രണ്ടാം ഇന്നിങ്സിൽ മുൻ നായകൻ മുഷ്ഫിഖുർ റഹീമിന്‍റെ (137) തകർപ്പൻ സെഞ്ച്വറിയുടെയും ലിറ്റൺ ദാസിന്‍റെ (69) അർധസെഞ്ച്വറിയുടെയും കരുത്തിലാണ് ബംഗ്ലാദേശ് 390 റൺസ് അടിച്ചുകൂട്ടിയത്.
സിൽഹെറ്റ്: പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്. രണ്ടാം ടെസ്റ്റിന്‍റെ മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ബംഗ്ലാദേശ് ഉയർത്തിയ 437 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന പാകിസ്ഥാൻ വിക്കറ്റൊന്നും നഷ്ടപ്പെടാതെ റൺസൊന്നും എടുത്തിട്ടില്ല. വെളിച്ചക്കുറവ് മൂലം കളി നേരത്തെ നിർത്തുമ്പോൾ രണ്ട് ഓവർ മാത്രം നേരിട്ട പാക് ഓപ്പണർമാരായ അസാൻ അവൈസും അബ്ദുള്ള ഫസലിനും റണ്ണൊന്നും നേടാനായിട്ടില്ല.

രണ്ടാം ഇന്നിങ്സിൽ മുൻ നായകൻ മുഷ്ഫിഖുർ റഹീമിന്‍റെ (137) തകർപ്പൻ സെഞ്ച്വറിയുടെയും ലിറ്റൺ ദാസിന്‍റെ (69) അർധസെഞ്ച്വറിയുടെയും കരുത്തിലാണ് ബംഗ്ലാദേശ് 390 റൺസ് അടിച്ചുകൂട്ടിയത്. ഒന്നാം ഇന്നിങ്സിലെ ലീഡ് അടക്കം ഇതോടെ മത്സരത്തിൽ ബംഗ്ലാദേശിന് 436 റൺസിന്‍റെ വമ്പൻ ലീഡായി. മത്സരത്തിന്‍റെ മൂന്നാം ദിനം പൂർണ്ണമായും ബംഗ്ലാദേശിന്‍റെ ബാറ്റിംഗ് കരുത്തിനാണ് സിൽഹെറ്റ് സാക്ഷ്യം വഹിച്ചത്. കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നുമായാണ് മുഷ്ഫിഖുർ റഹീം ബംഗ്ലാദേശിനെ മുന്നിൽ നിന്ന് നയിച്ചത്.
233 പന്തുകൾ നേരിട്ട താരം 12 ഫോറുകളും ഒരു സിക്സറുമടക്കം 137 റൺസെടുത്തു. ഒന്നാം ഇന്നിങ്സിൽ സെഞ്ച്വറി നേടിയ ലിറ്റൺ ദാസ് രണ്ടാം ഇന്നിങ്സിലും ബംഗ്ലാദേശിനായി തിളങ്ങി. 92 പന്തിൽ 5 ഫോറുകളടക്കം 69 റൺസ് അടിച്ചുകൂട്ടിയാണ് ലിറ്റൺ പുറത്തായത്. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ടാണ് മത്സരത്തിൽ പാകിസ്ഥാന്‍റെ വിജയപ്രതീക്ഷകൾ പൂർണ്ണമായും തകർത്തത്. ഒടുവിൽ സാജിദ് ഖാന്‍റെ പന്തിൽ മുഷ്ഫിഖുർ പുറത്താകുമ്പോഴേക്കും ബംഗ്ലാദേശ് ജയമുറപ്പിച്ചിരുന്നു.
പാക് ബൗളർമാർക്ക് കാര്യമായ സ്വാധീനമുണ്ടാക്കാൻ സാധിച്ചില്ലെങ്കിലും 4 വിക്കറ്റ് വീഴ്ത്തിയ ഖുറാം ഷഹ്‌സാദ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നിർണായക കൂട്ടുകെട്ടുകൾ പൊളിച്ചത് ഷെഹ്സാദാണ്. സ്പിന്നർ സാജിദ് ഖാൻ 3 വിക്കറ്റും ഹസൻ അലി 2 വിക്കറ്റും വീഴ്ത്തി. മുഹമ്മദ് അബ്ബാസിന് ഒരു വിക്കറ്റ് ലഭിച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് രണ്ട് ദിനം ബാക്കിയിരിക്കെ സമനിലപോലും വിദൂരമാണ്. ബംഗ്ലാദേശ് പേസർമാരായ ടസ്കിൻ അഹമ്മദും ഷൊരീഫുൽ ഇസ്ലാമും എറിഞ്ഞ ആദ്യ രണ്ട് ഓവറുകൾ പാക് ഓപ്പണർമാർ ശ്രദ്ധയോടെ പ്രതിരോധിച്ചു. എന്നാൽ കളി ആരംഭിച്ച് മിനിറ്റുകൾക്കകം വെളിച്ചക്കുറവ് വില്ലനായതോടെ അമ്പയർമാർ മൂന്നാം ദിനത്തെ കളി അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
