സെപ്റ്റംബറില്‍ ഓസ്ട്രേലിയക്കെതിരായ അണ്ടര്‍ 19 യൂത്ത് ടെസ്റ്റില്‍ ഇന്ത്യക്കായി കളിച്ച വൈഭവ് 62 പന്തില്‍ 104 റണ്‍സടിച്ചതോടെയാണ് ശ്രദ്ധേയനായത്.
ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ ഈ മാസം 23നും 24നും നടക്കുന്ന ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കാന്‍ 13കാരനും. ബിഹാറില്‍ നിന്നുള്ള 13കാരന്‍ വൈഭവ് സൂര്യവൻശിയാണ് ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള 574 താരങ്ങളുടെ അന്തിമപട്ടികയില്‍ ഇടം നേടിയത്. 30 ലക്ഷം രൂപയാണ് വൈഭവിന്‍റെ അടിസ്ഥാന വില.
2011 മാര്‍ച്ച് 27ന് ജനിച്ച വൈഭവ് ഈ വര്‍ഷം ജനുവരിയില്‍ തന്‍റെ 12-ാം വയസിൽ ബിഹാറിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 1986നുശേഷം കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും ഇതോടെ വൈഭവിന് സ്വന്തമാക്കിയിരുന്നു. ഇത്തവണ ഐപിഎല്‍ ലേലത്തില്‍ ഏതെങ്കിലും ടീമിലെത്തിയാല്‍ ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും വൈഭവ് സ്വന്തമാക്കും. ഇടം കൈയന്‍ ബാറ്ററായ വൈഭവ് ഐപിഎല്‍ ലേലപ്പട്ടികയില്‍ 491-ാം പേരുകാരനാണ്.
സെപ്റ്റംബറില്‍ ഓസ്ട്രേലിയക്കെതിരായ അണ്ടര്‍ 19 യൂത്ത് ടെസ്റ്റില്‍ ഇന്ത്യക്കായി കളിച്ച വൈഭവ് 62 പന്തില്‍ 104 റണ്‍സടിച്ചതോടെയാണ് ശ്രദ്ധേയനായത്. ഇതോടെ വരാനിരിക്കുന്ന അണ്ടര്‍ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിലും വൈഭവിന് ഇടം ലഭിച്ചു.ഇതുവരെ കളിച്ച അഞ്ച് ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 100 റണ്‍സാണ് വൈഭവ് നേടിയത്. 41 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. രഞ്ജി ട്രോഫിയില്‍ നിലവില്‍ ബിഹാറിന്‍റെ താരമാണ് വൈഭവ്.
വൈഭവ് കഴിഞ്ഞാല്‍ 17കാരനായ ആയുഷ് മാത്രെയാണ് ഐപിഎല്‍ ലേലത്തിനെത്തുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ താരം. 18കാരന്‍ ആന്ദ്രെ സിദ്ധാര്‍ത്ഥ്, ദക്ഷിണാഫ്രിക്കയുടെ ക്വെന മഫാക്ക(18), അഫ്ഗാിസ്ഥാന്‍റെ അള്ളാ ഹാസാഫ്നര്‍(18) എന്നിവരാണ് ഐപിഎല്‍ ലേലത്തിനെത്തു മറ്റ് കൗമാരതാരങ്ങള്‍. പേസ് ബൗളറായ മഫാക്ക വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ ദക്ഷിണാഫ്രിക്കക്കായി അരങ്ങേറിയിരുന്നു.
