ദക്ഷിണാഫ്രിക്കന്‍ താരം റിലി റൂസ്സോ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെയും പാകിസ്താന്‍ സൂപ്പര്‍ ലീഗിനെയും താരതമ്യം ചെയ്യുന്നു. പിഎസ്എല്‍ കൂടുതല്‍ മത്സരവീര്യമുള്ളതും ഒതുക്കമുള്ളതുമാണെന്നും, ബോളിവുഡ് സാന്നിധ്യം കാരണം ഐപിഎല്‍ ഒരു സിനിമ പോലെയാണെന്നും റൂസ്സോ അഭിപ്രായപ്പെട്ടു. 

ക്വറ്റ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗും പാകിസ്താന്‍ സൂപ്പര്‍ ലീഗും തമ്മിലുള്ള താരതമ്യവുമായി ദക്ഷിണാഫ്രിക്കന്‍ താരം റിലി റൂസ്സോ. നിലവില്‍ പിഎസ്എല്ലിന്റെ 11ാം പതിപ്പില്‍ ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സിനായി കളിക്കുന്ന റൂസോ, ഇരു ലീഗുകള്‍ക്കും അതിന്റേതായ ഗുണദോഷങ്ങളുണ്ടെന്ന് അഭിപ്രായപ്പെട്ടു. ഐപിഎല്‍ ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റാണെന്നും ബോളിവുഡിന്റെ സാന്നിധ്യം കൊണ്ട് അത് ക്രിക്കറ്റിനേക്കാള്‍ ഉപരി ഒരു സിനിമ പോലെയാണ് അനുഭവപ്പെടുന്നതെന്നും റൂസോ പറഞ്ഞു. അതേസമയം പിഎസ്എല്‍ കുറഞ്ഞ ദിവസങ്ങള്‍ മാത്രം നീണ്ടുനില്‍ക്കുന്നതും ഗ്രൗണ്ടിലെ മത്സരവീര്യം വളരെ കൂടുതലുള്ളതുമാണെന്ന് 36-കാരനായ താരം കൂട്ടിച്ചേര്‍ത്തു.

റൂസ്സോയുടെ വാക്കുകള്‍... ''രണ്ട് ലീഗുകള്‍ക്കും ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഐപിഎല്‍ വളരെ ദൈര്‍ഘ്യമുള്ളതാണ്. പിഎസ്എല്‍ കുറച്ചുകൂടി ഒതുക്കമുള്ളതാണ്, അവിടെ പോരാട്ടം വളരെ കടുപ്പമേറിയതാണ്. ഐപിഎല്ലിന് പിന്നില്‍ ബോളിവുഡിന്റെ വലിയ പിന്തുണയുണ്ട്, അതിനാല്‍ യഥാര്‍ത്ഥ ക്രിക്കറ്റിനേക്കാള്‍ ഒരു സിനിമ കാണുന്ന പ്രതീതിയാണ് അത് നല്‍കുന്നത്.'' പിഎസ്എല്ലിനിടെ റൂസോ പറഞ്ഞു. കറാച്ചി കിംഗ്സിനായി കളിക്കുന്ന ഓസ്ട്രേലിയന്‍ സ്പിന്നര്‍ ആദം സാംപയും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.

ഐപിഎല്ലിലെ പ്രതിഫലത്തില്‍ താന്‍ സംതൃപ്തനല്ലെന്നും രണ്ടു മാസം നീളുന്ന ടൂര്‍ണമെന്റില്‍ ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ എന്ന നിലയിലുള്ള തന്റെ കഴിവിനോ സ്വാധീനത്തിനോ അര്‍ഹമായ മൂല്യം ലഭിക്കുന്നില്ലെന്നും സാംപ വ്യക്തമാക്കിയിരുന്നു.

റൂസോയുടെ ഐപിഎല്‍ കരിയര്‍

2011-ല്‍ ലേലത്തില്‍ പങ്കെടുത്ത റൂസോയ്ക്ക് ഐപിഎല്ലില്‍ അത്ര സുഗമമായ യാത്രയായിരുന്നില്ല. ആദ്യം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിലെത്തിയെങ്കിലും അരങ്ങേറ്റത്തിനായി 2014 വരെ കാത്തിരിക്കേണ്ടി വന്നു. ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിംഗ്‌സ് എന്നീ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ടെങ്കിലും സ്ഥിരമായൊരു സ്ഥാനം കണ്ടെത്താന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. 22 മത്സരങ്ങളില്‍ നിന്ന് 473 റണ്‍സ്. ശരാശരി 23.65, സ്‌ട്രൈക്ക് റേറ്റ് 153. 2024ല്‍ പഞ്ചാബ് കിംഗ്‌സ് 8 കോടി രൂപയ്ക്കാണ് റൂസോയെ വാങ്ങിയത്. എന്നാല്‍ 2025 സീസണില്‍ താരത്തെ ഒഴിവാക്കി. 2025-ലെ മെഗാ ലേലത്തില്‍ 2 കോടി അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ വാങ്ങാന്‍ ആരും തയ്യാറായില്ല.

YouTube video player