യുവ ഐപിഎല്‍ താരം വൈഭവ് സൂര്യവന്‍ഷിയെ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുമായി താരതമ്യം ചെയ്യുന്നതിനെതിരെ മുന്‍ ഇന്ത്യന്‍ താരം കേദാര്‍ ജാദവ് രംഗത്ത്. ഇത്തരം താരതമ്യങ്ങള്‍ യുവതാരത്തിന്മേല്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തുമെന്നും, അവനെ സ്വതന്ത്രമായി കളിക്കാന്‍ അനുവദിക്കണമെന്നും ജാദവ് ആവശ്യപ്പെട്ടു.

മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി മിന്നും പ്രകടനം നടത്തുന്ന 15 വയസ്സുകാരന്‍ വൈഭവ് സൂര്യവന്‍ഷിയെ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുമായി താരതമ്യം ചെയ്യുന്നതിനെതിരെ മുന്‍ ഇന്ത്യന്‍ താരം കേദാര്‍ ജാദവ്. യുവതാരത്തിന്മേല്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തരുതെന്ന് ജാദവ് വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

ലോക ക്രിക്കറ്റില്‍ സച്ചിന്‍ നല്‍കിയ സംഭാവനകളോട് ആരെയും താരതമ്യം ചെയ്യാനാവില്ലെന്ന് കേദാര്‍ ജാദവ് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''സച്ചിന്‍ ഒരു മാസ്റ്ററാണ്. അദ്ദേഹത്തിന്റെ റെക്കോര്‍ഡുകള്‍ മാത്രമല്ല, 20-25 വര്‍ഷത്തോളം അദ്ദേഹം ക്രിക്കറ്റിനെ തോളിലേറ്റിയ രീതിയും ദശലക്ഷക്കണക്കിന് ആളുകളെ സ്വാധീനിച്ചതും ആര്‍ക്കും അനുകരിക്കാനാവില്ല. അതുകൊണ്ട് മറ്റൊരു സച്ചിന്‍ ഉണ്ടാകുമെന്ന് പറയുന്നത് ശരിയല്ല.' ജാദവ് പറഞ്ഞു. ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് വൈഭവ്.

10 ഇന്നിംഗ്‌സുകളില്‍ നിന്ന് 40.40 ശരാശരിയിലും 237.64 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലും 404 റണ്‍സാണ് ഈ 15-കാരന്‍ അടിച്ചുകൂട്ടിയത്. ജസ്പ്രീത് ബുംറ, ജോഷ് ഹേസല്‍വുഡ് തുടങ്ങിയ ലോകോത്തര ബൗളര്‍മാരെ ഭയമില്ലാതെ നേരിടുന്ന വൈഭവ്, ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ്. 16ാം വയസ്സില്‍ സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത് ചൂണ്ടിക്കാട്ടിയാണ് ആരാധകര്‍ വൈഭവിനെ സച്ചിനുമായി താരതമ്യം ചെയ്യുന്നത്.

യുവതാരങ്ങള്‍ തങ്ങളുടെ കളിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ജാദവ് ഉപദേശിച്ചു. ''വൈഭവ് ഫോണുകളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും കഴിയുന്നത്ര അകലം പാലിക്കണം. അവിടെനിന്നുള്ള അമിതമായ പുകഴ്ത്തലുകളും വിമര്‍ശനങ്ങളും ഒരു യുവതാരത്തിന്റെ മാനസികാവസ്ഥയെ ദോഷകരമായി ബാധിച്ചേക്കാം. അവനെ സ്വതന്ത്രമായി വളരാന്‍ അനുവദിക്കൂ.'' ജാദവ് കൂട്ടിചേര്‍ത്തു.

അടുത്ത സച്ചിനെ തിരയുന്നതിന് പകരം, ആരാധകര്‍ നിലവിലെ താരങ്ങള്‍ക്ക് എന്ത് മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നതിലാണ് ശ്രദ്ധിക്കേണ്ടതെന്ന് ജാദവ് ഓര്‍മ്മിപ്പിച്ചു. ''ക്രിക്കറ്റ് ഒരുപാട് മാറിപ്പോയി. ഫോര്‍മാറ്റുകളും സമ്മര്‍ദ്ദങ്ങളും പരിശീലന രീതികളും ഇന്ന് വ്യത്യസ്തമാണ്. അതിനാല്‍ പുതിയ താരങ്ങള്‍ക്കും അവരുടേതായ ശൈലിയുണ്ടാകും. പഴയ ഇതിഹാസങ്ങളെ ബഹുമാനിക്കുക, പുതിയ പ്രതിഭകളെ അവര്‍ ആയിരിക്കുന്ന രീതിയില്‍ തന്നെ പിന്തുണയ്ക്കുക.'' അദ്ദേഹം പറഞ്ഞു നിര്‍ത്തി.

YouTube video player