ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി ടെസ്റ്റ് ക്രിക്കറ്റിന്റെ നിലനിൽപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. ടെസ്റ്റ് മത്സരങ്ങൾ നിലനിർത്താനായി ഏകദിന ക്രിക്കറ്റ് പൂർണ്ണമായും ഒഴിവാക്കണമെന്നും, നാല് ദിവസത്തെ പകൽ-രാത്രി മത്സരങ്ങൾ നടത്തണമെന്നും, ഫ്രാഞ്ചൈസി അധിഷ്ഠിത മാതൃകകൾ സ്വീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.
ലണ്ടന്‍: ക്രിക്കറ്റിലെ പരമ്പരാഗത ഉഭയകക്ഷി പരമ്പരകള്‍ പൂര്‍ണമായും ഇല്ലാതാകുമെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മുന്‍ ചെയര്‍മാന്‍ ലളിത് മോദി. ആഗോള പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ വിപ്ലവകരമായ വാണിജ്യ ഇടപെടലുകള്‍ നടത്തിയില്ലെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ നിലനില്‍പ്പ് അപകടത്തിലാകുമെന്ന് അദ്ദേഹം പറഞ്ഞു. ലണ്ടനില്‍ എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു 62-കാരനായ മോദി. ടെസ്റ്റ് ക്രിക്കറ്റിന്റെ പാരമ്പര്യം നിലനിര്‍ത്താന്‍ ഫ്രാഞ്ചൈസി അടിസ്ഥാനമാക്കിയുള്ള മാതൃകകള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം വാദിക്കുന്നു.
അദ്ദേഹത്തിന്റെ വാക്കുകള്‍... ''ടെസ്റ്റ് പരമ്പരങ്ങള്‍ അധികകാലം മുന്നോട്ട് പോകില്ല. സ്റ്റേഡിയങ്ങളിലെ കാണികളുടെ കുറവ് പരിഹരിക്കാന്‍ അഞ്ച് ദിവസത്തെ ടെസ്റ്റുകള്‍ക്ക് പകരം നാല് ദിവസത്തെ പകല്‍-രാത്രി മത്സരങ്ങളാണ് നടത്തേണ്ടത്. ദേശീയ വികാരവും കായിക നിലവാരവും നിലനിര്‍ത്തുന്നതിനായി എല്ലാ വര്‍ഷവും ആഗോളതലത്തില്‍ നടക്കുന്ന കര്‍ശനമായ രാജ്യാന്തര ലോക ചാമ്പ്യന്‍ഷിപ്പ് ഫോര്‍മാറ്റ് ടെസ്റ്റില്‍ നടപ്പിലാക്കണം.'' അദ്ദേഹം നിര്‍ദേശിച്ചു. ക്രിക്കറ്റ് കലണ്ടര്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഏകദിന മത്സരങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന് മോദി ആവശ്യപ്പെട്ടു. ''ഏകദിന മത്സരങ്ങള്‍ ഇല്ലാതാകണം, ടെസ്റ്റ് ക്രിക്കറ്റ് നിലനില്‍ക്കണം. ക്രിക്കറ്റിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ടെസ്റ്റ് തന്നെയാണ്.'' അദ്ദേഹം കൂട്ടിചേര്‍ത്തു.
ടെസ്റ്റ് ക്രിക്കറ്റിലേക്ക് യുവതലമുറയെയും ആരാധകരെയും ആകര്‍ഷിക്കാന്‍ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് സ്വന്തമായി ടെസ്റ്റ് ടീമുകളെ നല്‍കണമെന്ന വിപ്ലവകരമായ നിര്‍ദ്ദേശം അദ്ദേഹം മുന്നോട്ടുവെച്ചു. രാജ്യങ്ങള്‍ തമ്മിലുള്ള മത്സരങ്ങള്‍ പ്രധാനമായി നിലനിര്‍ത്തിക്കൊണ്ടുതന്നെ, ക്ലബ്ബ് തലത്തില്‍ ഫ്രാഞ്ചൈസികള്‍ തമ്മില്‍ സീസണില്‍ ഒരു പ്രദര്‍ശന മത്സരമെങ്കിലും ടെസ്റ്റില്‍ സംഘടിപ്പിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിര്‍ദേശം. ഫ്രാഞ്ചൈസി ലീഗുകളും ഐസിസി ടൂര്‍ണമെന്റുകളും കാരണം രാജ്യാന്തര ക്രിക്കറ്റ് കലണ്ടര്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്ന സമയത്താണ് ലളിത് മോദിയുടെ ഈ പ്രതികരണങ്ങള്‍ വരുന്നത്. ഈ വര്‍ഷം ഐപിഎല്‍ 2026 സീസണും ഐസിസി ടി20 ലോകകപ്പും കാരണം 124 ദിവസത്തോളം ദൈര്‍ഘ്യമുള്ള വലിയൊരു ഇടവേളയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഉണ്ടായത്.

