മോശമല്ലാത്ത തുടക്കമാണ് കേരളത്തിന് ലഭിച്ചിരുന്നത്. എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ 47 റണ്‍സുള്ളപ്പോള്‍ രാഹുലിനെ കേരളത്തിന് നഷ്ടമായി. പിന്നീട് 22 റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടെ രണ്ടാം വിക്കറ്റും പോയി.

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഛത്തീസ്ഗഢിനെതിരെ കേരളത്തിന് മികച്ച തുടക്കം. തുമ്പ, സെന്റ് സേവ്യേഴ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഛത്തീസ്ഗഢിനെ 149ന് പുറത്താക്കിയ കേരളം മറുപടി ബാറ്റിംഗില്‍ ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെടുത്തിട്ടുണ്ട്. സച്ചിന്‍ ബേബി (11), രോഹന്‍ പ്രേം (29) എന്നിവരാണ് ക്രീസില്‍. ഓപ്പണര്‍മാരായ പി രാഹുല്‍ (24), രോഹന്‍ കുന്നുമ്മല്‍ (31) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. സൗരഭ് മജൂംദാര്‍, അജയ് മണ്ഡല്‍ എന്നിവര്‍ക്കാണ് വിക്കറ്റ്. അഞ്ച് വിക്കറ്റ് നേടിയ ജലജ് സക്‌സേനയാണ് ഒന്നാം ഇന്നിംഗ്‌സില്‍ ഛത്തീസ്ഗഢിനെ തകര്‍ത്തിരുന്നത്. വൈശാഖ് ചന്ദ്രന്‍, സച്ചിന്‍ ബേബി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 40 റണ്‍സ് നേടിയ ഹര്‍പ്രീത് സിംഗ് ഭാട്ടിയയാണ് ഛത്തീസ്ഗഢിന്റെ ടോപ് സ്‌കോറര്‍.

മോശമല്ലാത്ത തുടക്കമാണ് കേരളത്തിന് ലഭിച്ചിരുന്നത്. എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ 47 റണ്‍സുള്ളപ്പോള്‍ രാഹുലിനെ കേരളത്തിന് നഷ്ടമായി. പിന്നീട് 22 റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടെ രണ്ടാം വിക്കറ്റും പോയി. രോഹനെ, സൗരഭ് ബൗള്‍ഡാക്കുകയായിരുന്നു. പിന്നാലെ ശ്രദ്ധയോടെ കളിച്ച സച്ചിന്‍- രോഹന്‍ പ്രേം സഖ്യം ആദ്യദിനം കൂടുതല്‍ വിക്കറ്റുകള്‍ പോവാതെ കാത്തു. തുടക്കം മുതല്‍ ഛത്തീസ്ഗഢിനെ പ്രതിരോധത്തിലാക്കാന്‍ കേരളത്തിനായിരുന്നു. 

സ്‌കോര്‍ബോര്‍ഡില്‍ 20 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ സാനിദ്ധ്യ ഹര്‍കത് (11), റിഷഭ് തിവാരി (8) എന്നിവര്‍ പവലിയനില്‍ തിരിച്ചെത്തി. 55 റണ്‍സായപ്പോള്‍ അജയ് മണ്ഡല്‍ (12), അമന്‍ദീപ് ഖരെ (0) എന്നിവരും മടങ്ങി. ശശാങ്ക് സിംഗ് (2), എംഎസ്എസ് ഹുസൈന്‍ (2) തുടങ്ങിയവും നിരാശപ്പെടുത്തിയതോടെ ഛത്തീസ്ഗഢിന് പിടിച്ചുനില്‍ക്കാനായില്ല. വാലറ്റത്ത് മായങ്ക് യാദവ് (പുറത്താവാതെ 29), സൗരഭ് മജൂംദാര്‍ (19) എന്നിവരുടെ ഇന്നിംഗ്‌സണ് ഛത്തീസ്ഗഢിന്റെ സ്‌കോര്‍ 100 കടത്തിയത്. 

രാജസ്ഥാനെതിരെ കളിച്ച ടീമില്‍ നിന്ന് മൂന്ന് മാറ്റവുമായിട്ടാണ് കേരളം ഇറങ്ങിയത്. രോഹന്‍ കുന്നുമ്മല്‍ തിരിച്ചെത്തി. യുവതാരം ഷോണ്‍ ജോര്‍ജാണ് വഴിമാറി കൊടുത്തത്. ബേസില്‍ തമ്പിക്ക് പകരം എന്‍ പി ബേസിലും എം ഡി നിതീഷ് പകരം വൈശാഖ് ചന്ദ്രനും ടീമിലെത്തി. 

കേരളം: രോഹന്‍ പ്രേം, രോഹന്‍ കുന്നുമ്മല്‍, പി രാഹുല്‍, സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, ജലജ് സക്‌സേന, അക്ഷയ് ചന്ദ്രന്‍, സിജോമോന്‍ ജോസഫ്, ബേസില്‍ എന്‍ പി, ഫാസില്‍ ഫനൂസ്, വൈശാഖ് ചന്ദ്രന്‍. 

കേരളത്തിന് ഒരു ജയവും ഒരു സമനിലയുമാണുള്ളത്. ആദ്യ മത്സരത്തില്‍ ജാര്‍ഖണ്ഡിനെതിരെ കേരളം ജയിച്ചിരുന്നു. എന്നാല്‍ രാജസ്ഥാനെതിരായ രണ്ടാം മത്സരത്തില്‍ സമനില വഴങ്ങി. മാത്രമല്ല, ആദ്യ ഇന്നിംഗ്‌സില്‍ ലീഡ് വഴങ്ങിയതും കേരളത്തിന് തിരിച്ചടിയായിരുന്നു.

അമ്പമ്പോ! 21-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ലോകകപ്പ് ഏത്? ബിബിസി പോളിൽ ഖത്തറിന്റെ 'ആറാട്ട്'