ടൂര്‍ണമെന്റില്‍ മുഹമ്മദന്‍ സ്പോര്‍ട്ടിംഗ് ക്ലബ്ബിന്റെ നായകനാണ് 36-കാരനായ തമീം.

ധാക്ക: ബംഗ്ലാദേശ് മുന്‍ ക്രിക്കറ്റ് നായകന്‍ തമീം ഇഖ്ബാലിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിച്ചു. ധാക്ക പ്രീമിയര്‍ ലീഗിനിടെ താരത്തിന് ഹൃദയാഘാതം ഉണ്ടായാതായാണ് വിവരം. ടൂര്‍ണമെന്റില്‍ മുഹമ്മദന്‍ സ്പോര്‍ട്ടിംഗ് ക്ലബ്ബിന്റെ നായകനാണ് 36-കാരനായ തമീം. ഷൈന്‍പൂര്‍ ക്രിക്കറ്റ് ക്ലബ്ബിനെതിരായ മത്സരത്തിനിടെയാണ് തമീമിന് ഹൃദയാഘാതം അനുഭവപ്പെടുന്നത്. പ്രാഥമിക വൈദ്യസഹായം നല്‍കിയ ശേഷം കൂടുതല്‍ വിലയിരുത്തലുകള്‍ക്കായി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ആശുപത്രിയിലെ പരിശോധനകള്‍ക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങാന്‍ തമീം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മടങ്ങുന്നതിനിടെ ആംബുലന്‍സില്‍വെച്ച് വീണ്ടും നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നുവെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് വൃത്തങ്ങള്‍ അറിയിച്ചു. താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാനുള്ള നടപടികളിലാണെന്ന് ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥനയിലാണ് ക്രിക്കറ്റ് ലോകം.

രാജസ്ഥാന്‍ റോയല്‍സിന്റെ തോല്‍വിക്കിടയിലും സഞ്ജു സാംസണെ തേടി പുതിയ നാഴികക്കല്ല്

2023 ജൂലൈയില്‍, വികാരഭരിതമായ ഒരു പത്രസമ്മേളനത്തിനിടെ തമീം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ അന്നത്തെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഇടപെടലിനെത്തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ അദ്ദേഹം തന്റെ തീരുമാനം മാറ്റി. പിന്നീട് ഈ വര്‍ഷം ജനുവരിയില്‍ അദ്ദേഹം രണ്ടാം തവണയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനം നടത്തി.