ടീം സ്കോര്‍ 105ല്‍ നില്‍ക്കെ ജലജ് സക്സേനയെ വീഴ്ത്തിയ അക്വിബ് നബിയാണ് കൂട്ടുകെട്ട് പൊളിച്ചത്. അതേ സ്കോറില്‍ അക്ഷയ് ചന്ദ്രനെയും നഷ്ടമായതോടെ കേരളം വീണ്ടും തകര്‍ച്ചയിലായി.

പൂനെ: രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ ജലജ് സക്സേനയുടെയും അക്ഷയ് ചന്ദ്രന്‍റെയും ബാറ്റിംഗ് കരുത്തില്‍ തകര്‍ച്ചയില്‍ കരകയറിയ കേരളത്തിന് വീണ്ടും ബാറ്റിംഗ് തകര്‍ച്ച. രണ്ടാം ദിനം ലഞ്ചിനുശേഷം അര്‍ധസെഞ്ചുറി നേടിയ ജലജ് സസ്കേനയെയും അക്ഷയ് ചന്ദ്രനെയും നഷ്ടമായ കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെന്ന നിലയിലാണ്. 11 റണ്‍സോടെ സല്‍മാന്‍ നിസാറും 15 റണ്‍സോടെ മുഹമ്മദ് അസറുദ്ദീനും ക്രീസില്‍. രണ്ടാം ദിനം ആദ്യ സെഷനില്‍ 11-3 എന്ന സ്കോറില്‍ തകര്‍ന്ന കേരളത്തെ ജലജ് സക്സേന-അക്ഷയ് ചന്ദ്രന്‍ സഖ്യം 100 കടത്തി പ്രതീക്ഷ നല്‍കിയിരുന്നു.

ടീം സ്കോര്‍ 105ല്‍ നില്‍ക്കെ ജലജ് സക്സേനയെ(78 പന്തില്‍ 67) വീഴ്ത്തിയ അക്വിബ് നബിയാണ് കൂട്ടുകെട്ട് പൊളിച്ചത്. അതേ സ്കോറില്‍ അക്ഷയ് ചന്ദ്രനെയും(29) നഷ്ടമായതോടെ കേരളം വീണ്ടും തകര്‍ച്ചയിലായി. രണ്ടാം ദിനം ജമ്മു കശ്മീരിന്‍റെ ഒന്നാം ഇന്നിംഗ്സ് 280 റണ്‍സിൽ അവസാനിപ്പിച്ച് ബാറ്റിംഗിനിറങ്ങിയ കേരളത്തിന് തുടക്കത്തിലെ രോഹന്‍ കുന്നുമ്മല്‍(1), ഷോണ്‍ റോജര്‍(0), ക്യാപ്റ്റൻ സച്ചിന്‍ ബേബി(2) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായിരുന്നു. ജമ്മു കശ്മീരിന് വേണ്ടി അക്വിബ് നബി നാല് വിക്കറ്റ് വീഴ്ത്തി.

അരങ്ങേറ്റത്തില്‍ റെക്കോര്‍ഡിട്ട് വരുണ്‍ ചക്രവര്‍ത്തി; കുല്‍ദീപിനെ ഒഴിവാക്കാൻ രോഹിത് പറഞ്ഞത് വിചിത്രമായ കാരണം

മൂന്നാം ഓവറില്‍ തന്നെ രോഹന്‍ കുന്നുമ്മലിനെ വിവ്രാന്ത് ശര്‍മയുടെ കൈകളിലെത്തിച്ചാണ് അക്വിബ് നബി വികറ്റ് വേട്ട തുടങ്ങിയത്. അതേ ഓവറിലെ അവസാന പന്തില്‍ ഷോണ്‍ റോജറെ കനയ്യ വധ്‌വാന്‍റെ കൈകളിലെത്തിച്ച് അക്വിബ് നബി കേരളത്തിന് ഇരട്ടപ്രഹമേല്‍പ്പിച്ചു. പിന്നാലെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയെ കൂടി ബൗള്‍ഡാക്കി അക്വിബ് നബി കേരളത്തെ 11-3 എന്ന നിലയില്‍ കൂട്ടത്തകര്‍ച്ചയിലാക്കുകയായിരുന്നു.

നേരത്തെ 228-8 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ജമ്മു കശ്മീര്‍ ജമ്മു കശ്മീര്‍ ഒന്നാം ഇന്നിംഗ്സില്‍ 280 റണ്‍സിന് പുറത്തായിരുന്നു. വാലറ്റക്കാരുടെ ചെറുത്തു നില്‍പ്പിന്‍റെ കരുത്തിലാണ് ജമ്മു കശ്മീര്‍ ഭേദപ്പെട്ട സ്കോറിലെത്തിയത്. പത്താമനായി ഇറങ്ങി തകര്‍ത്തടിച്ച് 30 പന്തില്‍ 32 റണ്‍സെടുത്ത അക്വിബ് നബിയും 31 പന്തില്‍ 26 റണ്‍സെടുത്ത യുദ്ധ‌്‌വീര്‍ സിംഗും ഉമര്‍ നസീറും(14*) ചേര്‍ന്നാണ് രണ്ടാം ദിനം ജമ്മു കശ്മീരിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.

രണ്ടാം ദിനം ജമ്മു കശ്മീരിനെ 250നുള്ളില്‍ ഒതുക്കാമെന്ന കേരളത്തിന്‍റെ പ്രതീക്ഷകള്‍ തെറ്റിച്ച് ജമ്മു കശ്മീര്‍ വാലറ്റക്കാര്‍ പിടിച്ചു നിന്നത് കേരളത്തിന് തിരിച്ചടിയായി.രണ്ടാം ദിനം യുദ്ധ്‌വീര്‍ സിംഗിന്‍റെ വിക്കറ്റ് നഷ്ടമായപ്പോള്‍ ജമ്മു കശ്മീര്‍ 246 റണ്‍സിലെത്തിയതെ ഉണ്ടായിരുന്നുള്ളു. എന്നാല്‍ അവസാന വിക്കറ്റില്‍ ഉമര്‍ നസീറിനെ കൂട്ടുപിടിച്ച് അക്വിബ് നബി 34 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയതോടെ ജമ്മു കശ്മീര്‍ ഭേദപ്പെട്ട സ്കോറിലെത്തി.

ഇന്ന് 85 റൺസ് കൂടി അടിച്ചാൽ ശുഭ്മാന്‍ ഗില്ലിനെ കാത്തിരിക്കുന്നത് ലോകറെക്കോർ‍ഡ്, സാക്ഷാൽ കോലി പോലും പിന്നിൽ

കേരളത്തിനായി നിധീഷ് എം ഡി 75 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്തപ്പോള്‍ ആദിത്യ സര്‍വാതെ രണ്ട് വിക്കറ്റെടുത്തു. എൻ പി ബേസിലും ബേസില്‍ തമ്പിയും കേരളത്തിനായി ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 16 ഓവര്‍ എറിഞ്ഞ ജലജ് സക്സേനക്ക് വിക്കറ്റൊന്നും വീഴ്ത്താനാവാത്തത് കേരളത്തിന് തിരിച്ചടിയായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക