28 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായിട്ടായിരുന്നു ഇംഗ്ലണ്ട് ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്. അലിസ്റ്റര്‍ കുക്കായിരുന്നു അന്ന് ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍. 

ചെന്നൈ: 2011-12 സീസണിണില്‍ ഇന്ത്യയില്‍ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര സ്വന്തമാക്കുമ്പോല്‍ പ്രധാന പങ്കുവഹിച്ച താരമാണ് മാറ്റ് പ്രിയോര്‍. ടീമിന്റെ വിക്കറ്റ് കീപ്പറായിരുന്ന മുന്‍ താരം നാല് ടെസ്റ്റില്‍ നിന്ന് 51.56 ശരാശരിയില്‍ 258 റണ്‍സാണ് നേടിയത്. 28 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായിട്ടായിരുന്നു ഇംഗ്ലണ്ട് ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്. അലിസ്റ്റര്‍ കുക്കായിരുന്നു അന്ന് ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍.

അന്നത്തെ പരമ്പര നേട്ടത്തെ കുറിച്ചുള്ള ഓര്‍മകള്‍ അയവിറക്കുകയാണ് പ്രിയോര്‍. ഓസ്‌ട്രേലിയക്കെതിരെ ആഷസ് ജയിക്കുന്നതിനും ബുദ്ധിമുട്ടാണ് ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നതെന്നാണ് പ്രിയോര്‍ പറയുന്നത്. മുന്‍താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ''ആഷസിന് എല്ലാവിധത്തിലുള്ള ജനശ്രദ്ധയും ലഭിക്കാറുണ്ട്. എന്നാല്‍ ആഷസ് സ്വന്തമാക്കുന്നതിന് തുല്ല്യമോ അതിനപ്പുറത്തോ ആണ് ഇന്ത്യയില്‍ പരമ്പര നേടുകയെന്നത്. എന്നെ സംബന്ധിച്ചിടത്തോളം ആഷസില്‍ ഓസീസിനെ അവരുടെ നാട്ടില്‍ തോല്‍പ്പിച്ചതിനേക്കാള്‍ പ്രാധാന്യമുണ്ട് ഇന്ത്യയിലെ പരമ്പര നേട്ടത്തിന്. 

ഇന്ത്യന്‍ പിച്ചുകളില്‍ കളിക്കുകയെന്നുള്ളത് വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അത് വിക്കറ്റിന് പിന്നില്‍ നില്‍ക്കുന്നവര്‍ക്കും ബുദ്ധിമുട്ടാണ്. പിച്ചുകള്‍ ഫ്‌ളാറ്റാണ്. അതുകൊണ്ടുതന്നെ ആദ്യ ദിവസങ്ങളില്‍ അനായാസം റണ്‍സ് നേടാം. എന്നാല്‍ അവസാന രണ്ട് ദിവസങ്ങളില്‍ പന്ത് കുത്തിത്തിരിയാന്‍ തുടങ്ങും. അപ്പോള്‍ വിക്കറ്റിന് പിന്നില്‍ നില്‍ക്കുന്നതും ബുദ്ധിമുട്ടാകും.