ചെന്നൈ ഇന്നിംഗ്‌സിന്‍റെ എട്ടാം ഓവറിൽ ശിവം ദുബെയെ രവി ബിഷ്‌ണോയിയുടെ കൈകളിൽ എത്തിച്ച ശേഷമായിരുന്നു ജഡേജ വെടിയുതിര്‍ത്ത് ആഘോഷിച്ചത്.
ഗുവാഹത്തി: ഐപിഎൽ പത്തൊമ്പതാം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം ശിവം ദുബെയെ പുറത്താക്കിയ ശേഷം നടത്തിയ 'ഗൺ ഫയറിംഗ്' ആഘോഷത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി രവീന്ദ്ര ജഡേജ. നീണ്ട 13 വർഷത്തെ ചെന്നൈ ബന്ധം അവസാനിപ്പിച്ചാണ് ജഡേജ ഇത്തവണ തന്‍റെ പഴയ ടീമായ രാജസ്ഥാൻ റോയൽസിലേക്ക് മടങ്ങിയെത്തിയത്.
ചെന്നൈ ഇന്നിംഗ്‌സിന്‍റെ എട്ടാം ഓവറിൽ ശിവം ദുബെയെ രവി ബിഷ്‌ണോയിയുടെ കൈകളിൽ എത്തിച്ച ശേഷമായിരുന്നു ജഡേജ വെടിയുതിര്‍ത്ത് ആഘോഷിച്ചത്. താൻ ചെന്നൈക്ക് വേണ്ടി കളിക്കുമ്പോഴും ഇത്തരത്തില്‍ ആഘോഷിക്കാറുണ്ടെന്നും രാജസ്ഥാനിലെത്തിയപ്പോള്‍ എന്തുകൊണ്ട് അത് ഇവിടെയും തുടർന്നുകൂടാ എന്ന് ചിന്തിച്ചുവെന്നും ജഡേജ ജിയോ ഹോട്ട്സ്റ്റാറിനോട് പറഞ്ഞു.
2012 മുതൽ 2025 വരെ ചെന്നൈ സൂപ്പർ കിംഗ്‌സിന്‍റെ അവിഭാജ്യ ഘടകമായിരുന്നു ജഡേജ. 2026 സീസണിന് മുന്നോടിയായി സഞ്ജു സാംസണെ ടീമിലെത്തിച്ച ചെന്നൈ പകരം ട്രേഡിലൂടെ ജഡേജയെയും സാം കറനെയും വിട്ടുനല്‍കുകയായിരുന്നു. 12-13 വർഷം കളിച്ച ഒരു ടീമിനെ വിട്ടുപോരുന്നത് വൈകാരികമായി പ്രയാസകരമായിരുന്നു. എന്നാൽ ഇതൊരു യാത്രയുടെ ഭാഗമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. എന്‍റെ ആദ്യ ഐപിഎൽ കിരീടം നേടിയ ടീമിലേക്കാണ് ഞാൻ മടങ്ങിയെത്തുന്നത് എന്നത് സന്തോഷകരമായ കാര്യമാണ്. അണ്ടർ-19 ലോകകപ്പിന് ശേഷം എന്‍റെ ഐപിഎൽ യാത്ര തുടങ്ങിയത് ഇവിടെയാണ്. ആ ഓർമ്മകൾ എന്നും സ്പെഷ്യലാണെന്നും ജഡേജ പറഞ്ഞു.
ബാറ്റിംഗിന് അവസരം കിട്ടിയില്ലെങ്കിലും തന്‍റെ പഴയ ടീമിനെതിരെ പന്തുകൊണ്ട് ജഡേജ തിളങ്ങിയിരുന്നു. മൂന്ന് ഓവറിൽ വെറും 18 റൺസ് മാത്രം വഴങ്ങി സർഫറാസ് ഖാൻ, ശിവം ദുബെ എന്നിവരുടെ നിർണായക വിക്കറ്റുകൾ ജഡേജ സ്വന്തമാക്കിയിരുന്നു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈയെ 127 റൺസിൽ ഒതുക്കിയ രാജസ്ഥാൻ, 47 പന്തുകൾ ബാക്കി നിത്തി എട്ടു വിക്കറ്റിന് ജയിച്ചിരുന്നു.
