ഇന്ത്യൻ ക്രിക്കറ്റിലെ യുവതാരം വൈഭവ് സൂര്യവംശിയെ അമിതമായി ഉപദേശിച്ച് കുഴപ്പത്തിലാക്കില്ലെന്ന് ബാറ്റിംഗ് കോച്ച് സിതാന്‍ഷു കൊട്ടക്. താരത്തിന്റെ സ്വാഭാവിക ശൈലി നിലനിർത്തി, ആവശ്യമായ സഹായങ്ങൾ മാത്രം നൽകാനാണ് ടീം മാനേജ്മെന്റിന്റെ തീരുമാനം.

മുല്ലാന്‍പൂര്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ വിസ്മയ ബാലന്‍ വൈഭവ് സൂര്യവംശിയെ ദേശീയ ടീമിലേക്ക് ഉള്‍പ്പെടുത്തുമ്പോള്‍ അതീവ ജാഗ്രതയോടെയുള്ള സമീപനമാണ് സ്വീകരിക്കുകയെന്ന് ബാറ്റിംഗ് കോച്ച് സിതാന്‍ഷു കൊട്ടക്. ഐപിഎല്ലിലെ റെക്കോര്‍ഡ് പ്രകടനത്തിന് പിന്നാലെ അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടി20 ടീമില്‍ ഇടംപിടിച്ച ഈ 15-കാരനെ അമിതമായി പരിശീലിപ്പിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് ടീം മാനേജ്മെന്റിന്റെ വിലയിരുത്തല്‍.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിലെ ആധികാരിക വിജയത്തിന് പിന്നാലെ, വരാനിരിക്കുന്ന വൈറ്റ് ബോള്‍ പരമ്പരകളെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. ടി20 ലോകകപ്പ് നേടിയ കരുത്തുറ്റ ടീമിലേക്ക് വൈഭവെത്തുമ്പോള്‍, ഈ യുവപ്രതിഭയെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് പ്രധാന ചര്‍ച്ചാവിഷയം. സ്വന്തമായ ശൈലിയും ചിന്താഗതിയും കൊണ്ട് വിജയിച്ചെത്തുന്ന താരങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നത് വെല്ലുവിളിയാണെന്ന് കൊട്ടക് പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഒരു ബാറ്റിംഗ് കോച്ച് എന്ന നിലയില്‍ ഈ തലത്തിലുള്ള താരങ്ങളുമായി പ്രവര്‍ത്തിക്കുന്നത് എപ്പോഴും വെല്ലുവിളിയാണ്. അവര്‍ക്ക് അവരുടേതായ ശൈലിയുണ്ട്. അതിലേക്ക് പുതിയ കാര്യങ്ങള്‍ ചേര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ക്ക് നമ്മളില്‍ വിശ്വാസം വരണം. എത്രമാത്രം തിരുത്തലുകള്‍ വേണം, എപ്പോള്‍ വേണം എന്നത് വളരെ പ്രധാനമാണ്.'' കൊട്ടക് വ്യക്തമാക്കി. തുടര്‍ച്ചയായ ഉപദേശങ്ങള്‍ നല്‍കി താരത്തിന്റെ ചിന്തകളെ സങ്കീര്‍ണ്ണമാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും, വൈഭവ് ആവശ്യപ്പെടുന്ന സഹായങ്ങള്‍ മാത്രം നല്‍കാനാണ് താന്‍ ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സച്ചിന്റെ റെക്കോര്‍ഡ് വഴിമാറുമോ?

രാജസ്ഥാന്‍ റോയല്‍സിനായി ഐപിഎല്ലില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് വൈഭവിനെ ദേശീയ ടീമിലെത്തിച്ചത്. സീസണില്‍ 776 റണ്‍സ് അടിച്ചുകൂട്ടിയ വൈഭവ് ആയിരുന്നു 'മോസ്റ്റ് വാല്യൂബിള്‍ പ്ലെയര്‍'. ബെല്‍ഫാസ്റ്റില്‍ അയര്‍ലന്‍ഡിനെതിരെ വൈഭവ് അരങ്ങേറ്റം കുറിക്കുകയാണെങ്കില്‍, ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്ട്ര പുരുഷ താരം എന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് ചരിത്രമാകും.

YouTube video player