2026 ടി20 ലോകകപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റിൽ വീണ്ടും അഴിച്ചുപണിക്ക് സാധ്യത. ഹെഡ് കോച്ച് മൈക്ക് ഹെസ്സന്റെ സ്ഥാനം തുലാസിലാണെന്നും പിസിബി ചെയർമാന്റെ ഉപദേശകർക്ക് അദ്ദേഹത്തിൽ താല്പര്യമില്ലെന്നും മുൻ താരം ബാസിത് അലി വെളിപ്പെടുത്തി. 

ഇസ്ലാമാബാദ്: 2026 ടി20 ലോകകപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റില്‍ വീണ്ടും വന്‍ അഴിച്ചുപണികള്‍ക്ക് സാധ്യത. ഓരോ ഐസിസി ടൂര്‍ണമെന്റുകള്‍ക്ക് ശേഷവും ടീമിലും മാനേജ്മെന്റിലും മാറ്റങ്ങള്‍ വരുത്തുന്ന പാക് ക്രിക്കറ്റിലെ പതിവ് രീതി ഇത്തവണയും തുടരുമെന്നാണ് സൂചനകള്‍. നിലവില്‍ ഹെഡ് കോച്ച് സ്ഥാനത്ത് മൈക്ക് ഹെസ്സന്‍ തുടരുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഭാവി തുലാസിലാണ്. പിസിബി ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വിയുടെ ഉപദേശകര്‍ക്ക് ഹെസ്സന്റെ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമില്ലെന്ന് മുന്‍ പാക് താരം ബാസിത് അലി വെളിപ്പെടുത്തി.

'ഗെയിം പ്ലാന്‍' എന്ന യൂട്യൂബ് ഷോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''മൈക്ക് ഹെസ്സന്‍ ഇപ്പോള്‍ ചെയര്‍മാന്റെ ഉപദേശകരുടെ ഗുഡ് ബുക്കിലല്ല ഉള്ളത്. അന്തിമ തീരുമാനം ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വിയുടേതാണെങ്കിലും, ഹെസ്സന് അനുകൂലമായി വീശിയിരുന്ന കാറ്റ് ഇപ്പോള്‍ മാറി വീശുകയാണ്. മിസ്ബയും സര്‍ഫറാസും ഒരിക്കലും മൈക്ക് ഹെസ്സന്റെ കീഴില്‍ പ്രവര്‍ത്തിക്കില്ല. 15 അംഗ സ്‌ക്വാഡിനെ സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാന്‍ ഇനി ഹെസ്സന് സാധിക്കില്ലെന്ന് എനിക്ക് എഴുതി നല്‍കാന്‍ കഴിയും.'' ബാസിത് അലി പറഞ്ഞു.

സെലക്ഷന്‍ കമ്മിറ്റിയിലെ മാറ്റങ്ങളും ഹെസ്സന്റെ അധികാരവും

മിസ്ബാ ഉള്‍ ഹഖ്, സര്‍ഫറാസ് അഹമ്മദ് എന്നിവരെ സെലക്ഷന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയ പിസിബിയുടെ നീക്കം ഹെസ്സന്റെ അധികാരം കുറയ്ക്കാനാണെന്ന് ബാസിത് അലി നിരീക്ഷിക്കുന്നു. സ്വാധീനശക്തിയുള്ള മിസ്ബയും സര്‍ഫറാസും കമ്മിറ്റിയില്‍ വന്നതോടെ ഹെസ്സന്റെ തീരുമാനങ്ങള്‍ക്ക് പഴയ പരിഗണന ലഭിക്കില്ല.

പിഎസ്എല്‍ പ്രകടനം മാത്രമോ മാനദണ്ഡം?

അന്താരാഷ്ട്ര ക്രിക്കറ്റിലെ മികവിനേക്കാള്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ പ്രകടനം മാത്രം നോക്കിയാണ് ഹെസ്സനെ കോച്ചായി നിയമിച്ചതെന്ന് ബാസിത് അലി വിമര്‍ശിച്ചു. ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്ന മൂന്നാം ഏകദിനം ഹെസ്സനെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമായിരിക്കും. ആ മത്സരത്തിലെ ഫലം അദ്ദേഹത്തിന്റെ ഭാവി നിശ്ചയിച്ചേക്കാം. പാക് ക്രിക്കറ്റിലെ ദീര്‍ഘകാല പദ്ധതിയുടേയും നേതൃത്വത്തിലുള്ള വിശ്വാസക്കുറവിന്റേയും ഉദാഹരണമാണ് ഈ നീക്കങ്ങളെന്ന് ക്രിക്കറ്റ് നിരീക്ഷകര്‍ വിലയിരുത്തുന്നു.

YouTube video player