Asianet News MalayalamAsianet News Malayalam

എഡ്ജ്ബാസ്റ്റണില്‍ സ്മൃതി മന്ഥാനയുടെ ബ്ലാസ്റ്റ്; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ പാക് വനിതകളെ തകര്‍ത്തു 

സ്‌നേഹ് റാണ, രാധാ യാധവ് എന്നിവരുടെ രണ്ട് വിക്കറ്റ് പ്രകടനമാണ് പാകിസ്ഥാനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. 32 റണ്‍സെടുത്ത മുനീബ അലിയാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഇന്ത്യയുടെ ആദ്യ ജയമാണിത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ, ഓസ്‌ട്രേലിയയോട് തോറ്റിരുന്നു.

India Womens won over Pakistan by eight wickets in CWC 2022
Author
Birmingham, First Published Jul 31, 2022, 6:50 PM IST

ബെര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റില്‍ (Commonwealth Games Women's Cricket 2022) പാകിസ്ഥാന്‍ വനിതകള്‍ക്കെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. മഴ കാരണം 18 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാന്‍ 99 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യ സ്മൃതി മന്ഥാനയുടെ (42 പന്തില്‍ പുറത്താവാതെ 63) അര്‍ധ സെഞ്ചുറിയുടെ കരുത്തില്‍ 11.4 ഓവറില്‍ ലക്ഷ്യം മറികടന്നു. ഷെഫാലി വര്‍മ (16), സബിനേന മേഘ്‌ന (14) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. ജമീമ റോഡ്രിഗസ് (2) പുറത്താവാതെ നിന്നു. നേരത്തെ സ്‌നേഹ് റാണ, രാധാ യാധവ് എന്നിവരുടെ രണ്ട് വിക്കറ്റ് പ്രകടനമാണ് പാകിസ്ഥാനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. 32 റണ്‍സെടുത്ത മുനീബ അലിയാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഇന്ത്യയുടെ ആദ്യ ജയമാണിത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ, ഓസ്‌ട്രേലിയയോട് തോറ്റിരുന്നു.

മൂന്ന് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മന്ഥാനയുടെ ഇന്നിംഗ്‌സ്. ഓപ്പണിംഗ് വിക്കറ്റില്‍ 61 റണ്‍സ് പിറന്നു. എന്നാല്‍ ആറാം ഓവറിന്റെ അവസാന പന്തില്‍ ഷെഫാലി പുറത്തായി. തുബ ഹസന്റെ പന്തില്‍ പാക് വിക്കറ്റ് കീപ്പര്‍ മൂനീബ അലിക്ക് ക്യാച്ച്. ഒരു സിക്‌സും രണ്ട് ഫോറും ഷെഫാലി നേടിയിരുന്നു. സബിനേനി ഒമൈമ സൊഹൈലിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. നേരത്തെ, മുനീബയ്ക്ക് പുറമെ ബിസ്മ മറൂഫ് (17), ഒമൈമ സൊഹൈല്‍ (10), ആയേഷ നസീം (10), ആലിയ റിയാസ് (18) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. ഇറാം ജാവേദ് (0), ഫാത്തിമ സന (8), കൈനത് ഇംതിയാസ് (2), ദിയാന ബെയ്ഗ് (0), തുബ ഹസന്‍ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ആനം അമിന്‍ (0) പുറത്താവാതെ നിന്നു. രേണുക സിംഗ്, മേഘ്‌ന സിംഗ്, ഷെഫാലി വര്‍മ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. 

ആദ്യ കളി തോറ്റ് തുടങ്ങിയതിനാല്‍ ഇരു ടീമുകള്‍ക്കും ഇന്ന് ജയം അനിവാര്യമായിരുന്നു. കരുത്തരായ ഓസ്‌ട്രേലിയയോട് കയ്യെത്തും ദൂരത്താണ് ഇന്ത്യക്ക് ജയം നഷ്ടമായത്. പാകിസ്ഥാനാവട്ടെ ബാര്‍ബഡോസിനോടും തോറ്റു. ബുധനാഴ്ച്ച ഇന്ത്യ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ബാര്‍ബഡോസിനെ നേരിടും. 

ജയപ്രതീക്ഷയില്‍ നിന്ന് തോല്‍വിയിലേക്ക് വീണ ഇന്ത്യ 

ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ 49 റണ്‍സിനിടെ അഞ്ച് വിക്കറ്റ് വീണിട്ടും മധ്യനിരയുടേയും വാലറ്റത്തിന്റേയും കരുത്തില്‍ ഓസീസ് വനിതകള്‍ മൂന്ന് വിക്കറ്റിന് വിജയിച്ചിരുന്നു. ആഷ്ലി ഗാര്‍ഡ്നര്‍(35 പന്തില്‍ 52*), ഗ്രേസ് ഹാരിസ്(20 പന്തില്‍ 37), അലാന കിംഗ്(16 പന്തില്‍ 18*) എന്നിവരാണ് ഓസീസിന് ടൂര്‍ണമെന്റിലെ ആദ്യ ജയമൊരുക്കിയത്. ഓസീസ് വനിതകളുടെ തുടക്കത്തില്‍ ഓപ്പണര്‍മാരായ അലീസ ഹീലി(2 പന്തില്‍ 0), ബെത് മൂണി(9 പന്തില്‍ 10), മൂന്നാം നമ്പറുകാരിയും ക്യാപ്റ്റനുമായ മെഗ് ലാന്നിംഗ്(5 പന്തില്‍ 8), തഹ്ലിയ മഗ്രാത്ത്(8 പന്തില്‍ 14) എന്നീ ടോപ് ഫോര്‍ ബാറ്റര്‍മാരെ രേണുക സിംഗ് പുറത്താക്കിയിരുന്നു. ഇവരില്‍ മൂണിയും തഹ്ലിയയും ബൗള്‍ഡായാണ് മടങ്ങിയത്. നാല് ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു രേണുകയുടെ നാല് വിക്കറ്റ് നേട്ടം. 

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ(34 പന്തില്‍ 52) അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. ഷഫാലി വര്‍മ 48 റണ്‍സടിച്ച് തിളങ്ങി. ഓസീസിനായി ജെസ് ജൊനാസന്‍ നാലു വിക്കറ്റ് വീഴ്ത്തി. സ്മൃതി മന്ഥാന(24), യാസ്തിക ഭാട്യ(8), ജെമീമാ റോഡ്രിഗസ്(11), ദീപ്തി ശര്‍മ്മ(1), ഹര്‍ലീന്‍ ഡിയോള്‍(7), രാധാ യാധവ്(2*), മേഘ്ന സിംഗ്(0) എന്നിങ്ങനെയായിരുന്നു മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോര്‍.
 

Follow Us:
Download App:
  • android
  • ios