ഐപിഎല്ലില്‍ തുടര്‍ച്ചയായ എട്ടാം തോല്‍വി വഴങ്ങി ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിലാണ് മുംബൈ ഇന്ത്യന്‍സ്
മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ (IPL 2022) പരിക്കേറ്റ മുഹമ്മദ് അർഷാദ് ഖാന് (Mohd Arshad Khan) പകരം ഇടംകൈയന്‍ സ്പിന്നർ കുമാർ കാർത്തികേയ സിംഗിനെ (Kumar Kartikeya Singh) ടീമിലെടുത്ത് മുംബൈ ഇന്ത്യന്‍സ് (Mumbai Indians). അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് കുമാർ ടീമിലെത്തുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ മധ്യപ്രദേശിന്‍റെ താരമായ കുമാർ കാർത്തികേയ സിംഗ് 9 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 19 ലിസ്റ്റ് എ മത്സരങ്ങളും 8 ടി20കളും കളിച്ചിട്ടുണ്ട്. യഥാക്രമം 35, 18, 9 വിക്കറ്റുകളാണ് സമ്പാദ്യം.
ഐപിഎല്ലില്‍ തുടര്‍ച്ചയായ എട്ടാം തോല്‍വി വഴങ്ങി ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിലാണ് മുംബൈ ഇന്ത്യന്‍സ്. ഐപിഎല്ലില്‍ അഞ്ച് കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ഒരേയൊരു ടീമായ മുംബൈയുടെ പതനം അവിശ്വസനീയതയോടെയാണ് ആരാധകര്‍ കാണുന്നത്. ഇതിനിടെയാണ് പരിക്കിന്‍റെ പ്രഹരവും ടീമിനേറ്റത്.
മെഗാതാരലേലത്തിന് പിന്നാലെ ടീമിലെ പല പ്രമുഖരും കൂടുമാറിയതോടെ ദുര്‍ബലമായ മുംബൈക്ക് ഇത്തവണ തൊട്ടതെല്ലാം പിഴച്ചു. 15 കോടി രൂപ മുടക്കി തിരിച്ചുപിടിച്ച ഇഷാന്‍ കിഷന്‍ സീസണിലെ ഏറ്റവും മോശം ഫോമിലാണ്. രോഹിത് ആകട്ടെ സീസണില്‍ ഇതുവരെ ഒരു അര്‍ധസെഞ്ചുറി പോലും നേടിയിട്ടില്ല. ഫിനിഷറായ പൊള്ളാര്‍ഡ് പഴയ പ്രതാപത്തിന്‍റെ നിഴല്‍ മാത്രമാണ്. പേസ് പടയെ നയിക്കുന്നത് ജസ്പ്രീത് ബുമ്രയാണെങ്കിലും വിക്കറ്റ് വീഴ്ത്തുന്നതില്‍ ബുമ്ര പിശുക്ക് കാട്ടുന്നു. ബുമ്രയെ പിന്തുണയ്ക്കാനൊരു പേസറോ മികച്ചൊരു സ്പിന്നറോ ഇല്ലാതെ വലയുകയാണ് ഇത്തവണ മുംബൈ.
എട്ടാം തോല്‍വിക്ക് പിന്നാലെ ആരാധകരെ ആശ്വസിപ്പിക്കുന്ന കുറിപ്പുമായി മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശർമ്മ രംഗത്തെത്തിയിരുന്നു. 'ഞങ്ങള്‍ ഇത്തവണ മികച്ച പ്രകടനമല്ല കാഴ്ചവെക്കുന്നത്. പക്ഷെ കായികരംഗത്ത് എല്ലാ മികച്ച ടീമുകള്‍ക്കും ഇത്തരത്തിലുള്ള വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. പക്ഷെ ഈ ടീമിനെയും ഇവിടുത്തെ അന്തരീക്ഷത്തെയും ഞാനേറെ ഇഷ്ടപ്പെടുന്നു. ഞങ്ങളുടെ കൂടെ ഇപ്പോഴും ഉറച്ചുനില്‍ക്കുന്ന ആരാധകരെയും അഭ്യുദയാകാംക്ഷികളേയും ഞാന്‍ അകമഴിഞ്ഞ് അഭിനന്ദിക്കുന്നു' എന്നായിരുന്നു രോഹിത്തിന്‍റെ ട്വീറ്റ്.
