അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകളെന്ന നേട്ടമാണ് രോഹിത്തിന്റെ പേരിലായത്. 553 സിക്‌സുകള്‍ നേടിയ മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിനെ രോഹിത് മറികടന്നു.

ദില്ലി: ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ എട്ട് വിക്കറ്റിന്റെ കൂറ്റന്‍ ജമയാണ് ഇന്ത്യ നേടിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് അഫ്ഗാന്‍ ഉയര്‍ത്തിയ 273 റണ്‍സ് വിജയലക്ഷ്യം കേവലം 35 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ സെഞ്ചുറി (84
 പന്തില്‍ 131) വിജയത്തില്‍ നിര്‍ണായ പങ്കുവഹിച്ചു. അഞ്ച് സിക്‌സും 16 ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗസ്. ഇത്രയും സിക്‌സുകള്‍ നേടിയതോടെ അന്തരാഷ്ട്ര ക്രിക്കറ്റിലെ ഒരു റെക്കോര്‍ഡ് കൂടി രോഹിത് സ്വന്തം പേരില്‍ ചേര്‍ത്തു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകളെന്ന നേട്ടമാണ് രോഹിത്തിന്റെ പേരിലായത്. 553 സിക്‌സുകള്‍ നേടിയ മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിനെ രോഹിത് മറികടന്നു. അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ 553 സിക്‌സുകളുണ്ടായിരുന്നു. നിലവില്‍ രോഹിത്തിന് 556 സിക്‌സുകളായി. ഇക്കാര്യത്തില്‍ മുന്‍ പാകിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദി മൂന്നാമതായി. 476 സിക്‌സുകളാണ് അഫ്രീദിയുടെ അക്കൗണ്ടില്‍. മുന്‍ ന്യൂസിലന്‍ഡ് താരവും ഇപ്പോള്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ കോച്ചുമായ ബ്രന്‍ഡന്‍ മക്കല്ലവും പട്ടികയിലുണ്ട്. 398 സിക്‌സുകളാണ് മക്കല്ലത്തിന്റെ പോക്കറ്റിലുള്ളത്. ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ 383 സിക്‌സുകളുമായി അഞ്ചാമത്.

ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന താരമാവാനും രോഹിത്തിന് സാധിച്ചിരുന്നു. ഏഴ് സെഞ്ചുറികാണ് രോഹിത്തിന്റെ അക്കൗണ്ടില്‍. മറികടന്നത് ആറ് സെഞ്ചുറികളുള്ള സാക്ഷാന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ. 2019 ലോകകപ്പില്‍ അഞ്ച് സെഞ്ചുറികളാണ് രോഹിത് നേടിയിരുന്നത്. ഒരു ലോകകപ്പില്‍ മാത്രം ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന റെക്കോര്‍ഡും രോഹിത്തിന്റെ അക്കൗണ്ടിലാണ്. 

ലോകകപ്പില്‍ വേഗത്തില്‍ 1000 റണ്‍സ് പിന്നിടുന്ന താരം റെക്കോര്‍ഡ് പങ്കിടാനും രോഹിത്തിനായി. 22-ാം ഇന്നിംഗ്‌സിലാണ് രോഹിത് 1000 കടന്നത്. ഓസ്‌ട്രേലിയന്‍ ഓപ്പണല്‍ ഡേവിഡ് വാര്‍ണറാണ് രോഹിത്തിനൊപ്പമുള്ള താരം. സച്ചിനും സൗരവ് ഗാംഗുലിക്കും വിരാട് കോലിക്ക് ശേഷം ലോകകപ്പില്‍ 1000 റണ്‍സ് നേടാനും രോഹിത്തിനായി.

അഫ്ഗാന്‍ മര്‍ദ്ദനം! ഹിറ്റ്മാന്റെ വെടിക്കെട്ട് സെഞ്ചുറി! കിഷന്റേയും കോലിയുടേയും പിന്തുണ; ഇന്ത്യക്ക് രണ്ടാം ജയം