സായ് സുദര്‍ശനെ നാലാം ഓവറില്‍ നഷ്ടമായശേഷം ജോസ് ബട്‌ലർ -ഗിൽ സഖ്യം മികച്ച അടിത്തറയിട്ടെങ്കിലും മധ്യ ഓവറുകളില്‍ പഞ്ചാബ് ബൗളര്‍മാര്‍ പിടി മുറുക്കിതോടെ സ്കോറിംഗ് വേഗം കൂട്ടാനാവാതെ ഗുജറാത്ത് പതറി.
മുള്ളൻപൂര്‍: ഐപിഎല്ലിലെ നാലാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ പഞ്ചാബ് കിംഗ്സിന് 163 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും സായ് സുദര്‍ശനും ചേര്‍ന്ന് 3 ഓവറില്‍ 37 റണ്‍സടിച്ച് നല്ല തുടക്കമിട്ടെങ്കിലും സുദര്‍ശന്‍ പുറത്തായതോടെ ഗുജറാത്തിന് അടിതെറ്റി. 27 പന്തില്‍ 39 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍. സായ് സുദര്‍ശന്‍ 12 റണ്‍സെടുത്തപ്പോള്‍ ജോസ് ബട്‌ലര്‍ 38ഉം ഗ്ലെന്‍ ഫിലിപ്സ് 25ഉം റണ്‍സെടുത്തു. പഞ്ചാബിനായി വിജയകുമാര്‍ വൈശാഖ് 34 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ചാഹല്‍ 28 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.
സായ് സുദര്‍ശനെ നാലാം ഓവറില്‍ നഷ്ടമായശേഷം ജോസ് ബട്‌ലർ -ഗിൽ സഖ്യം മികച്ച അടിത്തറയിട്ടെങ്കിലും മധ്യ ഓവറുകളില്‍ പഞ്ചാബ് ബൗളര്‍മാര്‍ പിടി മുറുക്കിതോടെ സ്കോറിംഗ് വേഗം കൂട്ടാനാവാതെ ഗുജറാത്ത് പതറി. 33 പന്ത് നേരിട്ടാണ് ബട്‌ലര്‍ 38 റണ്‍സെടുത്തത്. ഗുജറാത്തിന് വേണ്ടി അരങ്ങേറ്റം കുറിച്ച ഗ്ലെൻ ഫിലിപ്സ് 17 പന്തിൽ 25 റൺസെടുത്തെങ്കിലും പതിനാലാം ഓവറില്‍ പുറത്തായത് തിരിച്ചടിയായി.
വാഷിംഗ്ടൺ സുന്ദർ (16 പന്തില്‍ 18) ഷാരൂഖ് ഖാന്‍(6), രാഹുല്‍ തെവാത്തിയ(11 പന്തില്‍ 10*) എന്നിവർക്കും അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാനായില്ല. തന്‍റെ പ്രതാപകാലത്തെ അനുസ്മരിപ്പിച്ച യുസ്‌വേന്ദ്ര ചാഹൽ 4 ഓവറിൽ 28 റൺസ് മാത്രം വഴങ്ങി ശുഭ്മാൻ ഗില്ലിന്‍റെയും, ജോസ് ബട്‌ലറുടെയും വിക്കറ്റുകളെടുത്ത് വീഴ്ത്തി ഗുജറാത്തിന്‍റെ നടുവൊടിച്ചു. അവസാന ഓവറുകളിൽ മികച്ച സ്പെല്ലുമായി വന്ന വിജയ്കുമാർ വൈശാഖ് രണ്ട് വിക്കറ്റുകൾ നേടി ഗുജറാത്തിനെ സമ്മർദ്ദത്തിലാക്കി. പവർപ്ലേയിൽ മാർക്കോ യാൻസനും ഡെത്ത് ഓവറുകളിൽ സേവ്യർ ബാർട്ട്ലെറ്റുംപഞ്ചാബിനായി തിളങ്ങിയതോടെ സ്കോര്‍ 162 റണ്‍സിലൊതുങ്ങി.
