വരുണ്‍ നായനാരും അഹമ്മദ് ഇമ്രാനും ചേര്‍ന്നുള്ള 99 റണ്‍സിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു കേരള ഇന്നിങ്‌സില്‍ നിര്‍ണ്ണായകമായത്.

അഗര്‍ത്തല : 23 വയസ്സില്‍ താഴെയുള്ളവര്‍ക്കായുളള സി കെ നായിഡു ട്രോഫിയില്‍ ത്രിപുരയ്‌ക്കെതിരെ കേരളത്തിന് എട്ട് വിക്കറ്റ് വിജയം. 22 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. അഭിജിത് പ്രവീണ്‍ (14), അഭിഷേക് നായര്‍ (7) പുറത്താകാതെ നിന്നു. നേരത്തെ ത്രിപുര രണ്ടാം ഇന്നിങ്‌സില്‍ വെറും 40 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. ഏദന്‍ ആപ്പിള്‍ ടോമിന്റെയും അഖിന്റെയും ബൌളിങ് മികവാണ് രണ്ടാം ഇന്നിങ്‌സില്‍ ത്രിപുരയെ തകര്‍ത്തത്.

ആദ്യ ഇന്നിങ്‌സില്‍ 217 റണ്‍സിന് പുറത്തായ കേരളം 19 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. വരുണ്‍ നായനാരും അഹമ്മദ് ഇമ്രാനും ചേര്‍ന്നുള്ള 99 റണ്‍സിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു കേരള ഇന്നിങ്‌സില്‍ നിര്‍ണ്ണായകമായത്. വരുണ്‍ നായനാര്‍ 50ഉം ഇമ്രാന്‍ 48ഉം റണ്‍സെടുത്തു. വാലറ്റത്ത് അഭിജിത് പ്രവീണും കിരണ്‍ സാഗറും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 56 റണ്‍സും നിര്‍ണ്ണായകമായി. അഭിജിത് പ്രവീണ്‍ 49 റണ്‍സുമായി പുറത്താകാതെ നിന്നു. കിരണ്‍ സാഗര്‍ 31 റണ്‍സെടുത്തു. ത്രിപുരയ്ക്ക് വേണ്ടി സന്ദീപ് സര്‍ക്കാര്‍ നാലും ഇന്ദ്രജിത് ദേബ്‌നാഥ് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.

തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ത്രിപുര കേരള പേസര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. ആറ് ബാറ്റര്‍മാര്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ രണ്ട് പേര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. ക്യാപ്റ്റന്‍ സന്ദീപ് സര്‍ക്കാര്‍ 20 റണ്‍സുമായി പുറത്താകാതെ നിന്നു. ത്രിപുര ഇന്നിങ്‌സിന് 40 റണ്‍സില്‍ അവസാനമായി. കേരളത്തിന് വേണ്ടി ഏദന്‍ ആപ്പിള്‍ ടോം ആറും അഖിന്‍ നാലും വിക്കറ്റുകള്‍ വീഴത്തി. ആദ്യ ഇന്നിംഗ്‌സില്‍ ഏദന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഒന്നാകെ 11 വിക്കറ്റാണ് ഏദന്‍ നേടിയത്.