ലോകകപ്പിന് ശേഷം കോലിപ്പട ഇറങ്ങുന്നു; ആദ്യ ടി20 ഇന്ന്
ഏകദിന ലോകകപ്പ് തോൽവി മറക്കാനും നായകന്‍ കോലിയും ഉപനായകന്‍ രോഹിത് ശര്‍മ്മയും തമ്മിൽ അസ്വാരസ്യങ്ങളില്ലെന്ന് ബോധ്യപ്പെടുത്താനും കൂടിയാണ് ഇന്ത്യയിറങ്ങുന്നത്.
ഫ്ലോറിഡ: ഇന്ത്യ- വിൻഡീസ് ട്വന്‍റി20 പരമ്പരയ്ക്ക് ഇന്ന് ഫ്ലോറിഡയിൽ തുടക്കമാവും. രാത്രി എട്ടിനാണ് മത്സരം തുടങ്ങുക. ഏകദിന ലോകകപ്പ് തോൽവി മറക്കാനും നായകന്‍ വിരാട് കോലിയും ഉപനായകന്‍ രോഹിത് ശര്‍മ്മയും തമ്മിൽ അസ്വാരസ്യങ്ങളില്ലെന്ന് ബോധ്യപ്പെടുത്താനും കൂടിയാണ് ഇന്ത്യയിറങ്ങുന്നത്.
രോഹിത്തിനൊപ്പം ധവാൻ ഓപ്പണറായി തിരിച്ചെത്തും. പിന്നാലെ കോലിയും കെ എൽ രാഹുലും ബാറ്റേന്തും. അഞ്ചാം സ്ഥാനത്തിനായി മനീഷ് പാണ്ഡേയും ശ്രേയസ് അയ്യരും മത്സരിക്കും. വിക്കറ്റിന് പിന്നിൽ ധോണിയുടെ പകരക്കാരനായ ഋഷഭ് പന്തിനും മികവ് തെളിയിക്കണം. സ്‌പിന്നർ രാഹുൽ ചഹറും പേസർ നവദീപ് സെയ്നിയും അരങ്ങേറ്റം കുറിക്കുമെന്നാണ് സൂചന.
ട്വന്‍റി20യിൽ അപകടകാരികളാണ് വിൻഡീസ്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രേ റസൽ പരുക്കേറ്റ് പിൻമാറിയത് വിൻഡീസിന് തിരിച്ചടിയാവും. രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം സുനിൽ നരെയ്‌ൻ തിരിച്ചെത്തും. എവിൻ ലൂയിസ്, ഷിമ്രോൺ ഹെറ്റ്മെയർ, കീറോൺ പൊള്ളാർഡ്, ക്യാപ്റ്റൻ ബ്രാത്ത്‍വെയ്റ്റ് എന്നിവരും അപകടകാരികളാണ്. ഷെൽഡൺ കോട്രലും ഒഷെയ്ൻ തോമസും കീമോ പോളുമടങ്ങിയ പേസ് നിരയും ഇന്ത്യക്ക് വെല്ലുവിളിയാവും.