വനിതാ ഏകദിന ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യൻ ടീം അംഗങ്ങളായ സ്മൃതി മന്ദാന, ജമീമ റോഡ്രിഗസ്, രാധാ യാദവ് എന്നിവർക്ക് മഹാരാഷ്ട്ര സർക്കാർ 2.25 കോടി രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചു. 

മുംബൈ: വനിതാ ഏകദിന ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യൻ ടീം അംഗങ്ങളായ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനക്കും ജമീമ റോഡ്രിഗസിനും രാധാ യാദവിനും വമ്പന്‍ പാരിതോഷികം പ്രഖ്യപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. മൂന്ന് താരങ്ങള്‍ക്കും 2.25 കോടി രൂപ വീതം പാരിതോഷികം നല്‍കാന്‍ മഹാരാഷ്ട്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിന് പുറമെ മുംബൈക്കാരനായ ഇന്ത്യൻ ടീം പരിശീലകന്‍ അമോല്‍ മജൂംദാറിന് 22.5 ലക്ഷം രൂപയും പാരിതോഷികം നല്‍കും.

ടൂര്‍ണമെന്‍റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരമാണ് സ്മൃതി മന്ദാന. സെമിയില്‍ ഓസ്ട്രേലിയക്കെതിരെ 127 റണ്‍സുമായി ഇന്ത്യയുടെ അവിസ്മരണീയ വിജയത്തിന് വഴിയൊരുക്കിയത് ജമീമ റോഡ്രിഗസിന്‍റെ അപരാജിത സെഞ്ചുറിയായിരുന്നു. സെമിയിലും ഫൈനലിലും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ രാധാ യാദവുമുണ്ടായിരുന്നു.

ഞായറാഴ്ച മുംബൈയില്‍ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പിച്ചാണ് ഇന്ത്യ കന്നി കിരീടം നേടിയത്. ഫൈനലില്‍ സ്മൃതി മന്ദാന 45 റണ്‍സെടുത്തപ്പോള്‍ ജമീമ 24 റണ്‍സെടുത്തിരുന്നു. നേരത്തെ കിരീടം നേടിയ ഇന്ത്യൻ ടീമിന് ബിസിസിഐ 51 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കിരീടം നേടിയ ടീമിന് ഐസിസി നല്‍കുന്ന 39.78 കോടി രൂപയുടെ സമ്മാനത്തിന് പുറമെയായിരുന്നു ഇത്. വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന സമ്മാനത്തുകയാണിത്.

ഇന്ത്യൻ താരമായ രേണുക താക്കൂറിന് ഹിമാചല്‍പ്രദേശ് സര്‍ക്കാരും ഇന്ത്യൻ പേസറായ ക്രാന്തി ഗൗഡിന് മധ്യപ്രദേശ് സര്‍ക്കാരും രു കോടി രൂപ വീതം സമ്മാനം പ്രഖ്യാപിച്ചിരുന്നു. കിരീടം നേടിയ ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറിനും അമന്‍ജ്യോക് കൗറിനും പഞ്ചാബ് സര്‍ക്കാർ 11 ലക്ഷം വീതവും ഫീല്‍ഡിംഗ് കോച്ച് മുനിഷ് ബാലിക്ക് 5 ലക്ഷം രൂപയും സമ്മാനം പ്രഖ്യാപിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക