കാണികളെ ആവേശഭരിതരാക്കിയ സൈമണ്ട്‌സിന്‍റെ ക്രിക്കറ്റ് പ്രകടനങ്ങൾ എക്കാലവും ഓർമിക്കപ്പെടും എന്നും പിണറായി വിജയന്‍
തിരുവനന്തപുരം: അന്തരിച്ച ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ആന്‍ഡ്രൂ സൈമണ്ട്‌സിന് (Andrew Symonds) ആദരമര്‍പ്പിച്ച് കേരള മുഖ്യമന്ത്രി (Kerala CM) പിണറായി വിജയന്‍ (Pinarayi Vijayan). കാണികളെ ആവേശഭരിതരാക്കിയ സൈമണ്ട്‌സിന്‍റെ ക്രിക്കറ്റ് പ്രകടനങ്ങൾ എക്കാലവും ഓർമിക്കപ്പെടും എന്നും പിണറായി വിജയന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
മുഖ്യമന്ത്രിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്
'ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ആൻഡ്രൂ സൈമണ്ട്സിൻറെ അകാല വിയോഗം അതീവ ദുഃഖകരമാണ്. ലോകം കണ്ട ഏറ്റവും മികച്ച ഓൾറൗണ്ട് ക്രിക്കറ്റർമാരിൽ ഒരാൾ ആയിരുന്നു സൈമണ്ട്സ്. കാണികളെ ആവേശഭരിതരാക്കിയ അദ്ദേഹത്തിൻറെ ക്രിക്കറ്റ് പ്രകടനങ്ങൾ എക്കാലവും ഓർമിക്കപ്പെടും. ഓസ്ട്രേലിയയിലെ തദ്ദേശീയ ജനവിഭാഗത്തിന് ഇടയിൽ നിന്നും ക്രിക്കറ്റ് താരമായി ഉയർന്നുവന്ന സൈമണ്ട്സ് വംശീയതയ്ക്ക് എതിരെ ലോകമെങ്ങും നടക്കുന്ന പോരാട്ടങ്ങൾക്ക് പ്രചോദനം പകർന്നു. അദ്ദേഹത്തിൻറെ നിര്യാണം കായിക മേഖലയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആദരാഞ്ജലികൾ'.
ക്വിൻസ്‍ലാൻഡിലുണ്ടായ കാറപകടത്തിലാണ് 46കാരനായ ആൻഡ്രൂ സൈമണ്ട്‌സ് മരണമടഞ്ഞത്. ലോകം കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടറിൽ ഒരാളായിരുന്നു. ഓസ്ട്രേലിയക്കായി 26 ടെസ്റ്റും 198 ഏകദിനങ്ങളും 14 ട്വന്‍റി 20കളും കളിച്ചു. 2003ലും 2007ലും ലോകകിരീടം നേടിയ ഓസ്ട്രേലിയൻ ടീമിൽ അംഗമായി. 2003 ലോകകപ്പിൽ പാകിസ്ഥാനെതിരായ മാച്ച് വിന്നിംഗ് സെഞ്ച്വറിയുമായി നിറഞ്ഞുനിന്നു. ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിന്‍റെയും മുംബൈ ഇന്ത്യന്‍സിന്‍റേയും താരമായിരുന്നു. ആദ്യ സീസണ്‍ ഐപിഎല്ലിൽ സെഞ്ച്വറിയും ഡെക്കാനൊപ്പം കിരീടവും നേടിയിട്ടുണ്ട് ആൻഡ്രൂ സൈമണ്ട്‌സ്. വിരമിച്ച ശേഷം ഫോക്സ് സ്പോർട്സിന്‍റെ കമന്‍റേറ്ററായി സേവനമനുഷ്ടിച്ചിരുന്നു.
ആൻഡ്രൂ സൈമണ്ട്‌സ് ഏകദിനത്തില്‍ 5000ലേറെ റണ്‍സും നൂറിലേറെ വിക്കറ്റുമുള്ള അപൂര്‍വ താരങ്ങളിലൊരാളാണ്. 11 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ 198 ഏകദിനങ്ങളില്‍ 5088 റണ്‍സും 133 വിക്കറ്റും നേടി. 26 ടെസ്റ്റില്‍ 1462 റണ്‍സും 24 വിക്കറ്റും 14 രാജ്യാന്തര ടി20യില്‍ 337 റണ്‍സും 8 വിക്കറ്റും സ്വന്തമാക്കി. ഐപിഎല്ലില്‍ 39 മത്സരങ്ങളില്‍ 974 റണ്‍സും 20 വിക്കറ്റും സ്വന്തമാക്കി. ഒപ്പം എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായും വാഴ്‌ത്തപ്പെട്ടു.
