രഞ്ജി ട്രോഫി സെമിയില്‍ മുംബൈക്കെതിരെ വിദര്‍ഭ മികച്ച സ്കോറിലേക്ക്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സെടുത്താണ് വിദര്‍ഭ ആദ്യദിനം കളി അവസാനിപ്പിച്ചത്. ഷോറെ(74), മലേവാര്‍(79), കരുണ്‍ നായര്‍(45) എന്നിവര്‍ തിളങ്ങി.

വിദര്‍ഭ: രഞ്ജി ട്രോഫി സെമി പോരാട്ടത്തില്‍ മുംബൈക്കെതിരെ വിദര്‍ഭ മികച്ച സ്കോറിലേക്ക് നീങ്ങുന്നു. ആദ്യദിനം ടോസ് നേടി ക്രീസിലിറങ്ങിയ വിദര്‍ഭ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 308റണ്‍സെടുത്താണ് ക്രീസ് വിട്ടത്. 47 റണ്‍സോടെ യാഷ് റാത്തോഡും 13 റണ്‍സോടെ അക്ഷയ് വാഡ്കറും ക്രീസില്‍. ധ്രുവ് ഷോറെ(74), ഡാനിഷ് മലേവാര്‍(79) എന്നിവരുടെ അര്‍ധസെഞ്ചുറികളാണ് വിദര്‍ഭക്ക് മികച്ച സ്കോര്‍ ഉറപ്പാക്കിയത്. മലയാളി താരം കരുണ്‍ നായര്‍ 45 റണ്‍സെടുത്തു.

മുംബൈക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വിദർഭക്ക് തുടക്കത്തിലെ ഓപ്പണര്‍ അഥര്‍വ ടൈഡെയുടെ വിക്കറ്റ് നഷ്ടമായി. നാലു റണ്ണെടുത്ത ടൈഡെയെ റോയസ്റ്റണ്‍ ഡയസ് പുറത്താക്കി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ ധ്രുവ് ഷോറെയും പാര്‍ഥ് രേഖഡെും ചേര്‍ന്ന് വിദര്‍ഭയെ ഭേദപ്പെട്ട നിലയിലെത്തിച്ചു. പാര്‍ഥ് രേഖഡെ(23)യെ സിവം ദുബെ പുറത്താക്കിയെങ്കിലും ധ്രുവ് ഷോറെയും ഡാനിഷ് മലേവാറും ചേര്‍ന്ന് വിദര്‍ഭയെ 100 കടത്തി.

രഞ്ജി ട്രോഫി സെമി: മുന്നില്‍ നിന്ന് നയിച്ച് സച്ചിന്‍ ബേബി; ഗുജറാത്തിനെതിരെ കേരളം ഭേദപ്പെട്ട നിലയില്‍

ധ്രുവ് ഷോറെ മടങ്ങിയശേഷം ക്രീസിലെത്തിയ കരുണ്‍ നായര്‍ മലെവാറിന് മികച്ച പിന്തുണ നല്‍കിയതോടെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ വിദര്‍ഭ 200 കടന്നു. സ്കോര്‍ 222ല്‍ നില്‍ക്കെ കരുണ്‍ നായരെ പുറത്താക്കിയ ശിവം ദുബെ മുംബൈക്ക് പ്രതീക്ഷ നല്‍കിയെങ്കിലും യാഷ് റാത്തോഡും മികച്ച പിന്തുണ നല്‍കിയതോടെ വിദര്‍ഭ മികച്ച സ്കോറിലേക്ക് നീങ്ങി. ആദ്യ ദിനം കളി നിര്‍ത്തും മുമ്പ് മലെവാറിനെ(79) പുറത്താക്കിയെങ്കിലും യാഷ് റാത്തോഡിനൊപ്പം ക്യാപ്റ്റന്‍ അക്ഷയ് വഡ്കര്‍ ക്രീസിലുറച്ചതോടെ മുംബൈയുടെ പിടി അയഞ്ഞു. മുംബൈക്കായി ശിവം ദുബെയും ഷംസ് മുലാനിയും രണ്ട് വിക്കറ്റ് വീതം വീഴത്തി. സൂര്യകുമാര്‍ യാദവും മുംബൈ പ്ലേയിംഗ് ഇലവനിലുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക