തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ 'പോ മോനേ വിജയാ' പരാമർശത്തിന് പിണറായി വിജയൻ നൽകിയ 'ഡാഷ് മോനേ' മറുപടിയെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ് രംഗത്ത്. പിണറായിയുടെ മറുപടി അർഹിച്ചതാണെന്ന് പണ്ഡിറ്റ് പറയുമ്പോൾ, റെഡ്ഡി തൻ്റെ പരാമർശം ആവർത്തിക്കുകയും പിണറായി വിജയൻ കത്തിലൂടെ മറുപടി നൽകുകയും ചെയ്തു.

തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും പിണറായി വിജയനും തമ്മിലുള്ള വാക് പോരിൽ പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്. പിണറായി വിജയൻ രേവന്ത് റെഡ്ഡിയെ ഡാഷ് മോനെ എന്ന് വിളിച്ചതിൽ തനിക്ക് തെറ്റൊന്നും തോന്നിയില്ലെന്നും അര്‍ഹിച്ച മറുപടിയാണെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ചു. തെലങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം. ഒരാൾക്ക് ബഹുമാനം കൊടുത്താലേ അത് തിരിച്ച് കിട്ടുകയുള്ളൂ. ഇങ്ങോട്ടില്ലാത്ത മര്യാദയൊന്നും തിരിച്ചങ്ങോട്ടും പ്രതീക്ഷിക്കേണ്ട. ചുമ്മാ ചൊറിയാൻ വന്നു കടി മേടിച്ചുവെന്നും സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേർത്തു.

അതേസമയം, പിണറായി വിജയന്‍റെ കനത്ത മറുപടിക്ക് ശേഷവും `പോ മോനേ വിജയാ' പരാമര്‍ശനം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ആവർത്തിച്ചു. പിണറായി വിജയന്റെ അധിക്ഷേപം അനു​ഗ്രഹമായി കാണുന്നുവെന്നും ഗൗനിക്കുന്നില്ലെന്നും രേവന്ത് റെഡ്ഡി പറ‍ഞ്ഞു. കേരളത്തിലെ ജനങ്ങളെ അധിക്ഷേപിക്കരുതെന്നും പിണറായിയുടെ കാലം കഴിഞ്ഞുവെന്നും പറഞ്ഞ അദ്ദേഹം ബൈ ബൈ പിണറായി എന്ന് വിളിക്കുകയും ചെയ്തു.

പോ മോനെ വിജയാ എന്ന് പറഞ്ഞതിന് മറുപടിയായിട്ടായിരുന്നു പിണറായി വിജയന്‍റെ ഡാഷ് മോനേ പ്രയോ​ഗം. ഇതിന് ശേഷം മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടിക്കത്ത് അയച്ചു. ഡിയർ ശ്രീ രേവന്ത് റെഡ്ഡി എന്ന അഭിസംബോധനയോടെ തുടങ്ങുന്ന കത്തിൽ കേരളം കൈവരിച്ച നേട്ടങ്ങൾ അക്കമിട്ട് മുഖ്യമന്ത്രി നിരത്തുന്നുണ്ട്. `പോകും, മുന്നോട്ട് തന്നെ പോകും നവകേരള സൃഷ്ടിയിലൂടെ എല്ലാവർക്കും മാതൃക കാട്ടി മുന്നോട്ട് തന്നെ പോകും' എന്ന് പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.