ഐപിഎല്‍ താരലലേത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവില്‍ 25.20 കോടി രൂപ മുടക്കിയാണ് കാമറൂണ്‍ ഗ്രീനിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെത്തിച്ചത്.
കൊല്‍ക്കത്ത: ഐപിഎല്ലില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെതിരെ രൂക്ഷവിമര്‍ശനവുമായി ആരാധകര്‍. ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരായ കൊല്‍ക്കത്തക്കായി മൂന്നാം മത്സരത്തില്‍ മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ കാമറൂണ്‍ ഗ്രീന്‍ നാലു റണ്‍സെടുത്ത് പുറത്തായിരുന്നു. ഓസീസ് സഹതാരം സേവിയര്‍ ബാര്‍ട്‌ലെറ്റിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ പ്രഭ്‌സിമ്രാന്‍ സിംഗിന് ക്യാച്ച് നല്‍കിയാണ് കാമറൂണ്‍ ഗ്രീന്‍ മടങ്ങിത്. നേടിയ നാലു റണ്ണാകട്ടെ എഡ്ജിലൂടെ ലഭിച്ച ഒരു ബൗണ്ടറിയില്‍ നിന്നായിരുന്നു.
ഐപിഎല്‍ താരലലേത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവില്‍ 25.20 കോടി രൂപ മുടക്കിയാണ് കാമറൂണ്‍ ഗ്രീനിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെത്തിച്ചത്. വിരമിച്ച ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസലിന് പറ്റിയ പകരക്കാരന്‍ എന്ന നിലയിലാണ് ഗ്രീനിനായി വലിയ തുക മുടക്കാന്‍ കൊല്‍ക്കത്ത തയാറായത്. എന്നാല്‍ ഐപിഎല്ലില്‍ ആദ്യ രണ്ട് മത്സരങ്ങളിലും ഗ്രീനിന് ബാറ്റിംഗില്‍ തിളങ്ങാനായില്ലെന്ന് മാത്രമല്ല, ബൗള്‍ ചെയ്തതുമില്ല. മുംബൈ ഇന്ത്യൻസിനെതിരായ ആദ്യ മത്സരത്തിസല്‍ 10 പന്തില്‍ 18 റണ്‍സെടുത്ത് പുറത്തായ ഗ്രീന്‍ ഒരു ഫോറും ഒരു സിക്സും മാത്രമാണ് നേടിയത്. ഹൈദരാബാദിനെതിരായ രണ്ടാം മത്സരത്തിലാകട്ടെ രണ്ട് റണ്‍സെടുത്ത് റണ്ണൗട്ടായി മടങ്ങി.
പഞ്ചാബിനെതിരായ മൂന്നാം മത്സരത്തില നാലു റണ്‍സ് മാത്രമെടുത്ത് പുറത്തായതോടെ 25 കോടിക്ക് ടീമിലെത്തിച്ച താരം ഇതുവരെ നേടിയത് 24 റണ്‍ മാത്രമാണ്. ഗ്രീന്‍ ബൗള്‍ ചെയ്യാത്തതിലുള്ള അതൃപ്തി ക്യാപ്റ്റൻ അജിങ്ക്യാ രഹാനെ ആദ്യ മത്സരത്തിനുശേഷം പരസ്യമാക്കിയിരുന്നു. എന്തുകൊണ്ടാണ് ഗ്രീന്‍ ബൗള്‍ ചെയ്യാത്തതെന്ന ചോദ്യത്തിന് അത് ക്രിക്കറ്റ് ഓസ്ട്രേലിയയോട് ചോദിക്കണമെന്നായിരുന്നു രഹാനെയുടെ മറുപടി. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തിയതോടെ ഗ്രീനിനെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
