പതിനെട്ടില്‍ ആരൊക്കെ?; ജോണ്ടി റോഡ്സിന് നറുക്ക് വീഴുമോ? സഹപരിശീലകരെ വൈകാതെ അറിയാം
നിലവിലെ ബാറ്റിംഗ് കോച്ച് സഞ്ജയ് ബാംഗറിന് സ്ഥാനം നഷ്ടമാവുമെന്നാണ് റിപ്പോർട്ടുകൾ. ലാൽചന്ദ് രജ്പുത്, വിക്രം റാത്തോർ, പ്രവീൺ ആംറേ, അമോൽ മജുംദാർ, ഋഷികേശ് കനിത്കർ, മിഥുൻ മനാസ് എന്നിവരാണ് ബാറ്റിംഗ് കോച്ചാവാൻ രംഗത്തുള്ളത്
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ സഹപരിശീലകരെ കണ്ടെത്താനുള്ള അഭിമുഖം പൂർത്തിയായി. എം എസ് കെ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി, ബാറ്റിംഗ്, ബൗളിംഗ്, ഫീൽഡിംഗ് പരിശീലകരെയാണ് തിരഞ്ഞെടുക്കുക.രണ്ടു ദിവസങ്ങളിലായി പതിനെട്ടുപേരാണ് അഭിമുഖത്തിൽ പങ്കെടുത്തത്.
വിൻഡീസ് പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിനൊപ്പമുള്ള ബൗളിംഗ് കോച്ച് ഭരത് അരുൺ, ഫീൽഡിംഗ് കോച്ച് ആർ ശ്രീധർ, ദക്ഷിണാഫ്രിക്കയുടെ മുൻതാരം ജോണ്ടി റോഡ്സ് എന്നിവർ ടെലി കോൺഫറൻസിംഗ് വഴിയാണ് അഭിമുഖത്തിൽ പങ്കെടുത്തത്. പാകിസ്ഥാന്‍റെയും ബംഗ്ലാദേശിന്‍റെയും ഫീൽഡിംഗ് കോച്ചായിരുന്ന ജൂലിയൻ ഫൗണ്ടെയ്ൻ, ഇന്ത്യ എ ടീമിന്‍റെ ഫീൽഡിംഗ് കോച്ചായിരുന്ന അഭയ് ശർമ്മ എന്നിവരും അഭിമുഖത്തിന് എത്തിയിരുന്നു.
നിലവിലെ ബാറ്റിംഗ് കോച്ച് സഞ്ജയ് ബാംഗറിന് സ്ഥാനം നഷ്ടമാവുമെന്നാണ് റിപ്പോർട്ടുകൾ. ലാൽചന്ദ് രജ്പുത്, വിക്രം റാത്തോർ, പ്രവീൺ ആംറേ, അമോൽ മജുംദാർ, ഋഷികേശ് കനിത്കർ, മിഥുൻ മനാസ് എന്നിവരാണ് ബാറ്റിംഗ് കോച്ചാവാൻ രംഗത്തുള്ളത്. വെങ്കിടേഷ് പ്രസാദ്, പരസ് ബാംബ്രേ, അമിത് ഭണ്ഡാരി എന്നിവർ ബൗളിംഗ് പരിശീലക സ്ഥാനത്തേക്ക് അഭിമുഖത്തിന് എത്തിയിരുന്നു.