അണ്ടര്‍ 19 ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന് തോല്‍വി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 210 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 46.3 ഓവറില്‍ 173 റണ്‍സിന് പുറത്തായി. 

ഹരാരെ: അണ്ടര്‍ 19 ഏകദിന ലോകകപ്പില്‍ പാകിസ്ഥാന് തോല്‍വിയോടെ തുടക്കം. ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 37 റണ്‍സിനാണ് പാകിസ്ഥാന്‍ പരാജയപ്പെട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് 46.5 ഓവറില്‍ 210ന് എല്ലാവരും പുറത്തായി. 66 റണ്‍സ് നേടിയ കലേബ് ഫാല്‍കോണറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. മൂന്ന് വിക്കറ്റ് നേടിയ അഹമ്മദ് ഹുസൈന്‍ ഇംഗ്ലണ്ടിന്റെ തകര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചു. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 46.3 ഓവറില്‍ 173ന് എല്ലാവരും പുറത്താവുകയായിരുന്നു.

65 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഫര്‍ഹാന്‍ യൂസഫിന് മാത്രമാണ് പാകിസ്ഥാന്‍ നിരയില്‍ തിളങ്ങാന്‍ സാധിച്ചത്. മറ്റാര്‍ക്കും 20 റണ്‍സിന് അപ്പുറമുള്ള സ്‌കോര്‍ പോലും നേടാന്‍ സാധിച്ചില്ല. 28 റണ്‍സിനിടെതന്നെ ആദ്യ മൂന്ന് വിക്കറ്റുകള്‍ പാകിസ്ഥാന് നഷ്ടമായിരുന്നു. മുഹമ്മദ് ഷയാന്‍ (7), ഉസ്മാന്‍ ഖാന്‍ (6), സമീര്‍ മിന്‍ഹാസ് (10) എന്നിവരാണ് മടങ്ങിയത്. പിന്നാലെ അഹമ്മദ് ഹുസൈന്‍ (12) - യൂസഫ് സഖ്യം 26 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഹര്‍ഫാന്‍ അഹമ്മദിന്റെ പന്തില്‍ വിക്കറ്റ് മുന്നില്‍ കുടുങ്ങി ഹുസൈന്‍ പുറത്തായി. തുടര്‍ന്നെത്തിയ ഹുസൈഫ അഹ്‌സാന്‍ (17), ഹംസ സഹൂര്‍ (4) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല.

തുടര്‍ന്ന് യൂസഫ് - അബ്ദുള്‍ സുബ്ഹാന്‍ (14) സഖ്യം 48 റണ്‍സ് കൂട്ടിചേര്‍ത്തെങ്കിലും വിജയത്തിന് അത് മാത്രം പോരായിരുന്നു. ഇരുവരും പുറത്തായതോടെ പാകിസ്ഥാന്‍ തോല്‍വി സമ്മതിച്ച മട്ടായി. ഉമര്‍ സൈബ് (10), അലി റാസ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മൊമിന്‍ ഖമര്‍ (18) പുറത്താവാതെ നിന്നു. നേരത്തെ ഫാല്‍കോണര്‍ക്ക് പുറമെ ബെന്‍ ഡോക്കിന്‍സ് (33), റാല്‍ഫി ആര്‍ബെര്‍ട്ട് (25), ബെന്‍ മയെസ് (20) എന്നിവരും ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. സ്‌കോട്‌ലന്‍ഡും സിംബാബ്‌വെയുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഇരുവരും തമ്മിലുള്ള ആദ്യ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.

YouTube video player