ടോസിലെ നിര്‍ഭാഗ്യം ബാറ്റിംഗിലും തുടര്‍ന്നപ്പോള്‍ പുതുച്ചേരിക്ക് ഓപ്പണര്‍ നെയാന്‍ കങ്കായനെ (0) ആദ്യ ഓവറില്‍ തന്നെ നഷ്ടമായി. രണ്ടാം ഓവറില്‍ ക്യാപ്റ്റന്‍ രോഹിത് ഡി(0)യും പിന്നാലെ  സാഗര്‍ പി ഉദേശി(14)യും മടങ്ങിയതോടെ 19-3 എന്ന നിലയില്‍ പുതുച്ചേരി പതറി.

പുതുച്ചേരി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറി പുതുച്ചേരി. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന പുതുച്ചേരി തുടക്കത്തില്‍ 19-3ലേക്ക് വീണെങ്കിലും ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സെടുത്തിട്ടുണ്ട്. 117 റണ്‍സ് നേടി ക്രീസിലുള്ള പി കെ ദോഗ്രയാണ് ടീമിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 65 റണ്‍സോടെ അരുണ്‍ കാര്‍ത്തിക്കും അദ്ദേഹത്തിന് കൂട്ടുണ്ട്. സ്ഥിരം ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഇല്ലാതെയാണ് കേരളം ഇറങ്ങിയത്. പരിക്ക് കാരണം അദ്ദേഹത്തിന് ടീമിനൊപ്പം ചേരാനായിട്ടില്ല. 

ടോസിലെ നിര്‍ഭാഗ്യം ബാറ്റിംഗിലും തുടര്‍ന്നപ്പോള്‍ പുതുച്ചേരിക്ക് ഓപ്പണര്‍ നെയാന്‍ കങ്കായനെ (0) ആദ്യ ഓവറില്‍ തന്നെ നഷ്ടമായി. രണ്ടാം ഓവറില്‍ ക്യാപ്റ്റന്‍ രോഹിത് ഡി(0)യും പിന്നാലെ സാഗര്‍ പി ഉദേശി(14)യും മടങ്ങിയതോടെ 19-3 എന്ന നിലയില്‍ പുതുച്ചേരി പതറി. എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ജെ എസ് പാണ്ഡെയും ദോഗ്രയും ചേര്‍ന്ന് 83 റണ്‍സിന്റെ കൂട്ടുകെട്ടിലൂടെ അവരെ കരകയറ്റി. പുതുച്ചേരി ടോട്ടല്‍ 100 കടന്നതിന് പിന്നാലെ പാണ്ഡെയെ(38) വീഴ്ത്തി സിജോമോന്‍ ജോസഫ് കേരളത്തിന് പ്രതീക്ഷ നല്‍കിയെങ്കിലും അരുണ്‍ കാര്‍ത്തിക്കിനൊപ്പം ദോഗ്ര പ്രതിരോധകോട്ട കെട്ടി. ഇരുവരും ഇതുവരെ 151 റണ്‍സ് കൂട്ടുചേര്‍ത്തിട്ടുണ്ട്. 

കേരളത്തിനായി ബേസില്‍ തമ്പി, നിധീഷ്, സിജോമോന്‍ ജോസഫ്, ജലജ് സക്‌സേന എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളോടെയാണ് കേരളം ഇന്ന് പുതുച്ചേരിക്കെതിരെ ഇറങ്ങിയത്. വത്സല്‍ ഗോവിന്ദിനും വൈശാഖ് ചന്ദ്രനും പകരം ബേസില്‍ തമ്പിയും വിശ്വേശര്‍ സുരേഷും കേരളത്തിന്റെ അന്തിമ ഇലവനിലെത്തി.

എലൈറ്റ് ഗ്രൂപ്പ് ഡിയില്‍ ആറ് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ പോയന്റ് പട്ടികയില്‍ കേരളം മൂന്നാം സ്ഥാനത്താണ്. ആറ് മത്സരങ്ങളില്‍ മൂന്ന് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയും അടക്കം കേരളത്തിന് 20 പോയന്റ് ആണുള്ളത്. ഇത്രയും മത്സരങ്ങളില്‍ 23 പോയന്റുള്ള ജാര്‍ഖണ്ഡ് രണ്ടാമതും 29 പോയന്റുള്ള കര്‍ണാടക ഒന്നാം സ്ഥാനത്തുമാണ്.

രോഹിത്തിനും ഗില്ലിനും മറുപടി നല്‍കാനാവാതെ കിവീസ്; മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍