ഇന്ത്യ-ഇംഗ്ലണ്ട് ലീഡ്‌സ് ടെസ്റ്റിന്റെ അവസാന ദിനത്തിൽ മഴ ഭീഷണി. ഇംഗ്ലണ്ടിന് ജയിക്കാൻ 350 റൺസ് കൂടി വേണം, അവസാന ദിനം ഉപേക്ഷിക്കാനും സാധ്യത.

ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് ലീഡ്‌സ് ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക നീങ്ങവെ മത്സരത്തിന് മഴ ഭീഷണി. അവസാന ദിവസം ഇംഗണ്ടിന് ജയിക്കാന്‍ 350 റണ്‍സാണ് വേണ്ടത്. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റൊന്നും നഷ്ടമില്ലാതെ 21 റണ്‍സെടുക്കാന്‍ ഇംഗ്ലണ്ട് സാധിച്ചിരുന്നു. ഇന്ന് ലീഡ്‌സില്‍ മഴ കളിക്കുമെന്നാണ് പ്രവചനം. അന്തരീക്ഷം മേഘാവൃതമായിരിക്കും. 84 ശതമാനം മഴ ഉണ്ടാകുമെന്നാണ് പ്രവചനം. ഇന്നത്തെ മത്സരം പൂര്‍ണമായും ഉപേക്ഷിക്കാനാണ് സാധ്യതയും കാണുന്നുണ്ട്. ഹെഡിംഗ്ലിയില്‍ ഇന്ന് തണുപ്പും കാറ്റുമുള്ള ദിവസമായിരിക്കും, മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശും.

രാവിലെ മത്സരത്തിന് മുമ്പ് തന്നെ മഴയെത്തിയേക്കും. മത്സരം തുടങ്ങാന്‍ തീരുമാനിച്ചാലും വൈകിയാണ് ആരംഭിക്കുക. രാവിലെ 11 മണിയോടെ മഴ മാറുമെന്നാണ് പ്രതീക്ഷ. പക്ഷേ കാലാവസ്ഥ മേഘാവൃതമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിയോടെ വീണ്ടും മഴയെത്തിയേക്കും. രണ്ടാം സെഷന്‍ പൂര്‍ണമായും മഴയെടുത്തേക്കും. കഴിഞ്ഞ നാല് ദിവസമായി ലീഡ്‌സ് പിച്ചില്‍ പേസര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. സ്പിന്നര്‍മാര്‍ക്ക് മുതലെടുക്കാന്‍ സാധ്യതയുള്ള ചില മോശം അവസ്ഥകളും പിച്ചിലുണ്ട്. പറയേണ്ട ഒരു സവിശേഷത മൂടിക്കെട്ടി സാഹചര്യം പിച്ചിന്റെ സ്വഭാവത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിന് വേണ്ടി സാക് ക്രൗളി (12), ബെന്‍ ഡക്കറ്റ് (9) എന്നിവരാണ് ക്രീസിലുള്ളത്. നേരത്തെ, ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 364 റണ്‍സിന് അവസാനിച്ചു. കെ എല്‍ രാഹുല്‍ (137), റിഷഭ് പന്ത് (118) എന്നിവരുടെ സെഞ്ചുറികളാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ബ്രൈഡണ്‍ കാര്‍സെ, ജോഷ് ടംഗ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും പന്ത് സെഞ്ചുറി നേടിയിരുന്നു. മലയാളി താരം കരുണ്‍ നായര്‍ (20) തുടര്‍ച്ചയായ രണ്ടാം ഇന്നിംഗ്സിലും നിരാശപ്പെടുത്തി. ഇന്ത്യ ആറ് റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് നേടിയത്.

ഇന്ത്യയുടെ 471നെതിരെ ഇംഗ്ലണ്ട് 465ന് എല്ലാവരും പുറത്തായി. ജസ്പ്രിത് ബുമ്ര ഇന്ത്യക്ക് വേണ്ടി അഞ്ച് വിക്കറ്റെടുത്തു. ഒല്ലി പോപ്പ് (106), ഹാരി ബ്രൂക്ക് (99) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇംഗ്ലണ്ടിന് തുണയായത്. നേരത്തെ ശുഭ്മാന്‍ ഗില്‍ (147), റിഷഭ് പന്ത് (134), യശസ്വി ജയ്‌സ്വാള്‍ (101) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്സില്‍ മികച്ച സ്‌കോര്‍ സമ്മാനിച്ചിരുന്നത്.

YouTube video player