ക്യാപ്റ്റന്‍റെ ആം ബാന്‍ഡ് ധരിക്കുന്നത് ജഡേജയെ സംബന്ധിച്ചിടത്തോളം അധിക ബാധ്യതയായിരുന്നുവെന്ന് ശാസ്ത്രി പറഞ്ഞു. ജഡേജ ഒരു സ്വാഭാവിക ക്യാപ്റ്റനല്ല. ക്രിക്കറ്റിലെ ഒരു തലത്തിലും ജഡേജ ക്യാപ്റ്റനായിട്ടുമില്ല. അതുകൊണ്ടുതന്നെ ഇത്രയും വലിയൊരു ഉത്തരവാദിത്തം ജഡേജയുടെ ചുമലില്‍ വെച്ചുകൊടുത്തത് കടന്ന കൈയായിപ്പോയി.

മുംബൈ: ഐപിഎല്ലില്‍(IPL 2022) സീസണ്‍ ആരംഭത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്(Chennai Super Kings) നായകനായി തെരഞ്ഞെടുക്കപ്പെട്ട രവീന്ദ്ര ജഡേജക്ക്(Ravindra Jadeja) സീസണ്‍ പകുതിക്ക് വെച്ച് നായകസ്ഥാനം ഒഴിയേണ്ടിവന്നതിനെക്കുറിച്ച് പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ രവി ശാസ്ത്രി(Ravi Shastri). ജഡേജക്ക് കീഴില്‍ ചെന്നൈ എട്ടില്‍ ആറ് മത്സരങ്ങളിലും തോറ്റിരുന്നു.

തുടര്‍ന്ന് ചെന്നൈ നായകസ്ഥാനം വീണ്ടും ഏറ്റെടുത്ത ധോണിക്ക് കീഴില്‍ ചെന്നൈ മൂന്നില്‍ രണ്ട് കളികളും ജയിച്ചു. പ്ലേ ഓഫ് ഇപ്പോഴും വിദൂര സാധ്യതയാണെങ്കിലും ധോണിക്ക് കീഴില്‍ ചെന്നൈ മികച്ച പ്രകടനം പുറത്തെടുക്കുന്നതിനിടെ ജഡേജയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലനകനായ രവി ശാസ്ത്രി.

ക്യാപ്റ്റന്‍റെ ആം ബാന്‍ഡ് ധരിക്കുന്നത് ജഡേജയെ സംബന്ധിച്ചിടത്തോളം അധിക ബാധ്യതയായിരുന്നുവെന്ന് ശാസ്ത്രി പറഞ്ഞു. ജഡേജ ഒരു സ്വാഭാവിക ക്യാപ്റ്റനല്ല. ക്രിക്കറ്റിലെ ഒരു തലത്തിലും ജഡേജ ക്യാപ്റ്റനായിട്ടുമില്ല. അതുകൊണ്ടുതന്നെ ഇത്രയും വലിയൊരു ഉത്തരവാദിത്തം ജഡേജയുടെ ചുമലില്‍ വെച്ചുകൊടുത്തത് കടന്ന കൈയായിപ്പോയി-ശാസ്ത്രി ക്രിക് ഇന്‍ഫോയോട് പറഞ്ഞു.

ചെന്നൈയുടെ തോല്‍വികളില്‍ ജഡേജയെ ആളുകള്‍ വിമര്‍ശിക്കുന്നത് കണ്ടു. പക്ഷെ തെറ്റ് അദ്ദേഹത്തിന്‍റെ ഭാഗത്തല്ല. കാരണം, അവന്‍ ഇതുവരെ ക്യാപ്റ്റനേ അയിട്ടില്ല. അതുകൊണ്ടുതന്നെ പെട്ടെന്ന് ക്യാപ്റ്റനായപ്പോള്‍ അവന്‍ കരയ്ക്ക് എടുത്തിട്ട മീനിനെപ്പോലെയായിപ്പോയി. ഓള്‍ റൗണ്ടറെന്ന നിലയില്‍ അവന്‍ ഈ കാലഘട്ടത്തിലെ തന്നെ മികച്ചവരില്‍ ഒരാളാണ്. അതാണ് അവന് യോജിക്കുന്നതും.

അതുകൊണ്ടുതന്നെ അവനെ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാന്‍ അനുവദിക്കുകയാണ് ഉചിതം. അവനെ ക്യാപ്റ്റനാക്കാനുള്ള തീരുമാനം ചെന്നൈക്ക് ചില മത്സരങ്ങളിലെങ്കിലും തിരിച്ചടിയായിട്ടുണ്ട്. കാരണം ധോണിക്ക് കീഴില്‍ ചെന്നൈ ഇപ്പോള്‍ കളിക്കുന്ന കളി നേരത്തെ കളിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ അവസ്ഥ അവര്‍ക്ക് വരില്ലായിരുന്നു.

എന്നാല്‍ ധോണിക്ക് ശേഷം ആരാകും ചെന്നൈയുടെ ക്യാപ്റ്റനാകുക എന്ന ചോദ്യത്തിന് അതിന് ഒരുപക്ഷെ അടുത്ത ലേലം വരെ കാത്തിരിക്കേണ്ടിവരുമെന്നായിരുന്നു ശാസ്ത്രിയുടെ മറുപടി. ഫാഫ് ഡൂപ്ലെസി ബാംഗ്ലൂര്‍ നായകനായതുപോലെ ചെന്നൈക്ക് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന പേരുകള്‍ റുതുരാജ് ഗെയ്ക്‌വാദിന്‍റെയോ മൊയീന്‍ അലിയുടേതോ ആണെന്നും ശാസ്ത്രി പറഞ്ഞു.