വിര്‍ഭയുടെ ഹോം ഗ്രൗണ്ടായ നാഗ്പൂര്‍, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടിലാണ് കേരളത്തിന് കളിക്കേണ്ടത്.

നാഗ്പൂര്‍: രഞ്ജി ട്രോഫി ഫൈനലില്‍ കേരളം ഇന്ന് വിദര്‍ഭയെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ കനത്ത വെല്ലുവിളിയാകുന്ന ഒരുപാട് ഘടകങ്ങളുണ്ട്. ഒന്നാമത്തേത് അവര്‍ ഒരു മത്സരത്തില്‍ പോലും പരാജയപ്പെട്ടിട്ടില്ലെന്നുള്ളത്. ഇതുവരെ ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ എട്ടിലും അവര്‍ വിജയിച്ചു. ഗുജറാത്തിനെതിരായ മത്സരം മാത്രം സമനിലയില്‍ പിരിയുകയായിരുന്നു. ക്വാര്‍ട്ടറിലും സെമി ഫൈനലിലും ശക്തരായ എതിരാളികള്‍ക്കെതിരെ ആയിരുന്നു വിദര്‍ഭയുടെ ജയം. സെമിയില്‍ മുംബൈയേയും ക്വാര്‍ട്ടറില്‍ തമിഴ്നാടിനേയും വിദര്‍ഭ തോല്‍പ്പിച്ചിരുന്നു.

മറ്റൊരു പ്രധാന വെല്ലുവിളി ഗ്രൗണ്ട് തന്നെയാണ്. ഫൈനല്‍ മത്സരം, വിര്‍ഭയുടെ ഹോം ഗ്രൗണ്ടായ നാഗ്പൂര്‍, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടിലാണ് കേരളത്തിന് കളിക്കേണ്ടത്. ആറ് തവണ ഇതേ ഗ്രൗണ്ടിലാണ് വിദര്‍ഭ കളിച്ചത്. ഇതില്‍ അഞ്ച് മത്സരങ്ങള്‍ ജയിക്കുകയും ചെയ്തു. ഇതും കൂടാതെ മറ്റൊര ഘടകം കൂടിയുണ്ട്. വിദര്‍ഭയുടെ മലയാളിതാരം കരുണ്‍ നായര്‍. രഞ്ജി റണ്‍വേട്ടക്കാരില്‍ 12ാം സ്ഥാനത്തുണ്ട് കരുണ്‍. എട്ട് മത്സരങ്ങളില്‍ (14 ഇന്നിംഗ്സ്) നേടിയത് 642 റണ്‍സ്. വിദര്‍ഭയെ ഫൈനലില്‍ എത്തിപ്പിക്കുന്നതില്‍ താരത്തിന് വലിയ പങ്കുണ്ട്. രഞ്ജില്‍ മാത്രമല്ല, ആഭ്യന്തര സീസണിലുടനീളം തകര്‍പ്പന്‍ ഫോമിലാണ്. കേരളം എങ്ങനെ അദ്ദേഹത്തെ മെരുക്കുമെന്നത് കണ്ടറിയണം.

സെമി ഫൈനലില്‍ മുംബൈക്കെതിരെ 80 റണ്‍സിനായിരുന്നു വിദര്‍ഭയുടെ ജയം. ക്വാര്‍ട്ടര്‍ ഫൈനലില്‍ തമിഴ്നാടിനെതിരെ 198 റണ്‍സിനും ജയിച്ചു. ഗ്രൂപ്പ് ബിയില്‍ അവസാന മത്സരത്തില്‍ ഹൈദരാബാദിനെ 58 റണ്‍സിനും തോല്‍പ്പിച്ചു. അതിന് മുമ്പ് ശക്തരായ ഗുജറാത്തിനോട് സമനില. ക്വാര്‍ട്ടറിലും സെമിയിലും ടോസ് നേടിയ വിദര്‍ഭ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഹൈദരാബാദിനെതിരെ ടോസ് നഷ്ടമായ ടീം ആദ്യം ബാറ്റ് ചെയ്തു. ഗുജറാത്തിനെതിരെ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു വിദര്‍ഭ. ഗ്രൂപ്പ് ഘട്ടത്തില്‍ ആന്ധ്ര പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നിവരെ തോല്‍പ്പിക്കാനും വിദര്‍ഭയ്ക്ക് സാധിച്ചിരുന്നു. 

ആന്ധ്രയ്ക്കെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ടീം ഹിമാചലിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്തു. ഈ ഗ്രൗണ്ടിനെ കേരളം പേടിക്കേണ്ടതുണ്ട്. അവരുടെ ഹോം ഗ്രൗണ്ടിലാണ് മത്സരമെന്നുള്ളത് കേരളത്തിന് വെല്ലുവിളി ഉയര്‍ത്തു. വിദര്‍ഭയുടെ നാലാം രഞ്ജി ട്രോഫി ഫൈനലാണിത്. 2017-18, 2018-19 വര്‍ഷങ്ങളില്‍ അവര്‍ കിരീടം നേടുകയും ചെയ്തു. ഇത്തവണ സ്വന്തം ഗ്രൗണ്ടില്‍ കിരീടം അവര്‍ സ്വപ്നം കാണുന്നുണ്ടാവും. 2018-19 സീസണില്‍ അവര്‍ കിരീടം നേടിയതും ഇതേ ഗ്രൗണ്ടിലാണ്.