2025 ലെ ഡൽഹി പ്രീമിയർ ലീഗിൽ വെസ്റ്റ് ഡൽഹി ലയൺസും സൗത്ത് ഡൽഹി സൂപ്പർസ്റ്റാർസും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു നിതീഷ് റാണയും ദിഗ്‌വേഷ് റാത്തിയും കൊമ്പുകോര്‍ത്തത്.
ലക്നൗ: കഴിഞ്ഞ വർഷത്തെ ഡൽഹി പ്രീമിയർ ലീഗിനിടെ കൊമ്പുകോർത്ത ഡല്‍ഹി ക്യാപിറ്റല്‍സ് താരം നിതീഷ് റാണയും ലക്നൗ സൂപ്പര്‍ ജയന്‍റ്സ് താരം ദിഗ്‌വേഷ് റാത്തിയും തമ്മിലുള്ള തർക്കത്തിന് ഫുള്‍ സ്റ്റോപ്പിട്ട് ലക്നൗ നായകന്‍ റിഷഭ് പന്ത്. ഐപിഎൽ സീസണിലെ ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിന് തൊട്ടുമുമ്പാണ് ഏക്നാ സ്റ്റേഡിയത്തിൽ പരിശീലനത്തിനിടെ പരസ്പരം കണ്ടുമുട്ടിയപ്പോള്‍ റിഷഭ് പന്ത് തര്‍ക്കങ്ങള്‍ പറഞ്ഞ് അവസാനിപ്പിച്ചത്.
2025 ലെ ഡൽഹി പ്രീമിയർ ലീഗിൽ വെസ്റ്റ് ഡൽഹി ലയൺസും സൗത്ത് ഡൽഹി സൂപ്പർസ്റ്റാർസും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു നിതീഷ് റാണയും ദിഗ്‌വേഷ് റാത്തിയും കൊമ്പുകോര്‍ത്തത്. ദിഗ്‌വേഷ് റാത്തിയുടെ 'നോട്ട്ബുക്ക് സെലിബ്രേഷനെ' നിതീഷ് റാണ പരിഹസിച്ചതാണ് തർക്കത്തിന് വഴിവെച്ചത്. മത്സരത്തിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ഉന്തിലും തള്ളിലും കലാശിക്കുകയും ചെയ്തിരുന്നു. അന്ന് ഇരുവർക്കും ബിസിസിഐ കനത്ത പിഴയും ചുമത്തിയിരുന്നു. ഇന്നത്തെ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ റാണയും ദിഗ്‌വേഷും സംസാരിക്കുന്നത് കണ്ട പന്ത് ഉടൻ തന്നെ അവിടേക്ക് എത്തി. സംസാരിച്ച് പിരിയാൻ തുടങ്ങിയ ദിഗ്‌വേഷിനെ പന്ത് തിരിച്ചുവിളിച്ചു.
നീ എങ്ങോട്ടാണ് പോകുന്നത്?, ഇത് ഇവിടെ വെച്ച് തീർക്കാം,പന്ത് തമാശരൂപേണ ദിഗ്‌വേഷിനോട് പറഞ്ഞു. ഇതോടെ നിതീഷ് റാണയും ചിരിച്ചുകൊണ്ട് അവിടേക്ക് വരികയും അങ്ങനെയെങ്കിൽ എനിക്ക് നിന്‍റെ കൂടെ ഒന്നുകൂടി ഇരിക്കേണ്ടി വരുമെന്ന് ദിഗ്‌വേഷിനോട് പറയുകയും ചെയ്തു. മാസങ്ങൾ നീണ്ട പിണക്കം ഒരു ചിരിയോടെ ഇരുവരും അവസാനിപ്പിച്ചു.
ഈ രസകരമായ നിമിഷങ്ങൾക്കിടയിലേക്കാണ് ഇന്ത്യൻ താരം കുൽദീപ് യാദവ് എത്തിയത്. ഒരുപാട് അറിവ് വിളമ്പിയല്ലോ എന്ന് പന്തിനോട് തമാശ പറഞ്ഞ കുൽദീപ് പന്തിനെ ആലിംഗനം ചെയ്തു. ഇവർ രണ്ടുപേരുടെയും പ്രശ്നം ഇതാണ് എന്ന് പറഞ്ഞ് പന്ത് വീണ്ടും ചിരി പടർത്തി. ലക്നൗ ടീമിലെ പുതിയ നായകനായി എത്തിയ റിഷഭ് പന്ത്, ടീമിനുള്ളിലെ ഐക്യം നിലനിർത്തുന്നതിൽ ശ്രദ്ധാലുവാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ സംഭവം. ലക്നൗ സൂപ്പർ ജയന്‍റ് തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ ഈ വീഡിയോ പങ്കുവെക്കുകയും ചെയ്തു.
