ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാളും പൃഥ്വി ഷായും മൂന്നാമതിറങ്ങിയ നായകന്‍ വിരാട് കോലിയുമാണ് പുറത്തായത്

ബേ ഓവല്‍: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ മുന്‍നിരയ്‌ക്ക് കൂട്ടത്തകര്‍ച്ച. സ്‌കോര്‍ ബോര്‍ഡില്‍ 62 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്‌ടമായി. ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാളും പൃഥ്വി ഷായും മൂന്നാമന്‍ വിരാട് കോലിയുമാണ് പുറത്തായത്. 16 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 83-3 എന്ന സ്‌കോറിലാണ് ഇന്ത്യ. കെ എല്‍ രാഹുലും ശ്രേയസ് അയ്യരുമാണ് ക്രീസില്‍. 

Add Asianetnews as a Preferred SourcegooglePreferred

മൂന്ന് പന്തില്‍ ഒരു റണ്‍സെടുത്ത ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ രണ്ടാം ഓവറിലെ അവസാന പന്തില്‍ കെയ്‌ല്‍ ജമൈസണ്‍ ബൗള്‍ഡാക്കി. കോലിയെ ഏഴാം ഓവറില്‍ ഹാമിഷ് ബെന്നറ്റിന്‍റെ പന്തില്‍ ജമൈസണ്‍ പിടിച്ചാണ് പുറത്താക്കിയത്. 12 പന്തില്‍ ഒന്‍പത് റണ്‍സ് മാത്രമാണ് കിംഗ് കോലിക്ക് നേടാനായത്. ഒന്‍പതാം ഓവറില്‍ ബെന്നറ്റിനെ 16 റണ്‍സടിച്ചെങ്കിലും ഷായ്‌ക്ക് അധികം ആയുസുണ്ടായിരുന്നില്ല. 42 പന്തില്‍ 40 റണ്‍സെടുത്ത താരം ബെന്നറ്റിന്‍റെ 13-ാം ഓവറിലെ ആദ്യ പന്തില്‍ റണ്‍ഔട്ടായി. 

ബേ ഓവലില്‍ ടോസ് നേടിയ കിവീസ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ കേദാര്‍ ജാദവിന് പകരം മനീഷ് പാണ്ഡെ പ്ലേയിംഗ് ഇലവനിലെത്തി. ന്യൂസിലന്‍ഡ് നിരയില്‍ നായകന്‍ കെയ്‌ന്‍ വില്യംസണ്‍ തിരിച്ചെത്തി. ചാപ്‌മാനും ടോം ബ്ലെന്‍ഡലും പുറത്തിരിക്കുമ്പോള്‍ സ്‌പിന്നര്‍ മിച്ചല്‍ സാന്‍റ്‌നറും മടങ്ങിയെത്തി. 

ഇന്ത്യ ഇലവന്‍: പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ ഠാക്കൂര്‍, നവ്‌ദീപ് സെയ്‌നി, യുസ്‌വേന്ദ്ര ചാഹല്‍, ജസ്‌പ്രീത് ബുമ്ര