ഇംഗ്ലീഷ് താരം ഹാരി ബ്രൂക്കിനാണ് ഇതുവരെ ഏറ്റവും ഉയര്‍ന്ന വില ലേലത്തില്‍ കിട്ടിയത്

കൊച്ചി: ഐപിഎല്‍ താരലേലത്തില്‍ മായങ്ക് അഗര്‍വാളിന് മോഹവില. ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന മായങ്കിനെ 8.25 കോടി രൂപ മുടക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി. അവസാന നിമിഷം വരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സുമായുള്ള കടുത്ത പോരാട്ടം മറികടന്നാണ് മായങ്കിനെ സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്. നേരത്തെ മായങ്കിന്‍റെ മുന്‍ ടീമായ പഞ്ചാബ് കിംഗ്‌സും താരത്തിനായി രംഗത്തുവന്നിരുന്നു. കഴിഞ്ഞ സീസണില്‍ 13 മത്സരങ്ങളില്‍ 16.33 ശരാശരിയിലും 122.50 സ്ട്രൈക്ക് റേറ്റിലും 196 റണ്‍സ് മാത്രമാണ് മായങ്ക് സ്വന്തമാക്കിയത്. 

ഇംഗ്ലീഷ് താരം ഹാരി ബ്രൂക്കിനാണ് ഇതുവരെ ഏറ്റവും ഉയര്‍ന്ന വില ലേലത്തില്‍ കിട്ടിയത്. സൺറൈസേഴ്സ് ഹൈദരാബാദ് 13.25 കോടി രൂപയ്ക്കാണ് ഹാരിയെ സ്വന്തമാക്കിയത്. ഒന്നരക്കോടി മാത്രമായിരുന്നു ഹാരി ബ്രൂക്കിന്‍റെ അടിസ്ഥാന വില. അജിങ്ക്യ രഹാനെയെ 50 ലക്ഷം രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കി. അതേസമയം ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് ബാറ്റര്‍ റൈലി റൂസ്സോ, ഇംഗ്ലണ്ട് താരം ജോ റൂട്ട് എന്നിവരെ ആദ്യ ഘട്ടത്തില്‍ സ്വന്തമാക്കാന്‍ ടീമുകളുണ്ടായില്ല. 

ഐപിഎല്‍ താരലേലം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. ആകെ 405 താരങ്ങള്‍ ഇക്കുറി ഐപിഎല്‍ ലേലത്തിനുള്ള അന്തിമ പട്ടികയിലുണ്ട്. ഇതില്‍ പത്ത് ടീമുകള്‍ക്ക് വേണ്ടത് 87 പേരെയാണ്. ഇംഗ്ലണ്ട് താരങ്ങളായ ബെന്‍ സ്റ്റോക്‌സ്, സാം കറന്‍, ഹാരി ബ്രൂക്ക്, ഓസ്‌ട്രേലിയന്‍ താരം കാമറൂണ്‍ ഗ്രീന്‍, ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ എന്നിവരാണ് ലേലത്തിലെ ശ്രദ്ധാകേന്ദ്രങ്ങള്‍. പത്ത് മലയാളി താരങ്ങളും ലേലത്തിനുണ്ട്. ആഭ്യന്തര ക്രിക്കറ്റിലെ ഫോമിന്‍റെ അടിസ്ഥാനത്തില്‍ രോഹന്‍ കുന്നുമ്മലിനെ ആര് റാഞ്ചും എന്നത് ആകാംക്ഷയാണ്. 

ഇം​ഗ്ലീഷ് കോലി എന്ന് സ്റ്റോക്സ് വിളിച്ച താരം; ഐപിഎൽ ലേലത്തിൽ പൊന്നുംവില, താരമായി ഹാരി; വില്യംസൺ ​ഗുജാറാത്തിന്