ടോസ് വിന്‍ഡീസിന്; ജീവന്‍മരണ പോരില്‍ നിര്‍ണായക മാറ്റവുമായി ടീം ഇന്ത്യ
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ നാനൂറാം രാജ്യാന്തര മത്സരമാണിത്. ഇവിടെ ഇതിന് മുന്‍പ് കളിച്ച അഞ്ച് ഏകദിനങ്ങളില്‍ മൂന്നിലും കോലി സെഞ്ചുറി നേടിയിരുന്നു എന്നതും ആരാധകരെ ത്രില്ലടിപ്പിക്കുന്നു.
വിശാഖപട്ടണം: നിര്‍ണായക രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസിനെതിരെ ടീം ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ നാനൂറാം രാജ്യാന്തര മത്സരമാണിത്. ഇവിടെ ഇതിന് മുന്‍പ് കളിച്ച അഞ്ച് ഏകദിനങ്ങളില്‍ മൂന്നിലും കോലി സെഞ്ചുറി നേടിയിരുന്നു എന്നതും ആരാധകരെ ത്രില്ലടിപ്പിക്കുന്നു. ശിവം ദുബേക്ക് പകരം ഷാര്‍ദുല്‍ താക്കൂര്‍ ടീമിലെത്തി.
ഇന്ത്യ
Rohit Sharma, Lokesh Rahul, Virat Kohli(c), Shreyas Iyer, Rishabh Pant(w), Kedar Jadhav, Ravindra Jadeja, Deepak Chahar, Mohammed Shami, Shardul Thakur, Kuldeep Yadav
വിന്‍ഡീസ്
Shai Hope(w), Evin Lewis, Shimron Hetmyer, Nicholas Pooran, Roston Chase, Kieron Pollard(c), Jason Holder, Keemo Paul, Alzarri Joseph, Sheldon Cottrell, Khary Pierre
പരമ്പരയിൽ ആകെ മൂന്ന് മത്സരങ്ങള്‍ ആണുള്ളത്. ഇന്ന് ജയിച്ചാല്‍ 2002ന് ശേഷം ആദ്യമായി ഇന്ത്യന്‍ മണ്ണില്‍ വിന്‍ഡീസിന് പരമ്പര ജയം നേടാം. ഹെറ്റ്‍മയറിന്‍റെയും ഹോപ്പിന്‍റെയും മികച്ച ഫോമിലാണ് വിന്‍ഡീസിന് പ്രതീക്ഷ. ബൗളിംഗിനെ പിന്തുണയ്‌ക്കുന്നതാണ് വിശാഖപട്ടണത്തെ പിച്ച് എന്നാണ് സൂചന. രാത്രിയിലെ മഞ്ഞുവീഴ്‌ച രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് പ്രതിസന്ധിയായേക്കും എന്നതിനാല്‍ ടോസ് നിര്‍ണായകമാണ്.
ചെന്നൈയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ വിന്‍ഡീസിനോട് എട്ട് വിക്കറ്റിന്‍റെ തോല്‍വി കോലിപ്പട വഴങ്ങിയിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 289 റണ്‍സ് വിജയലക്ഷ്യം ഷിമ്രോണ്‍ ഹെറ്റ്മെയറുടെയും(139), ഷായ് ഹോപ്പിന്റെയും(102) സെഞ്ചുറികളുടെ കരുത്തില്‍ 47.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ വിന്‍ഡീസ് മറികടന്നു. ഋഷഭ് പന്ത്(71), ശ്രേയസ് അയ്യര്‍(70), കേദാര്‍ ജാദവ്(40) എന്നിവരുടെ മികവിലാണ് ആദ്യം ബാറ്റ് ചെയ്ത കോലിപ്പട മികച്ച സ്‌കോറിലെത്തിയത്.