ചെന്നൈയുടെ വമ്പന്‍ സ്കോര്‍ മറികടക്കാന്‍ മികച്ച തുടക്കം അനിവാര്യമായ ബാംഗ്ലൂരിന് മൂന്നാം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. ഒമ്പത് പന്തില്‍ എട്ട് റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡൂപ്ലെസിയെ തീക്ഷണയുടെ പന്തില്‍ ക്രിസ് ജോര്‍ദാന്‍ പിടികൂടി.

മുംബൈ: ഐപിഎല്ലില്‍ (IPL 2022) ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ (CSK vs RCB) 217 രണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ബാറ്റിംഗ് തകര്‍ച്ച. പവര്‍ പ്ലേ പിന്നിടുമ്പോള്‍ ബാംഗ്ലൂര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 42 റണ്‍സെന്ന നിലയിലാണ്. 8 പന്തില്‍ 21 റണ്‍സോടെ ഗ്ലെന്‍ മാക്സ്‌വെല്ലാണ് ക്രീസില്‍. ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയുടെയും വിരാട് കോലിയുടെയും അനുജ് റാവത്തിന്‍റെയും വിക്കറ്റുകളാണ് ബാംഗ്ലൂരിന് നഷ്ടമായത്. മുകേഷ് ചൗധരിക്കും മഹീഷ് തീക്ഷണക്കുമാണ് വിക്കറ്റ്.

പവര്‍പ്ലേയില്‍ വന്‍മരങ്ങള്‍ വീണു

ചെന്നൈയുടെ വമ്പന്‍ സ്കോര്‍ മറികടക്കാന്‍ മികച്ച തുടക്കം അനിവാര്യമായ ബാംഗ്ലൂരിന് മൂന്നാം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. ഒമ്പത് പന്തില്‍ എട്ട് റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡൂപ്ലെസിയെ തീക്ഷണയുടെ പന്തില്‍ ക്രിസ് ജോര്‍ദാന്‍ പിടികൂടി. മുകേഷ് ചൗധരി എറിഞ്ഞ അഞ്ചാം ഓവറില്‍ ബാംഗ്ലൂര്‍ വീണ്ടും ഞെട്ടി. വിരാട് കോലിയെ(1) മുകേഷ് ചൗധരി ശിവം ദുബെയുടെ കൈകളിലെത്തിച്ചു. തുടക്കത്തിലെ രണ്ട് വിക്കറ്റ് നഷ്ടമായതോടെ പവര്‍ പ്ലേയില്‍ കരുത്തുകാട്ടാന്‍ ബാംഗ്ലൂരിനായില്ല.

പവര്‍ പ്ലേയിലെ അവസാന ഓവറില്‍ രണ്ട് സിക്സ് അടിച്ച് മാക്സ്‌വെല്‍ വെടിക്കെട്ടിന് തിരികൊളുത്തിയെങ്കിലും അതേ ഓവറില്‍ അനുജ് റാവത്തിന് വിക്കറ്റിന് മുന്നില്‍ കുടുക്കി തീക്ഷണ മൂന്നാം വിക്കറ്റുമെടുത്തതോടെ പവര്‍ പ്ലേയില്‍ ബാംഗ്ലൂര്‍ 42 റണ്‍സിലൊതുങ്ങി.

നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ചെന്നൈ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് 216 റണ്‍സെടുത്തത്. 46 പന്തില്‍ 95 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശിവം ദുബെ ആണ് ചെന്നൈയുടെ ടോപ് സ്കോറര്‍. റോബിന്‍ ഉത്തപ്പ 50 പന്തില്‍ 88 റണ്‍സടിച്ചു. നാലാം വിക്കറ്റില്‍ ഉത്തപ്പ-ദുബെ സഖ്യം 155 റണ്‍സടിച്ചതാണ് ചെന്നൈയ്ക്ക് വമ്പന്‍ സ്കോര്‍ സമ്മാനിച്ചത്.