കോളിന്‍ ഡി ഗ്രാന്‍ഹോമിനേയും പരിക്കിനെ തുടര്‍ന്ന് ന്യൂസിലന്‍ഡിന് നഷ്ടമായിരുന്നു. പകരം മൈക്കല്‍ ബ്രേസ്‌വെല്ലിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ നിലവില്‍ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലാണ്.

നോട്ടിംഗ്ഹാം: ഇംഗ്ലണ്ടിനെതിരെ (ENGvNZ) രണ്ടാം ടെസ്റ്റിന് ഇറങ്ങുന്ന ന്യൂസിലന്‍ഡിന് കനത്ത തിരിച്ചടി. കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് (Kane Williamson) ഇന്ന് നോട്ടിംഗ്ഹാമില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ കളിക്കാന്‍ സാധിക്കില്ല. വില്യംസണ്‍ അഞ്ച് ദിവസത്തെ ഐസൊലേഷനില്‍ പ്രവേശിച്ചു. അദ്ദേഹത്തിന്റെ അഭാവത്തില്‍ ടോം ലാഥമാണ് (Tom Latham) ടീമിനെ നയിക്കുക. ഹാമിഷ് റുതര്‍ഫോര്‍ഡിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

നേരത്തെ, കോളിന്‍ ഡി ഗ്രാന്‍ഹോമിനേയും പരിക്കിനെ തുടര്‍ന്ന് ന്യൂസിലന്‍ഡിന് നഷ്ടമായിരുന്നു. പകരം മൈക്കല്‍ ബ്രേസ്‌വെല്ലിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ നിലവില്‍ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലാണ്. ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് ജയിച്ചിരുന്നു. ജോ റൂട്ടിന്റെ സെഞ്ചുറിയുടെ മികവിലായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. 277 റണ്‍സ് വിജയലക്ഷ്യം നാലാം ദിനം ആദ്യ സെഷനില്‍ തന്നെ 78.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് സ്വന്തമാക്കുകയായിരുന്നു. മുന്‍ നായകന്‍ ജോ റൂട്ടിന്റെ 26ാം ടെസ്റ്റ് സെഞ്ചുറിയാണ് ഇംഗ്ലണ്ടിന് ആവേശജയമൊരുക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ 10000 റണ്‍സ് ക്ലബില്‍ ഇടംപിടിക്കാനും റൂട്ടിനായി. 

നേരത്തെ ജയിംസ് ആന്‍ഡേഴ്സണിന്റേയും അരങ്ങേറ്റക്കാരന്‍ മാറ്റി പോട്ട്സിന്റെയും നാല് വിക്കറ്റ് പ്രകടനത്തില്‍ ഒന്നാം ഇന്നിംഗ്സില്‍ ന്യൂസിലന്‍ഡ് 40 ഓവറില്‍ 132 റണ്‍സില്‍ പുറത്താവുകയായിരുന്നു. സ്റ്റുവര്‍ട്ട് ബ്രോഡും ബെന്‍ സ്റ്റോക്സും ഓരോ വിക്കറ്റ് നേടി. 50 പന്തില്‍ 42 റണ്‍സെടുത്ത ഓള്‍റൗണ്ടര്‍ കോളിന്‍ ഡി ഗ്രാന്‍ഡ്ഹോമാണ് കിവികളുടെ ടോപ് സ്‌കോറര്‍. നായകന്‍ കെയ്ന്‍ വില്യംസണ് രണ്ട് റണ്‍സേ നേടാനായുള്ളൂ. 

മറുപടി ബാറ്റിംഗില്‍ ടിം സൗത്തി നാലും ട്രെന്‍ഡ് ബോള്‍ട്ട് മൂന്നും കെയ്ല്‍ ജാമീസണ്‍ രണ്ടും കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം ഒന്നും വിക്കറ്റുമായി തിരിച്ചടിച്ചപ്പോള്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ് 42.5 ഓവറില്‍ 141 റണ്‍സില്‍ അവസാനിച്ചു. 43 റണ്‍സെടുത്ത സാക്ക് ക്രൗലിയാണ് ടോപ്പര്‍. നായകന്‍ ബെന്‍ സ്റ്റോക്സ് ഒരു റണ്ണില്‍ മടങ്ങി. 

മാറ്റി പോട്ട്സിനൊപ്പം ബ്രോഡും തകര്‍ത്തെറിഞ്ഞപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ന്യൂസിലന്‍ഡ് 91.3 ഓവറില്‍ 285ല്‍ പുറത്തായി. ഡാരില്‍ മിച്ചലിന്റെ(108) സെഞ്ചുറിക്കും ടോം ബ്ലെന്‍ഡലിന്റെ(96) ഗംഭീര അര്‍ധ സെഞ്ചുറിക്കും ശേഷം മത്സരത്തിലേക്ക് തിരികെ വരികയായിരുന്നു ഇംഗ്ലണ്ട്. മിച്ചല്‍-ബ്ലന്‍ഡല്‍ സഖ്യം 196 റണ്‍സ് ചേര്‍ത്തു. നായകന്‍ കെയ്ന്‍ വില്യംസണ്‍(15) ഒരിക്കല്‍ക്കൂടി ദുരന്തമായി. പോട്ട്സും ബ്രോഡും മൂന്ന് വീതവും ജയിംസ് ആന്‍ഡേഴ്സണ്‍ രണ്ടും മാത്യൂ പാര്‍ക്കിന്‍സണ്‍ ഒന്നും വിക്കറ്റ് വീഴ്ത്തി. 

മറുപടി ബാറ്റിംഗില്‍ ജാമീസണന്റെ തകര്‍പ്പന്‍ ഏറിന് മുന്നില്‍ 69-4 എന്ന നിലയില്‍ ഇംഗ്ലണ്ട് തുടക്കത്തിലെ പതറിയെങ്കിലും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന്റെ(54) അര്‍ധ സെഞ്ചുറിയുടെ കരുത്തില്‍ ഇംഗ്ലണ്ട് തിരിച്ചുവന്നു. ഒപ്പം മുന്‍ നായകന്‍ ജോ റൂട്ടും താളംപിടിച്ചതോടെ മത്സരം ആവേശാന്ത്യത്തിലേക്ക് കടക്കുകയായിരുന്നു. നാലാം ദിനം ആദ്യ സെഷനില്‍ തന്നെ വിജയം റൂട്ടും ബെന്‍ ഫോക്സും ഇംഗ്ലണ്ടിന് സമ്മാനിച്ചു. റൂട്ട് 170 പന്തില്‍ 115*ഉം ഫോക്സ് 92 പന്തില്‍ 32*ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ജാമീസണിന്റെ നാല് വിക്കറ്റ് നേട്ടം പാഴായി.