പരിക്കിന്റെ ആധികാരികതയെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നതിനിടെ, നായകന്‍ ബാബര്‍ അസമും ഷഹീന്‍ അഫ്രീദിയും തമ്മിലുള്ള ഭിന്നത പോലുള്ള ആഭ്യന്തര തര്‍ക്കങ്ങളും ടീമിന്റെ മോശം പ്രകടനത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇസ്ലാമാബാദ്: ലോര്‍ഡ്‌സ് ടെസ്റ്റിലെ ദയനീയ തോല്‍വിക്ക് പിന്നാല ഇംഗ്ലണ്ടില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ പാകിസ്ഥാന്‍ ഓപ്പണര്‍ ഇമാം-ഉല്‍-ഹഖ് കടുത്ത പ്രതിസന്ധിയില്‍. താരത്തിന്റെ പരിക്കിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ ചൂടുപിടിക്കുന്നതിനിടയില്‍, പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അന്വേഷണ സമിതിക്ക് മുമ്പില്‍ ഹാജരാകേണ്ടി വരുമെന്നും ആവശ്യമെങ്കില്‍ നിയമോപദേശം തേടുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളും തോറ്റ് പാകിസ്ഥാന്‍ 0-2ന് പിന്നില്‍ നില്‍ക്കുന്ന ഘട്ടത്തിലാണ് ടീമില്‍ ഈ അടിയന്തര മാറ്റങ്ങള്‍.

ലോര്‍ഡ്‌സ് ടെസ്റ്റിന്റെ ആദ്യ ദിവസം ഫീല്‍ഡ് ചെയ്യുന്നതിനിടയിലാണ് ഇമാമിന് കാലിന് പരിക്കേറ്റത്. സ്‌കാനിംഗില്‍ ചെറിയ രീതിയിലുള്ള സ്‌ട്രെയിന്‍ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് ബാറ്റിംഗിന് ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് താരത്തെ സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പരിക്കിന്റെ ആധികാരികത ചോദ്യം ചെയ്ത് മുന്‍ ചീഫ് സെലക്ടര്‍ മുഹമ്മദ് വസീം രംഗത്തെത്തിയത് വിവാദത്തിന് ആക്കം കൂട്ടി. 2022-ലെ ടെസ്റ്റിന് മുമ്പും ഇമാം സമാനമായ രീതിയില്‍ പരിക്കിന്റെ പേരില്‍ മാറിനില്‍ക്കാന്‍ ശ്രമിച്ചിരുന്നതായി വസീം ആരോപിച്ചു.

കൂടാതെ, കഴിഞ്ഞ വര്‍ഷത്തെ ന്യൂസിലന്‍ഡ് പര്യടനത്തിലും വ്യാജ പരിക്കിന്റെ പേരില്‍ അന്വേഷണം നേരിട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പരിക്കിനെത്തുടര്‍ന്ന് പ്രാക്ടീസ് സെഷനില്‍ താരം പരിശീലനം നടത്തുന്നതിനിടയില്‍ ഇംഗ്ലീഷ് മുന്‍ താരം സ്റ്റുവര്‍ട്ട് ബ്രോഡും ഇമാമിന്റെ പെരുമാറ്റത്തെ പരസ്യമായി ചോദ്യം ചെയ്തിരുന്നു.

അതേസമയം, നായകന്‍ ബാബര്‍ അസമും പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും ഭിന്നതയുമാണ് പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ തകര്‍ച്ചയ്ക്ക് പ്രധാന കാരണമെന്ന് മുന്‍ പാക് താരം ബസിത് അലി തുറന്നടിച്ചു. 'ഗെയിം പ്ലാന്‍' എന്ന സ്‌പോര്‍ട്‌സ് ഷോയിലാണ് പാകിസ്ഥാന്‍ ക്രിക്കറ്റിലെ ആഭ്യന്തര തര്‍ക്കങ്ങളെക്കുറിച്ച് ബസിത് അലി തുറന്നുപറഞ്ഞത്. 'ബാബര്‍ അസം ശക്തനായ ഒരു ക്യാപ്റ്റനല്ല. ഇംഗ്ലണ്ടിലെ പ്രകടനത്തിന്റെ മാത്രം അടിസ്ഥാനത്തിലല്ല ഞാന്‍ ഇത് പറയുന്നത്, അദ്ദേഹം ഒട്ടേറെ തെറ്റായ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ തകര്‍ച്ചയ്ക്ക് പ്രധാന കാരണം ഷഹീനും ബാബറും തമ്മിലുള്ള ഭിന്നതയാണ്. നായകസ്ഥാനത്തെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായ അന്ന് പാക് ക്രിക്കറ്റിന്റെ തകര്‍ച്ച ആരംഭിച്ചതാണ്.' ബസിത് അലി പറഞ്ഞു.

YouTube video player