പേസ് ബൗളര്‍മാരെ തുണക്കുന്ന പിച്ചില്‍ ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ, മുഹമ്മദ് ആമിര്‍ എന്നിവര്‍ തന്നെയാകും പാക് പേസ് നിരയില്‍ ഇന്നും അണിനിരക്കുക.

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തില്‍ ഇന്ത്യയെ നേരിടാനിറങ്ങുമ്പോള്‍ ആദ്യ മത്സരത്തില്‍ അമേരിക്കയോട് തോറ്റ ടീമില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക് പാകിസ്ഥാന്‍. അമേരിക്കക്കെതിരായ ആദ്യ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായ വിക്കറ്റ് കീപ്പര്‍ അസം ഖാന്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താവുമെന്നാണ് കരുതുന്നത്. ഫിറ്റ്നെസില്ലായ്മയുടെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ട അസം ഖാന്‍ ബാറ്റിംഗിലും പരാജയപ്പെട്ടതോടെ വിമര്‍ശനവുമായി മുന്‍താരങ്ങള്‍ അടക്കം രംഗത്ത് എത്തിയിരുന്നു. കരിയറില്‍ ഇതുവരെ കളിച്ച 16 ടി20 മത്സരങ്ങളില്‍ 8.80 ശരാശരി മാത്രമാണ് അസം ഖാനുള്ളത്. അയര്‍ലന്‍ഡിനെതിരെ 10 പന്തില്‍ 30 റണ്‍സടിച്ചതാണ് ഉയര്‍ന്ന സ്കോര്‍.

അസം ഖാന് പകരം പരിക്ക് മാറി തിരിച്ചെത്തുന്ന ഓള്‍ റൗണ്ടര്‍ ഇമാദ് വാസിം പ്ലേയിംഗ് ഇലവനില്‍ ഇടം നേടുമെന്നാണ് കരുതുന്നത്. അതേസയമം, സ്പെഷലിസ്റ്റ് സ്പിന്നറായ അര്‍ബാര്‍ അഹമ്മദ് ഏപ്രിലിന് ശേഷം പാകിസ്ഥാന് വേണ്ടി കളിച്ചിട്ടില്ലാത്തതിനാല്‍ ഇന്നത്തെ നിര്ർണായക മത്സരത്തില്‍ പരിഗണിക്കാന്‍ സാധ്യത കുറവാണ്. അസം ഖാനെയും അര്‍ബാറിനെയും ഒഴിവാക്കിയാല്‍ ശേഷിക്കുന്ന 13 പേരില്‍ നിന്നാകും പാകിസ്ഥാന് പ്ലേയിംഗ് ഇലവനെ കണ്ടെത്തേണ്ടിവരിക.

പ്ലേയിംഗ് ഇലവനില്‍ സർപ്രൈസായി സഞ്ജു എത്തുമോ; പാകിസ്ഥാനെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍ അറിയാം

പേസ് ബൗളര്‍മാരെ തുണക്കുന്ന പിച്ചില്‍ ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ, മുഹമ്മദ് ആമിര്‍ എന്നിവര്‍ തന്നെയാകും പാക് പേസ് നിരയില്‍ ഇന്നും അണിനിരക്കുക. സ്പിന്‍ ഓള്‍ റൗണ്ടര്‍മാരായി ഷദാബ് ഖാനൊപ്പം ഇമാദ് വാസിം കൂടി എത്തും. ബാറ്റിംഗ് നിരയില്‍ കാര്യമായ പരീക്ഷണങ്ങള്‍ക്ക് സാധ്യതയില്ല.സ്ട്രൈക്ക് റേറ്റിന്‍റെ പേരില്‍ വിമര്‍ശനങ്ങളുണ്ടെങ്കിലും ക്യാപ്റ്റന്‍ ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനും തന്നെയാകും ഇന്നും ഓപ്പണര്‍മാരായി എത്തുക. ഉസ്മാന്‍ ഖാന്‍ മൂന്നാം നമ്പറില്‍ തുടരും. ഫഖര്‍ സമന്‍, ഇഫ്തീഖര്‍ അഹമ്മദ് എന്നിവരാകും പിന്നാലെ എത്തുക.

ഇന്ത്യക്കെതിരായ ലോകകപ്പ് പോരട്ടത്തിനുള്ള പാകിസ്ഥാന്‍റെ സാധ്യതാ ഇലവന്‍: ബാബർ അസം,മുഹമ്മദ് റിസ്‌വാൻ, ഉസ്മാൻ ഖാൻ,ഫഖർ സമാൻ, ഇഫ്തിഖർ അഹമ്മദ്, ഷദാബ് ഖാൻ, ഇമാദ് വാസിം,ഷഹീൻ അഫ്രീദി, മുഹമ്മദ് ആമിർ, നസീം ഷാ,ഹാരിസ് റൗഫ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക