അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ശനിയാഴ്ച പ്രഖ്യാപിക്കും. ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് സൂര്യകുമാർ യാദവിനെ മാറ്റി ശ്രേയസ് അയ്യരെ പുതിയ നായകനാക്കിയേക്കുമെന്നും, യുവതാരം വൈഭവ് സൂര്യവംശിയെ പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്.
മുംബൈ: ഈമാസം അയര്‍ലന്‍ഡിനെതിരെയും അടുത്ത മാസം ഇംഗ്ലണ്ടിനെതിരെയും നടക്കുന്ന ട്വന്റി 20 പരമ്പരകള്‍ക്കുളള ഇന്ത്യന്‍ ടീമിനെ ശനിയാഴ്ച പ്രഖ്യാപിക്കും. മുംബൈയില്‍ അജിത് അഗാര്‍ക്കറിന്റെ അധ്യക്ഷതയില്‍ ചേരുന്ന സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ തെരഞ്ഞടുക്കുക. സൂര്യകുമാര്‍ യാദവിന് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമാവുമെന്ന് ഉറപ്പായതിനാല്‍ പുതിയ ക്യാപ്റ്റന്‍ ആരായിരിക്കുമെന്നാണ് പ്രധാന ആകാംക്ഷ. ശ്രേയസ് അയ്യര്‍ പുതിയ നായകന്‍ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നവരുള്‍പ്പെട്ട ബാറ്റിംഗ് ടോപ് ഓര്‍ഡറില്‍ മാറ്റത്തിന് സാധ്യതയില്ല. സൂര്യകുമാറിന് നാലാം സ്ഥാനം നഷ്ടമാവുന്‌പോള്‍ ശ്രേയസ് അയ്യരാവും പകരമെത്തുക. ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമനായ പതിനഞ്ചുകാരന്‍ വൈഭവ് സൂര്യവംശിയെയും ടീമിലേക്ക് പരിഗണിക്കുന്നുണ്ട് എന്നാണ് സൂചന. കഴിഞ്ഞ മാസം വൈഭവിനെ ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതേസമയം, ടി20 ടീമിന്റെ നായകസ്ഥാനത്ത് നിന്ന് സൂര്യകുമാര്‍ യാദവിനെ മാറ്റിയതായാണ് റിപ്പോര്‍ട്ട്.
ക്യാപ്റ്റന്‍സി തെറിച്ചതിന് പിന്നാലെ ഒരു കളിക്കാരന്‍ എന്ന നിലയിലും സൂര്യകുമാറിനെ ഇനി ഇന്ത്യയുടെ ടി20 ടീമിലേക്ക് പരിഗണിക്കില്ലെന്ന് ദേശീയ മാധ്യമമായ 'ദി ഇന്ത്യന്‍ എക്‌സ്പ്രസ്' റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ന്യൂസിലന്‍ഡിനെതിരെ നടന്ന 2026 ടി20 ലോകകപ്പ് ഫൈനല്‍ മത്സരമാകും സൂര്യകുമാറിന്റെ കരിയറിലെ അവസാന അന്താരാഷ്ട്ര ടി20 മത്സരം. ഈ മാസം നടക്കുന്ന അയര്‍ലന്‍ഡ് പര്യടനത്തോടെ ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ടി20 ടീമിന്റെ പുതിയ നായകനായി ചുമതലയേറ്റെടുക്കുമെന്നാണ് സൂചന.
2024 ജൂലൈയില്‍ രോഹിത് ശര്‍മ്മ വിരമിച്ചതിനെത്തുടര്‍ന്നാണ് ഹാര്‍ദിക് പാണ്ഡ്യയെ മറികടന്ന് സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ ടി20 നായകനാകുന്നത്. സൂര്യകുമാറിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ടീം ഇന്ത്യ തുടര്‍ജയങ്ങള്‍ നേടിയിരുന്നെങ്കിലും ബാറ്റിംഗില്‍ തിളങ്ങാനാവാഞ്ഞത് തിരിച്ചടിയായി. തുടര്‍ച്ചയായ 8 ദ്വിരാഷ്ട്ര പരമ്പര വിജയങ്ങള്‍, 2025-ലെ ഏഷ്യാ കപ്പ് കിരീടം,2026-ലെ ടി20 ലോകകപ്പ് കിരീട എന്നിവയാണ് സൂര്യക്ക് കീഴിലെ ഇന്ത്യയുടെ പ്രധാന നേട്ടങ്ങള്‍.

