യുവതാരങ്ങൾക്ക് മാതൃകയാകാൻ മദ്യപാനം നിർത്തിയെന്ന് അടുത്തിടെ വെളിപ്പെടുത്തിയ താരത്തിന്റെ പ്രവൃത്തിക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ഈ വിവാദത്തിൽ താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.
മുംബൈ: ഇന്ത്യന്‍ സ്പിന്നറും ഐപിഎല്ലിലെ പഞ്ചാബ് കിങ്സ് താരവുമായ യൂസ്വേന്ദ്ര ചാഹല്‍ വീണ്ടും വിവാദച്ചുഴിയില്‍. വാഹനം ഓടിക്കുന്നതിനിടെ താരം സിഗരറ്റ് വലിക്കുകയും കുറ്റി പുറത്തേക്ക് വലിച്ചെറിയുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം ചര്‍ച്ചയായത്. മറ്റൊരു വാഹനത്തില്‍ നിന്നുമാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ഈ വീഡിയോ എപ്പോള്‍, എവിടെ വെച്ച് എടുത്തതാണ് എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
വിഷയത്തില്‍ ചാഹലോ അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. പൊതുയിടത്തില്‍ നിരുത്തരവാദപരമായി പെരുമാറിയ താരത്തിനെതിരെ നടപടി വേണമെന്നാണ് സോഷ്യല്‍ മീഡിയയിലെ വലിയൊരു വിഭാഗം ആവശ്യപ്പെടുന്നത്. വീഡിയോ…
നേരത്തെ, മദ്യപാനശീലം തന്റെ ജീവിതത്തെ മോശമായി ബാധിച്ചുവെന്നും എന്നാല്‍ ഇപ്പോള്‍ ആ ശീലം പൂര്‍ണ്ണമായും ഉപേക്ഷിച്ചുവെന്നും ഐപിഎല്ലിന് മുന്നോടിയായി നല്‍കിയ ഒരു അഭിമുഖത്തില്‍ ചെഹല്‍ വ്യക്തമാക്കിയിരുന്നു. ''ഞാന്‍ മദ്യപാനം നിര്‍ത്തിയിട്ട് ഇപ്പോള്‍ ആറു മാസത്തിലേറെയായി. എനിക്ക് ഇപ്പോള്‍ 35 വയസ്സായി, അതിനാല്‍ കൂടുതല്‍ സജീവമാകാനും എന്റെ ടീമിനായി 150% നല്‍കാനും ഞാന്‍ ആഗ്രഹിക്കുന്നു. ഒരു സീനിയര്‍ താരം എന്ന നിലയില്‍ യുവതാരങ്ങള്‍ക്ക് മാതൃകയാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.'' ഡിവില്ലിയേഴ്‌സുമായുള്ള പോഡ്കാസ്റ്റില്‍ ചാഹല്‍ പറഞ്ഞു.
ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരമാണ് യുസ്വേന്ദ്ര ചാഹല്‍. മുന്‍പ് മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്ക് വേണ്ടി അദ്ദേഹം പന്തെറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്സിനെ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇന്ത്യയുടെ വൈറ്റ് ബോള്‍ ക്രിക്കറ്റിലെ സ്ഥിരം സാന്നിധ്യമായിരുന്നെങ്കിലും നിലവില്‍ ടീമിന് പുറത്താണ്. 2024 ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. വ്യക്തിജീവിതത്തിലെ മാറ്റങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് ആരാധകരുടെ കൈയടി നേടിയ താരം, പുതിയ വിവാദത്തോട് എങ്ങനെ പ്രതികരിക്കും എന്ന ഉറ്റുനോക്കുകയാണ് കായികലോകം.

