അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റില്‍ ദേവ്ദത്ത് പടിക്കലിന് പകരം സായ് സുദര്‍ശനെ മൂന്നാം നമ്പറില്‍ കളിപ്പിക്കുമെന്ന് ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ സൂചന നല്‍കി. ഏതാനും മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു താരത്തെ വിലയിരുത്തരുതെന്നും സുദര്‍ശന് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ദില്ലി: അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ ദേവ്ദത്ത് പടിക്കലിന് പകരം സായ് സുദര്‍ശനെ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന സൂചന നല്‍കി ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍. സായ് സുദര്‍ശന് തന്റെ കഴിവ് തെളിയിക്കാന്‍ ആവശ്യത്തിന് അവസരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഗംഭീര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ ഇംഗ്ലണ്ട് പര്യടനത്തിലാണ് ഇന്ത്യ സായ് സുദര്‍ശനെ മൂന്നാം നമ്പറില്‍ പരീക്ഷിച്ചു തുടങ്ങിയത്. എന്നാല്‍ ബാറ്റിങ്ങില്‍ അത്ര മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. ആറ് മത്സരങ്ങളില്‍ നിന്ന് 27.45 ശരാശരിയില്‍ 302 റണ്‍സാണ് താരം നേടിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതേത്തുടര്‍ന്ന് കരുണ്‍ നായര്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരെയും ഈ സ്ഥാനത്ത് ഇന്ത്യ പരീക്ഷിച്ചിരുന്നു. എങ്കിലും ഐപിഎല്ലില്‍ മികച്ച ഫോമിലുള്ള സായ് സുദര്‍ശനെ ഏതാനും മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം വിലയിരുത്താന്‍ കഴിയില്ലെന്ന് ഗംഭീര്‍ പറഞ്ഞു. ''സായ് സുദര്‍ശന് അര്‍ഹമായ അവസരം ലഭിച്ചിട്ടില്ല. അദ്ദേഹം കളിച്ചതില്‍ ഭൂരിഭാഗവും ഇംഗ്ലണ്ടിലായിരുന്നു. അദ്ദേഹത്തിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സായ് മോശം ഫോമിലല്ല, ഇക്കഴിഞ്ഞ ഐപിഎല്ലില്‍ അദ്ദേഹം 700 റണ്‍സ് നേടിയിട്ടുണ്ട്. നാലോ അഞ്ചോ മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു താരത്തെ വിലയിരുത്തിയാല്‍ നമുക്ക് നല്ലൊരു ടീമിനെ കെട്ടിപ്പടുക്കാന്‍ കഴിയില്ല.'' ഗംഭീര്‍ വ്യക്തമാക്കി.

മറുഭാഗത്ത്, ആഭ്യന്തര ക്രിക്കറ്റില്‍ ഉജ്ജ്വല ഫോമിലുള്ള ദേവ്ദത്ത് പടിക്കല്‍ ആറ് മത്സരങ്ങളില്‍ നിന്ന് 60.33 ശരാശരിയില്‍ 543 റണ്‍സ് നേടിയിട്ടുണ്ട്. പടിക്കലിനെ മറികടന്നാകും സായ് പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കുക. ടീമിലെ മൂന്നാം സ്പിന്നര്‍ സ്ഥാനത്തിനായി മാനവ് സുതറും ഹര്‍ഷ് ദുബെയും തമ്മിലാണ് മത്സരം.

ഓഗസ്റ്റില്‍ നടക്കാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിനായി നാല് സ്പിന്നര്‍മാരെ സജ്ജമാക്കുകയാണ് ലക്ഷ്യമെന്നും ഗംഭീര്‍ പറഞ്ഞു. ''മാനവും ഹര്‍ഷും ഒരു പരിധിവരെ സമാനമായ ബൗളിംഗ് ശൈലിയുള്ളവരാണെങ്കിലും റിലീസ് പോയിന്റില്‍ വ്യത്യാസമുണ്ട്. ശ്രീലങ്കയിലേക്ക് ഞങ്ങള്‍ നാല് സ്പിന്നര്‍മാരെ കൊണ്ടുപോകും. അതില്‍ നാലാമനെ കണ്ടെത്താന്‍ ഈ മത്സരം ഞങ്ങളെ സഹായിക്കും.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂസിലന്‍ഡ് പര്യടനത്തിനായി വ്യത്യസ്തമായ രീതിയില്‍ തയ്യാറെടുക്കേണ്ടതുണ്ടെന്നും അതിനാല്‍ ടെസ്റ്റ് കളിക്കുന്ന ഏകദിന ടീമിലെ സ്ഥിരം അംഗങ്ങള്‍ക്ക് വിശ്രമം നല്‍കുമെന്നും ഗംഭീര്‍ സൂചിപ്പിച്ചു.

YouTube video player