പാക്കിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍. ജോസ് ബട്‌ലറുടെ വെടിക്കെട്ടാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത് 

സതാംപ്റ്റണ്‍: ഇംഗ്ലണ്ട് ബാറ്റ്സ്‌മാന്‍മാരുടെ വമ്പ് കണ്ട രണ്ടാം ഏദിനത്തില്‍ പാക്കിസ്ഥാന് കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ മൂന്ന് വിക്കറ്റിന് 373 റണ്‍സെടുത്തു. എട്ടാം ഏകദിന സെഞ്ചുറി നേടിയ ജോസ് ബട്‌ലറുടെ വെടിക്കെട്ടാണ്(110*) ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. 

പാക്കിസ്ഥാന്‍ ബൗളര്‍മാരെ അപ്രത്യക്ഷമാക്കിയാണ് ഇംഗ്ലണ്ട് തുടങ്ങിയത്. ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ കൂട്ടിച്ചേര്‍ത്തത് 115 റണ്‍സ്. അര്‍ദ്ധ സെഞ്ചുറിക്ക് പിന്നാലെ ബെയര്‍‌സ്റ്റോയെ(51) ഷഹീന്‍ അഫ്രിദി പുറത്താക്കി. എന്നാല്‍ റോയ്‌യും റൂട്ടും ഇംഗ്ലണ്ടിന് വീണ്ടും മുന്‍തൂക്കം നേടിക്കൊടുത്തു. 87 റണ്‍സെടുത്ത റോയ്‌യാണ് രണ്ടാമത് പുറത്തായത്. ഹസന്‍ അലിക്കാണ് വിക്കറ്റ്. 40 റണ്‍സെടുത്ത റൂട്ടിനെ യാസിര്‍ ഷായും പുറത്താക്കി. 

എന്നാല്‍ നാലാം വിക്കറ്റില്‍ നായകന്‍ ഓയിന്‍ മോര്‍ഗനും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ജോസ് ബട്‌ലറും ബാറ്റിംഗ് വെടിക്കെട്ടിന് തിരികൊളുത്തി. 50 പന്തില്‍ ബട്‌ലര്‍ സെഞ്ചുറി തികച്ചു. ഇംഗ്ലീഷ് ഇന്നിംഗ്‌സ് പൂര്‍ത്തിയാകുമ്പോള്‍ ബട്‌ലറും(55 പന്തില്‍ 11) മോര്‍ഗനും(48 പന്തില്‍ 71) പുറത്താകാതെ ക്രീസിലുണ്ടായിരുന്നു. നാലാം വിക്കറ്റില്‍ 93 പന്തില്‍ 162 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്.