അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ച അരങ്ങേറ്റക്കാരൻ മാനവ് സുതർ, തന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിന് ശേഷവും ശാന്തനായി പ്രതികരിച്ചു. ടെസ്റ്റ് ക്രിക്കറ്റിന് കഠിനാധ്വാനവും സ്ഥിരതയും ആവശ്യമാണെന്ന് ഈ യുവ സ്പിന്നർ ഓർമ്മിപ്പിച്ചു. 

ബെംഗളൂരു: അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ച ശേഷവും ആ വിജയലഹരി തലയ്ക്കുപിടിക്കാതെ തികച്ചും ശാന്തനായി ഇന്ത്യന്‍ യുവ സ്പിന്നര്‍ മാനവ് സുതര്‍. തന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിലൂടെ എതിരാളികളുടെ ബാറ്റിംഗ് നിരയെ തകര്‍ത്തങ്കിലും, ടെസ്റ്റ് ക്രിക്കറ്റ് കഠിനാധ്വാനവും അങ്ങേയറ്റത്തെ ബഹുമാനവും ആവശ്യപ്പെടുന്ന ഒന്നാണെന്ന് ഈ ഇരുപത്തിമൂന്നുകാരന്‍ ഓര്‍മ്മിപ്പിച്ചു. വെറ്ററന്‍ താരങ്ങളായ രവിചന്ദ്രന്‍ അശ്വിനോ രവീന്ദ്ര ജഡേജയോ ഇല്ലാതെ കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ ഇന്ത്യ സ്വന്തം മണ്ണില്‍ ഒരു ടെസ്റ്റ് മത്സരം കളിക്കുന്നു എന്ന പ്രത്യേകത കൂടി ഈ മത്സരത്തിനുണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതിനാല്‍ തന്നെ ഇന്ത്യയുടെ ബെഞ്ച് കരുത്തിന്റെ വലിയൊരു പരീക്ഷണം കൂടിയായിരുന്നു ഇത്. മത്സരത്തിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിച്ച സുതര്‍, അന്താരാഷ്ട്ര ക്രിക്കറ്റ് അത്ര എളുപ്പമുള്ള ഒന്നല്ലെന്നും ഈ ഫോര്‍മാറ്റില്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും വ്യക്തമാക്കി... ''കാര്യങ്ങള്‍ അത്ര എളുപ്പമല്ല. തികച്ചും യാഥാര്‍ത്ഥ്യമെന്ന് വിശ്വസിക്കാന്‍ കഴിയാത്ത ഒരു ഫീലാണത്. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുക, അതും ടെസ്റ്റ് ക്രിക്കറ്റ് കളിക്കുക എന്നത് എന്റെ തുടക്കം മുതലുള്ള സ്വപ്നമായിരുന്നു. അതുകൊണ്ട് തന്നെ ഇതൊരു അവിശ്വസനീയമായ നിമിഷമാണ്.'' മാനവ് സുതര്‍ പറഞ്ഞു.

സുതര്‍ തുടര്‍ന്നു... ''ടെസ്റ്റ് ക്രിക്കറ്റ് നമ്മെ പഠിപ്പിക്കുന്ന ഏറ്റവും വലിയ പാഠം സ്ഥിരതയാണ്. ഒരേ ലൈനിലും ലെങ്തിലും തുടര്‍ച്ചയായി പന്തെറിയാന്‍ സാധിക്കണം. അതാണ് ഏറ്റവും പ്രധാനം. ഒരുപാട് ക്ഷമ ആവശ്യമുള്ള ഒരു ഫോര്‍മാറ്റാണിത്.'' താരം കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍ സ്വദേശിയായ സുതറിന്റെ ആഭ്യന്തര ക്രിക്കറ്റിലെ നീണ്ട പരിചയസമ്പത്തും പക്വതയും മത്സരത്തില്‍ ഉടനീളം പ്രകടമായിരുന്നു. മത്സരത്തിന്റെ മൂന്നാം ദിനം അഫ്ഗാനിസ്ഥാന്‍ തകര്‍ന്നടിയുകയായിരുന്നു.

ഒന്നാം ഇന്നിങ്‌സില്‍ 152 റണ്‍സിന് പുറത്തായതിനെ തുടര്‍ന്ന് ഫോളോ ഓണ്‍ ചെയ്ത ഹഷ്മത്തുള്ള ഷാഹിദിയുടെ സംഘം രണ്ടാം ഇന്നിങ്‌സില്‍ വെറും 112 റണ്‍സിന് ചുരുണ്ടു. ഇതോടെ മൂന്ന് ദിവസത്തിനുള്ളില്‍ ഇന്ത്യ ആധികാരിക വിജയം സ്വന്തമാക്കി. ഒരു ഇന്ത്യന്‍ അരങ്ങേറ്റക്കാരന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനങ്ങളിലൊന്നാണ് സുതര്‍ കാഴ്ചവെച്ചത്. ഒന്നാം ഇന്നിങ്‌സില്‍ 45 റണ്‍സ് മാത്രം വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ താരം മത്സരത്തിലാകെ 7 വിക്കറ്റുകള്‍ സ്വന്തമാക്കി.

YouTube video player