ഗ്രൂപ്പ് രണ്ടിലാകട്ടെ ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണ് മുന്നിലുള്ളതെങ്കിലും പാക്കിസ്ഥാനും ബംഗ്ലാദേശിനും ഇപ്പോഴും സെമിയിലെത്താന്‍ സാങ്കേതികമായി സാധ്യതകള്‍ അവശേഷിക്കുന്നു.

മെല്‍ബണ്‍: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ അവസാന റൗണ്ടിലേക്ക് കടന്നപ്പോള്‍ സെമി ഉറപ്പിക്കാനുള്ള പോരാട്ടത്തിലാണ് ടീമുകള്‍. രണ്ട് ഗ്രൂപ്പിലും സെമി ഉറപ്പിച്ച ടീമുകളുടെ ചിത്രം ഇതുവരെ വ്യക്തമായിട്ടില്ല. ഗ്രൂപ്പ് ഒന്നില്‍ ന്യൂസിലന്‍ഡ് അയര്‍ലന്‍ഡിനെതിരായ ഇന്നത്തെ ജയത്തോടെ സെമി ഉറപ്പിച്ചുവെന്ന് പറയാമെങ്കിലും ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും ഇപ്പോഴും സാധ്യതകളുണ്ട്.

ഗ്രൂപ്പ് രണ്ടിലാകട്ടെ ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണ് മുന്നിലുള്ളതെങ്കിലും പാക്കിസ്ഥാനും ബംഗ്ലാദേശിനും ഇപ്പോഴും സെമിയിലെത്താന്‍ സാങ്കേതികമായി സാധ്യതകള്‍ അവശേഷിക്കുന്നു. ദക്ഷിണാഫ്രിക്കയുടെ അപരാജിത റെക്കോര്‍ഡ് ഇന്നലെ പാക്കിസ്ഥാന്‍ തകര്‍ത്തിരുന്നു. ദക്ഷിണാഫ്രിക്കന്‍ ടീം അപകടകാരികളാണെങ്കിലും ഫൈനലിലെത്താന്‍ സാധ്യതയില്ലെന്നാണ് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗിന്‍റെ പ്രവചനം.

സെമി കടക്കണമെങ്കില്‍ ഓസീസിന് വമ്പന്‍ ജയം വേണം, ടീമില്‍ പ്രമുഖരില്ല; ടോസ് ഭാഗ്യം അഫ്ഗാനിസ്ഥാന്

ടൂര്‍ണമെന്‍റിന്‍റെ തുടക്കത്തില്‍ പറഞ്ഞതുപോലെ ഇന്ത്യ-ഓസ്ട്രേലിയ ഫൈനലിനാണ് സാധ്യതതയെന്നും പോണ്ടിംഗ് ഐസിസി പ്രതിമാസ വിശകലനത്തില്‍ വ്യക്തമാക്കി. ഗ്രൂപ്പില്‍ നിന്ന് സെമിയിലെത്താന്‍ ഓസ്ട്രേലിയ ഒരു വഴി കണ്ടെത്തുമെന്നാണ് ഞാന്‍ കരുതുന്നതെന്നും പോണ്ടിംഗ് പറഞ്ഞു.

എന്നാല്‍ പോണ്ടിംഗിന്‍റെ പ്രവചനം സാധ്യമാവണമെങ്കില്‍ ഓസ്ട്രേലിയക്ക് മുന്നിലുള്ളത് വലിയ കടമ്പയാണെന്നതാണ് വസ്തുത. ഗ്രൂപ്പ് ഒന്നില്‍ അഞ്ച് മത്സരങ്ങളില്‍ ഏഴ് പോയന്‍റുള്ള ന്യൂസിലന്‍ഡ് സെമി ഉറപ്പിച്ചു കഴിഞ്ഞു. +2.113 എന്ന മികച്ച നെറ്റ് റണ്‍റേറ്റും കിവീസിനുണ്ട്. നാല് കളികളില്‍ അഞ്ച് പോയന്‍റ് വീതമുള്ള ഇംഗ്ലണ്ടും ഓസ്ട്രേലിയയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണെങ്കിലും ഇംഗ്ലണ്ടിന്(+0.547) ഓസീസിനെക്കാള്‍(-0.304 മികച്ച നെറ്റ് റണ്‍റേറ്റുണ്ട്. അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ 185 റണ്‍സിനെങ്കിലും തോല്‍പ്പിച്ചാലെ ഓസ്ട്രേലിയക്ക് നെറ്റ് റണ്‍റേറ്റില്‍ ന്യൂസിലന്‍ഡിനെ മറികടനാവൂ.

ഗ്രൂപ്പ് രണ്ടില്‍ നിന്ന് ഇന്ത്യക്ക് സെമിയിലെത്തണമെങ്കിലും സിംബാബ്‌വെയുമായുള്ള അവസാന മത്സരം നിര്‍ായകമാണ്. ഞായറാഴ്ചയാണ് ഇന്ത്യ-സിംബാബ്‌വെ പോരാട്ടം. ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യക്കും ദക്ഷിണാഫ്രിക്കക്കുമൊപ്പം പാക്കിസ്ഥാനും ബംഗ്ലാദേശിനും സെമിയിലെത്താന്‍ നേരിയ സാധ്യത അവശേഷിക്കുന്നുണ്ട്.