ആദ്യ രണ്ട് കളിയിലും അര്‍ദ്ധ സെഞ്ചുറി നേടിയ വിരാട് കോലി തന്നെയാണ് പെര്‍ത്തിലും ശ്രദ്ധാകേന്ദ്രം. നെതര്‍ലന്‍ഡ്‌സിനെതിരെ അര്‍ദ്ധ സെഞ്ചുറിയുമായി നായകന്‍ രോഹിത് ശര്‍മയും റണ്‍ വരള്‍ച്ചക്ക് അറുതി വരുത്തിയിട്ടുണ്ട്.

പെര്‍ത്ത്: ടി20 ലോകകപ്പിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ നാളെ ദക്ഷിണാഫ്രിക്കയെ നേരിടും. നാലരയ്ക്ക് പെര്‍ത്തിലാണ് മത്സരം. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് സെമി ഉറപ്പിക്കാം. പാകിസ്ഥാനെ ത്രില്ലറിലും നെതര്‍ലന്‍ഡ്‌സിനെ ആധികാരികമായും തോല്‍പ്പിച്ചാണ് ഇന്ത്യയെത്തുന്നത്. ദക്ഷിണാഫ്രിക്കന്‍ കടമ്പ കൂടി കടന്നാല്‍ ഇന്ത്യക്ക് സെമി ഉറപ്പിക്കാം. കരുത്തരായ മറ്റൊരു എതിരാളിയെ കൂടി നേരിടാനൊരുങ്ങുമ്പോള്‍ ടീമില്‍ മാറ്റമുണ്ടാകുമോ എന്നാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ആദ്യ രണ്ട് കളിയിലും അര്‍ദ്ധ സെഞ്ചുറി നേടിയ വിരാട് കോലി തന്നെയാണ് പെര്‍ത്തിലും ശ്രദ്ധാകേന്ദ്രം. നെതര്‍ലന്‍ഡ്‌സിനെതിരെ അര്‍ദ്ധ സെഞ്ചുറിയുമായി നായകന്‍ രോഹിത് ശര്‍മയും റണ്‍ വരള്‍ച്ചക്ക് അറുതി വരുത്തിയിട്ടുണ്ട്. സൂര്യ പതിവ് പോലെ കത്തികയറുമെന്ന് കരുതാം. മോശം ഫോമിന്റെ പേരില്‍ എയറിലുള്ള രാഹുലിന് നിലത്തിറങ്ങാന്‍ ഇന്നൊരു ഉഗ്രന്‍ ഇന്നിംഗ്‌സിന്റെ ആവശ്യമുണ്ട്. താരത്തെ മാറ്റില്ലെന്ന് വാര്‍ത്തുകള്‍ പുറത്തുവരുന്നുണ്ട്. 

മികച്ച ഫോമിലുള്ള ഹാര്‍ദിക് പാണ്ഡ്യയും ടീമില്‍ തുടരും. ദിനേശ് കാര്‍ത്തികിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനും ഇളക്കം തട്ടില്ല. ആദ്യ രണ്ട് കളികളിലും മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ ബൗളര്‍മാര്‍ ദക്ഷിണാഫ്രിക്കന്‍ ഹിറ്റര്‍മാര്‍ക്ക് മുന്നില്‍ ഇന്ന് പരീക്ഷിക്കപ്പെട്ടേക്കാം. ഇന്ത്യന്‍ പരമ്പരയില്‍ സെഞ്വറി നേടിയ റീലി റൂസോ, കഴിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെയും മൂന്നക്കം കുറിച്ചിരുന്നു. ക്വിന്റണ്‍ ഡി കോക്ക്, ഡേവിഡ് മില്ലര്‍ തുടങ്ങിയ ബാറ്റര്‍മാരും ഫോമില്‍.

മങ്കാദിംഗ് വിക്കറ്റ് ഒഴിവാക്കാന്‍ പുതിയ രീതി അവതരിപ്പിച്ച് ഗ്ലെന്‍ ഫില്പ്‌സ്- വൈറല്‍ വീഡിയോ കാണാം

എന്നാല്‍ ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലും മാറ്റങ്ങള്‍ ഉണ്ടാവിടയില്ല. പേസര്‍മാരായ മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ് എന്നിവരെല്ലാം മികച്ച ഫോമിലാണ്. നെതര്‍ലന്‍ഡ്‌സിനെതിരെ രണ്ട് വിക്കറ്റ് നേടി അക്‌സര്‍ പട്ടേല്‍ ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു. ആര്‍ അശ്വിനും മികച്ച പ്രകടനം പുറത്തെടുക്കുന്നു. അതുകൊണ്ടുതന്നെ ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലും മാറ്റം പ്രതീക്കണ്ട്. ഇനി, അധിക പേസറെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍, അശ്വിന് പകരം ഹര്‍ഷല്‍ പട്ടേല്‍ ടീമിലെത്തും. ലോകകപ്പില്‍ അഞ്ച് തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ നാലിലും ജയം ഇന്ത്യക്ക്. ഒരു തവണ ദക്ഷിണാഫ്രിക്കയും ജയിച്ചു. 

ഇന്ത്യ സാധ്യതാ ഇലവന്‍: കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍/ ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്.