ഇന്ത്യ മഹാരാജാസിനെ മോശമല്ലാത്ത സ്കോറിലെത്തിച്ചത് സുരേഷ് റെയ്‌ന-ഇര്‍ഫാന്‍ പത്താന്‍ സഖ്യമായിരുന്നു
ദോഹ: ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റില്‍ ക്രിസ് ഗെയ്‍ല്‍ ഷോയില്‍ വേള്‍ഡ് ജയന്‍റ്സിനോട് കീഴടങ്ങി ഇന്ത്യ മഹാരാജാസ്. ഇന്ത്യയുടെ 136 റണ്‍സ് പിന്തുടരവെ 46 പന്തില്‍ 57 റണ്‍സെടുത്ത ഗെയ്‍ലിന്‍റെ കരുത്തില്‍ വേള്‍ഡ് ജയന്‍റ്സ് 18.4 ഓവറില്‍ മൂന്ന് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കുകയായിരുന്നു. ഓപ്പണറായിറങ്ങിയ ഗെയ്ല്‍ 15-ാം ഓവറിലെ അവസാന പന്തില്‍ മാത്രമാണ് പുറത്തായത്. ഗെയ്‍ലിന് പുറമെ ഷെയ്ന്‍ വാട്സണ്‍(26), സമിത് പട്ടേല്‍(12), മോണി വാന്‍ വിക്ക്(10*) എന്നിവരാണ് രണ്ടക്കം കണ്ട വേള്‍ഡ് ജയന്‍റ്സ് ബാറ്റർമാർ. യൂസഫ് പത്താന്‍ രണ്ടും ഹർഭജന്‍ സിംഗും അശോക് ദിണ്ഡെയും പ്രവീണ്‍ താംബെയും സുരേഷ് റെയ്നും ഓരോ വിക്കറ്റും വീഴ്ത്തി. സ്കോർ: ഇന്ത്യ മഹാരാജാസ്- 136/9 (20), വേള്‍ഡ് ജയന്‍റ്സ്- 139/7 (18.4).
നേരത്തെ, ഇന്ത്യ മഹാരാജാസിനെ മോശമല്ലാത്ത സ്കോറിലെത്തിച്ചത് സുരേഷ് റെയ്‌ന-ഇര്‍ഫാന്‍ പത്താന്‍ സഖ്യമായിരുന്നു. ഇരുവരും പുറത്തെടുത്ത മികച്ച ബാറ്റിംഗ് ഇന്ത്യ മഹാരാജാസിനെ 20 ഓവറില്‍ 9 വിക്കറ്റിന് 136 റണ്‍സിലെത്തിച്ചു. അര്‍ധസെഞ്ചുറിക്ക് ഒരു റണ്‍സ് അകലെ പുറത്തായ റെയ്‌നയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. വേള്‍ഡ് ജയന്‍റ്‌സിനായി ബ്രെറ്റ് ലീ ഒരോവറില്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തി.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ മഹാരാജാസിന് ഓപ്പണര്‍ റോബിന്‍ ഉത്തപ്പയെ തുടക്കത്തിലെ നഷ്‌ടമായിരുന്നു. ഇന്നിംഗ്‌സിലെ രണ്ടാം ഓവറില്‍ സമിത് പട്ടേല്‍ പുറത്താക്കിയപ്പോള്‍ ഉത്തപ്പ അഞ്ച് പന്തില്‍ 5 റണ്‍സേ നേടിയുള്ളൂ. മൂന്നാമനായി ക്രീസിലെത്തിയ രത്തീന്ദര്‍ സോധിക്കും തിളങ്ങാനായില്ല. ഏഴ് പന്തില്‍ രണ്ടേ താരം നേടിയുള്ളൂ. വെടിക്കെട്ട് വീരന്‍ യൂസഫ് പത്താന്‍(4 പന്തില്‍ 3), ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നി(1 പന്തില്‍ 0) എന്നിവരെ ടിനോ ബെസ്റ്റ് 13-ാം ഓവറില്‍ അടുത്തടുത്ത പന്തുകളില്‍ മടക്കിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. അഞ്ച് വിക്കറ്റ് വീഴുമ്പോള്‍ ടീം സ്കോര്‍ 12.5 ഓവറില്‍ 91.
ഇതിന് ശേഷം സുരേഷ് റെയ്‌നയും ഇര്‍ഫാന്‍ പത്താനും ചേര്‍ന്നാണ് ഇന്ത്യന്‍ സ്കോര്‍ 100 കടത്തിയത്. എന്നാല്‍ ബ്രെറ്റ് ലീയുടെ 19-ാം ഓവറിലെ ആദ്യ പന്ത് ഉയര്‍ത്തിയടിച്ച റെയ്‌ന, റോസ് ടെയ്‌ലറുടെ ക്യാച്ചില്‍ പുറത്തായി. റെയ്‌ന 41 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും സഹിതം 49 റണ്‍സ് സ്വന്തമാക്കി. അടുത്ത പന്തില്‍ മുഹമ്മദ് കൈഫിനേയും(1 പന്തില്‍ 0) ലീ പറഞ്ഞയച്ചു. ഇതേ ഓവറിലെ അവസാന പന്തില്‍ ഇര്‍ഫാനും(20 പന്തില്‍ 25) വീണു. അവസാന ഓവറിലെ ആറാം പന്തില്‍ ഹര്‍ഭജന്‍ സിംഗിനെ(5 പന്തില്‍ 2) ക്രിസ്റ്റഫര്‍ പുറത്താക്കി.
