കാര്യവട്ടം ട്വന്റി 20: വിക്കറ്റുകളും ഔട്ട് ഫീല്‍ഡും മത്സരസജ്ജം, തൃപ്തി രേഖപ്പെടുത്തി ബിസിസിഐ ക്യൂറേറ്റര്‍
മത്സരത്തിന്റെ 68 ശതമാനം ടിക്കറ്റുകളും വിറ്റു. ഇതിനോടകം 19,720 ടിക്കറ്റുകളുടെ വിൽപനയാണ് പൂർത്തിയായത്. 6,000 ടിക്കറ്റുകളാണ് ഇനി ബാക്കിയുള്ളത്.
തിരുവനന്തപുരം: ഈ മാസം 28ന് നടക്കുന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന് മുന്നോടിയായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌പോര്‍ട്‌സ് ഹബ്ബില്‍ തയാറാക്കിയ വിക്കറ്റുകള്‍ ബിസിസിഐ ക്യൂറേറ്റര്‍ പരിശോധിച്ചു. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ ചീഫ് ക്യൂറേറ്ററും ബിസിസിഐ ക്യൂറേറ്റര്‍മാരുടെ എലൈറ്റ് പാനല്‍ അംഗവുമായ പ്രശാന്ത് റാവുവാണ് പിച്ച് പരിശോധിക്കാനെത്തിയത്. ഗ്രീന്‍ഫീല്‍ഡില്‍ തയാറാക്കിയ വിക്കറ്റുകളില്‍ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ക്യൂറേറ്റര്‍ ബിജു.എ.എമ്മിന്റെ നേതൃത്വത്തില്‍ 10 വിക്കറ്റുകളാണ് സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ളത്. വിക്കറ്റുകളും ഔട്ട് ഫീല്‍ഡും മത്സരത്തിന് സജ്ജമാണ്. മറ്റു തയാറെടുപ്പുകള്‍ അതിവേഗം പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. ദക്ഷിണാഫ്രിക്കന്‍ ടീം 25ന് പുലര്‍ച്ചെ തിരുവനന്തപുരത്തെത്തും. ദുബായില്‍ നിന്നുള്ള EK0522 എമിറേറ്റ്‌സ് വിമാനത്തില്‍ പുലര്‍ച്ചെ 3.10നാണ് ദക്ഷിണാഫ്രിക്കന്‍ ടീം തലസ്ഥാനത്തെത്തുക. 25ന് തന്നെ ടീം പരിശീലനം ആരംഭിക്കും.
ഹൈദരാബാദില്‍ നിന്ന് ടീം ഇന്ത്യ 26ന് വൈകിട്ട് 4.30നാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുക. ടീമുകളുടെ പരിശീലനത്തിനുള്ള വിക്കറ്റുകളും ഗ്രീന്‍ഫീല്‍ഡില്‍ തയാറാണ്. 25നും 26നും വൈകിട്ട് അഞ്ചു മുതല്‍ രാത്രി എട്ട് വരെയാണ് ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ പരിശീലനം. 26ന് ഉച്ചയ്ക്ക് 12.30ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കന്‍ ടീം മാധ്യമങ്ങളെ കാണും. 27ന് ഉച്ചയ്ക്ക് ഒന്നു മുതല്‍ നാലു വരെ ദക്ഷിണാഫ്രിക്കന്‍ ടീമും വൈകിട്ട് അഞ്ച് മുതല്‍ എട്ടു വരെ ടീം ഇന്ത്യയും പരിശീലനം നടത്തും. മത്സരത്തിന് മുന്നോടിയായി 27ന് ഉച്ചയ്ക്ക് 12.30ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍വച്ച് ഇരു ടീമുകളുടെയും ക്യാപ്റ്റന്മാര്‍ മാധ്യമങ്ങളെ കാണും.
മത്സരത്തിന്റെ 68 ശതമാനം ടിക്കറ്റുകളും വിറ്റു. ഇതിനോടകം 19,720 ടിക്കറ്റുകളുടെ വിൽപനയാണ് പൂർത്തിയായത്. 6,000 ടിക്കറ്റുകളാണ് ഇനി ബാക്കിയുള്ളത്.