‍ നടക്കേണ്ടിയിരുന്ന മത്സരത്തിന് ഇതുവരെ ടോസ് ഇടാന്‍ പോലും സാധിച്ചിട്ടില്ല. മഴ തുടരുന്നതിനാല്‍ ഗ്രൗണ്ട് മൂടിയിട്ടിരിക്കുകയാണ്. ഇനി മത്സരം തുടങ്ങിയാല്‍ തന്നെ ഓവര്‍ ചുരുക്കും. മൂന്ന് മത്സരങ്ങളുടെ പരമ്പരില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ഏകദിനത്തില്‍ നാല് വിക്കറ്റിന് ഇന്ത്യ ജയിച്ചിരുന്നു. ഇന്ന് മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള അവസരമാണ് ഇന്ത്യക്ക് വന്നുചേര്‍ന്നിരുന്നത്. എന്നാല്‍ മഴയെത്തിയതോടെ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു. ഇരു ടീമുകളുടേയും സ്‌ക്വാഡ്.

ഇംഗ്ലണ്ട്: ടാമി ബ്യൂമോണ്ട്, ആമി ജോണ്‍സ് (വിക്കറ്റ് കീപ്പര്‍), എമ്മ ലാംബ്, നാറ്റ് സ്‌കൈവര്‍-ബ്രണ്ട് (ക്യാപ്റ്റന്‍), സോഫിയ ഡങ്ക്‌ലി, ആലീസ് ഡേവിഡ്‌സണ്‍ റിച്ചാര്‍ഡ്‌സ്, ഷാര്‍ലറ്റ് ഡീന്‍, സോഫി എക്ലെസ്റ്റോണ്‍, കേറ്റ് ക്രോസ്, ലോറന്‍ ഫിലര്‍, ലോറന്‍ ബെല്‍, ആലീസ് കാപ്‌സി, ലിന്‍സി സ്മിത്ത്, മയ്യ ബൗച്ചിയര്‍, എം ആര്‍ലോട്ട്.

ഇന്ത്യ: പ്രതിക റാവല്‍, സ്മൃതി മന്ദാന, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, അമന്‍ജോത് കൗര്‍, സ്‌നേഹ റാണ, ശ്രീ ചരണി, ക്രാന്തി ഗൗത്, സയാലി സത്ഘരെ, യസ്തിക ഭാട്ടിയ, അരുന്ധതി റെഡ്ഡി, രാധ യാദവ്, തേജല്‍ ഹസബ്‌നിസ്.

ഒന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് വനിതകള്‍ ഉയര്‍ത്തിയ 258 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ പത്ത് പന്ത് ശേഷിക്കേ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. പുറത്താവാതെ 64 പന്തില്‍ 62 റണ്‍സെടുത്ത ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ്മയാണ് ഇന്ത്യയുടെ വിജയശില്‍പി. ജമീമ റോഡ്രിഗസ് (48), പ്രതിക റാവല്‍ (36), സ്മൃതി മന്ദാന (28) ഹാര്‍ലീന്‍ ഡിയോള്‍ (27) എന്നിവരും ഇന്ത്യക്ക് വേണ്ടി തിളങ്ങി. അമന്‍ജോത് കൗര്‍ 20 റണ്‍സുമായി പുറത്താവാതെ നിന്നു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍(17), റിച്ച ഘോഷ്(10) എന്നിവര്‍ നിരാശപ്പെടുത്തി.

ഓപ്പണിംഗ് വിക്കറ്റില്‍ മന്ദാനയും പ്രതിക റാവലും(36) ചേര്‍ന്ന് 48 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ മൂന്നാം നമ്പറിലിറങ്ങിയ ഹാല്‍ലീന്‍ ഡിയോളുമൊത്ത് പ്രതിക റാവല്‍ 46 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി. പ്രതികയും ഹാര്‍ലീനും എട്ട് റണ്‍സിന്റെ ഇടവേളയില്‍ മടങ്ങി. പിന്നാലെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതും പുറത്തായതോടെ ഇന്ത്യന്‍ വനിതകള്‍ പതറിയെങ്കിലും ജെമീമ-ദീപ്തി സഖ്യം 90 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യയെ ലക്ഷ്യത്തോട് അടുപ്പിച്ചു. സ്‌കോര്‍ 214ല്‍ നില്‍ക്കെ ജെമീമയും പിന്നാലെ റിച്ചാ ഘോഷും മടങ്ങിയെങ്കിലും ദീപ്തിയുടെ പോരാട്ടം ഇന്ത്യയെ വിജയവര കടത്തി.

YouTube video player