രാജ്യാന്തര ടി20യില്‍ തുടർച്ചയായി 13 മത്സരങ്ങള്‍ ജയിക്കുന്ന ആദ്യ നായകനാണ് രോഹിത് ശർമ്മ
സതാംപ്‍ടണ്‍: കൂറ്റനടിക്കാര്‍ മാലപോലെ അണിനിരന്ന ഇംഗ്ലണ്ടിനെ അവരുടെ മടയില്‍ കയറി ആക്രമിച്ച് കീഴ്പ്പെടുത്തുക. സതാംപ്ടണിലെ ആദ്യ ടി20യില്‍(ENG vs IND 1st T20I) ടീം ഇന്ത്യ ചെയ്ത് വിജയിച്ചത് ഈ തന്ത്രമായിരുന്നു. സതാംപ്‍ടണ്‍ ടി20യില്‍ 50 റണ്‍സിന് വിജയിച്ച് ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുന്നിലെത്തി. ഇതോടെ നായകന്‍ രോഹിത് ശർമ്മ(Rohit Sharma) റെക്കോർഡ് ബുക്കില്‍ ഇടംപിടിച്ചു.
രാജ്യാന്തര ടി20യില്‍ തുടർച്ചയായി 13 മത്സരങ്ങള്‍ ജയിക്കുന്ന ആദ്യ നായകനാണ് രോഹിത് ശർമ്മ. ടി20 ലോകകപ്പിലെ പരാജയത്തിന് ശേഷം ഹിറ്റ്മാന്‍ കീഴില്‍ വിജയക്കുതിപ്പ് തുടരുകയാണ് ഇന്ത്യ. പൂർണസമയ നായകനായ ശേഷം രോഹിത്തിന് കീഴില്‍ ഇന്ത്യ ഒരു മത്സരം പോലും തോറ്റിട്ടില്ല. ഈ വർഷം അവസാനം ഓസ്ട്രേലിയയില്‍ ടി20 ലോകകപ്പിന് യാത്രയാകും മുമ്പ് ടീമിന് ആശ്വാസം പകരുന്നതാണ് രോഹിത്തിന്‍റെ വിജയഗാഥ. കൊവിഡ് മുക്തനായി തിരിച്ചെത്തിയ ആദ്യ മത്സരത്തില്‍ തന്നെ ഇംഗ്ലണ്ടിനെ മടയില്‍ കയറി ആക്രമിച്ച് കീഴ്പ്പെടുത്തുകയായിരുന്നു രോഹിത് ശർമ്മയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ. മത്സരത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയ ഹിറ്റ്മാന്‍ 14 പന്തില്‍ അഞ്ച് ബൗണ്ടറികളോടെ 24 റണ്‍സെടുത്തു. മൊയിന്‍ അലിക്കായിരുന്നു രോഹിത്തിന്‍റെ വിക്കറ്റ്.
രോഹിത്തിന്‍റെ പടയോട്ടം
ഇംഗ്ലണ്ടിനെതിരെ ആദ്യ ടി20യില്‍ ഇന്ത്യന്‍ ടീം 50 റൺസിന്റെ മിന്നും വിജയമാണ് സ്വന്തമാക്കിയത്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളങ്ങിയ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ സൂപ്പർ ഹീറോ പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. ഇന്ത്യയുയർത്തിയ വമ്പൻ വിജയലക്ഷ്യത്തിന് മുന്നിൽ അമ്പേ അടിപതറിയ ഇംഗ്ലീഷ് സംഘം ദയനീയമായി തോൽവി സമ്മതിക്കുകയായിരുന്നു. സ്കോർ: ഇന്ത്യ-198/8 (20), ഇംഗ്ലണ്ട്-148 (19.3). ഹാർദിക് പാണ്ഡ്യയാണ് കളിയിലെ താരം.
ഇന്ത്യക്ക് വേണ്ടി ഹാർദിക് പാണ്ഡ്യ (33 പന്തിൽ 51) അർധ സെഞ്ചുറി നേടി. ദീപക് ഹൂഡയും (33), സൂര്യകുമാർ യാദവും (39) നടത്തിയ മിന്നൽ പ്രകടനങ്ങളും ഇന്ത്യൻ ഇന്നിംഗ്സിന് ചാരുത പകർന്നു. ഇംഗ്ലണ്ടിനായി മോയിൻ അലിയും ക്രിസ് ജോർദാനും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിൽ ഹാരി ബ്രോക്കിനും (28), മോയിൻ അലിക്കും (36) മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചുനിൽക്കാനായത്. 33 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഹാർദിക് തന്നെയാണ് ബൗളിംഗിലും ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചത്. യുസ്‍വേന്ദ്ര ചഹാലും അർഷ്‍ദീപ് സിംഗും രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റുകളും പേരിലെഴുതി.
