ടീമിലെ ഒരുതാരം പോലും സെഞ്ചുറി നേടാതെ ഇന്ത്യ പടുത്തുയര്‍ത്തുന്ന ഏറ്റവും വലിയ സ്‌കോറാണിത്. 2005 ശ്രീലങ്കയ്‌ക്കെതിരെ നാഗ്പൂരില്‍ നേടിയ ആറിന് 350 എന്ന സ്‌കോറാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും മറികടന്നത്.

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്നാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ശുഭ്മാന്‍ ഗില്‍ (85), ഇഷാന്‍ കിഷന്‍ (77), ഹാര്‍ദിക് പാണ്ഡ്യ (70), സഞ്ജു സാംസണ്‍ (51) എന്നിവരാണ് ടീമിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. സീനിയര്‍ താരങ്ങള്‍ ഇല്ലാതിരുന്നിട്ട് പോലും ഇന്ത്യക്ക് വലിയ സ്‌കോര്‍ പടുത്തുയര്‍ത്താനായി. ഒരാള്‍ പോലും സെഞ്ചുറി നേടിയില്ലെന്നുള്ളതാണ് ആശ്ചര്യപ്പെടുന്ന മറ്റൊരു കാര്യം. ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ റെക്കോര്‍ഡ് കൂടിയാണിത്. നിര്‍ണായക സംഭാവന നല്‍കാനായതില്‍ സഞ്ജുവിനും അഭിമാനിക്കാം.

ടീമിലെ ഒരുതാരം പോലും സെഞ്ചുറി നേടാതെ ഇന്ത്യ പടുത്തുയര്‍ത്തുന്ന ഏറ്റവും വലിയ സ്‌കോറാണിത്. 2005 ശ്രീലങ്കയ്‌ക്കെതിരെ നാഗ്പൂരില്‍ നേടിയ ആറിന് 350 എന്ന സ്‌കോറാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും മറികടന്നത്. 2004ല്‍ പാകിസ്ഥാനെതിരെ കറാച്ചില്‍ നേടിയ ഏഴിന് 349 എന്ന സ്‌കോര്‍ മൂന്നാം സ്ഥാനത്തായി. അതേവര്‍ഷം , ബംഗ്ലാദേശിനെതിരെ ധാക്കയില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 348 റണ്‍സ് നേടാനും ഇന്ത്യക്കായിരുന്നു.

നിര്‍ണായക മൂന്നാം ഏകദിനത്തില്‍ 200 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ട്രിനിഡാഡ് ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സാണ് നേടിയത്. സഞ്ജുവിന് പുറമെ ശുഭ്മാന്‍ ഗില്‍ (85), ഇഷാന്‍ കിഷന്‍ (77), ഹാര്‍ദിക് പാണ്ഡ്യ (70) എന്നിവര്‍ തിളങ്ങി. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 35.3 ഓവറില്‍ 151ന് എല്ലാവരും പുറത്തായി. ഷാര്‍ദുല്‍ ഠാക്കൂര്‍ നാലും മുകേഷ് കുമാര്‍ മൂന്നും വിക്കറ്റ് വീഴ്ത്തി. ഗില്‍ മത്സരത്തിലെ താരമായി. ഇഷാന്‍ കിഷനാണ് പ്ലയര്‍ ഓഫ് ദ സീരീസ്.

ഇന്ത്യക്കായി കളിക്കുകയെന്നുള്ളത് വെല്ലുവിളി! വിന്‍ഡീസിനെതിരെ തകര്‍പ്പന്‍ പ്രകടത്തിന് ശേഷം സഞ്ജു സാംസണ്‍

നേരത്തെ, രണ്ട് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടെസ്റ്റ് പരമ്പരയും ഇന്ത്യ 1 - 0ത്തിന് സ്വന്തമാക്കിയിരുന്നു. ഇനി അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയിലും ഇരുടീമുകളും കളിക്കും. നാളെ, ഇതേ ഗ്രൗണ്ടില്‍ തന്നെയാണ് ടി20 പരമ്പര ആരംഭിക്കുന്നത്.